അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് സിദ്ദിഖ്; നടപടി യുവനടിയുടെ ആരോപണം ഉയർന്നതിന് പിന്നാലെ
കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് പ്രമുഖ നടൻ സിദ്ദിഖ്. യുവനടി രേവതി സമ്പത്ത് താരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. 2016ൽ നടിക്കെതിരെ നടന്ന ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിദ്ദിഖിനെതിരെ കേസെടുത്തേക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി ഔദ്യോഗികമായി മോഹൻലാലിനെ അറിയിച്ചുവെന്നാണ് സിദ്ദിഖ് വ്യക്തമാക്കുന്നത്. ഇത്തരം ഒരു ആരോപണം ഉയർന്ന സാഹചര്യത്തിൽ ഈ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് പറഞ്ഞ സിദ്ദിഖ് നടിയുടെ ആരോപണത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും പറഞ്ഞു.

നേരത്തെ ഇടവേള ബാബു മാറിയതിന് ശേഷമാണ് നടീനടന്മാരുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഹേമ കമ്മീഷൻ റിപ്പോർട്ടും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചു കുലുക്കിയതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ യുവനടി ആരോപണവുമായി രംഗത്ത് വന്നത്.
ഇന്ന് അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് ഇന്ന് അറിയിച്ചിരിക്കുന്നത്. രാജിക്കത്ത് അമ്മയുടെ പ്രസിഡന്റ് കൂടിയായ നടൻ മോഹന്‍ലാലിന് കൈമാറിയിട്ടുണ്ട്. കൂടാതെ വിവരം മറ്റ് സിനിമാ സംഘടനകളെയും അറിയിച്ചു കഴിഞ്ഞു.
നേരത്തെ ചെറിയ പ്രായത്തിലാണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ ആരോപിച്ചിരുന്നു.
'പ്ലസ് ടു കഴിഞ്ഞ സമയത്താണ് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കിൽ മെസേജ് അയക്കുകയായിരുന്നു. ആ അക്കൗണ്ട് വഴി പലർക്കും ഇയാൾ മെസേജ് അയച്ചിട്ടുണ്ട്. സിദ്ദിഖിന്റെ 'സുഖമറിയാതെ' എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായത്.' രേവതി സമ്പത്ത് പറയുന്നു.
21 വയസ് മാത്രം ഉള്ളപ്പോഴാണ് സംഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. അപ്പോഴൊരിക്കലും ഇയാൾ മോശമായി പെരുമാറുമെന്ന് കരുതിയിരുന്നില്ല. അവിടെ വെച്ചാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. അയാൾ ഇന്ന് പറയുന്ന പല കാര്യങ്ങളും പച്ചക്കള്ളമാണ്. അയാൾ അടിക്കുകയും ഇടിക്കുകയും ചെയ്‌തുവെന്നും രേവതി ആരോപിച്ചു.












Click it and Unblock the Notifications