സില്‍വര്‍ ലൈനിൽ ജനങ്ങളുമായി യുദ്ധത്തിനില്ല; നന്ദിഗ്രാം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: കോടിയേരി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി യുദ്ധത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരം രാഷ്ട്രീയ സമരമാണ്. അതിനെ രാഷ്ട്രീയപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. യു ഡി എഫും ബിജെപിയും ഒന്നിച്ച് ചേര്‍ന്നാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സില്‍വര്‍ ലൈന്‍ ഇരകളുമായി സംസാരിക്കാന്‍ തയ്യാറാണ്. കുഞ്ഞുങ്ങളെ സമര രംഗത്ത് കൊണ്ടു പോകുന്നത് ബോധപൂര്‍വമാണെന്നും കോടിയേരി ആരോപിക്കുന്നു.

അതേസമയം, ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്റെ തനിയാവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആരോപിച്ചത്. സമരക്കാര്‍ എന്തെങ്കിലും അക്രമം കാട്ടുകയോ ആയുധം എടുക്കുകയോ ചെയ്തോ? അവര്‍ അവരുടെ സങ്കടങ്ങള്‍ പറഞ്ഞു. ഞങ്ങളോട് പറഞ്ഞതു പോലെ തന്നെയാണ് കല്ലിടാന്‍ വന്നവരോടും ആ പാവപ്പെട്ട മനുഷ്യര്‍ സങ്കടം പറഞ്ഞത്. ഇത് കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.
അതിനെയെല്ലാം പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്തും എന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റ് പറ്റിപ്പോയി. കേരളം മുഴുവന്‍ ഇതുപോലുള്ള സമരങ്ങള്‍ ആവര്‍ത്തിക്കും. ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ആ വാക്കുകള്‍ അടിവരയിടുന്ന രീതിയിലാണ് ഇന്ന് ഈ സമരം മുന്നോട്ടു പോകുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭത്തിന് മാടപ്പള്ളിയില്‍ നിന്ന് ഒരു പുതിയ രൂപവും ഭാവവും ഉണ്ടാകുകയാണ്. ഈ ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എത്രയുണ്ടെന്നാണ് ഇന്നലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങളും നടത്തിയ ചെറുത്ത് നില്‍പ് സൂചിപ്പിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സമര ചരിത്രത്തിലെ ഏറ്റവും വലിയ അധ്യായമാണ് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ എഴുതിച്ചേര്‍ത്തത്. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഈ സമരം മുന്നോട്ടു കൊണ്ടു പോകും. ഈ ജനകീയ സമരത്തിനുള്ള എല്ലാ പിന്തുണയും ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകും.
സര്‍ക്കാര്‍ ഈ സമരത്തെ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താമെന്ന് വ്യാമോഹിക്കുകയാണ്. പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താന്‍ നടത്തുന്ന ഓരോ ശ്രമത്തെയും ഈ സമരം അതിജീവിക്കും. നാക്കിന് എല്ലില്ലാത്ത, എന്തു ക്രൂരതയും കാട്ടുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ഈ സമരത്തെ അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരിക്കുകയാണ്. അത്തരത്തില്‍ കുപ്രസിദ്ധനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇന്നലത്തെ അക്രമ സംഭവങ്ങള്‍ മുഴുവന്‍ നടന്നത്.
സ്ത്രീകളെ കേട്ടാലറയ്ക്കുന്ന വാക്കുകള്‍ കൊണ്ട് അസഭ്യവര്‍ഷം ചൊരിയുകയും കുഞ്ഞുങ്ങളോട് പോലും ദയ കാട്ടാതിരിക്കുകയും ഒരു സ്ത്രീയെ അറസ്റ്റു ചെയ്യുമ്പോള്‍ കാട്ടേണ്ട സാമാന്യ മര്യാദകളും നിയമപരമായ മര്യാദകളും കാണിക്കാതെ വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ പുരുഷ പൊലീസുകാര്‍ കൈയ്യും കാലും വലിച്ച് ടാറിട്ട റോഡിലൂടെ സ്ത്രീയെ വലിച്ച് കൊണ്ടു പോകുന്ന കാഴ്ച, തന്റെ അമ്മയെ പൊലീസ് കൊണ്ടു പോകുന്നതു കണ്ടുള്ള കുഞ്ഞിന്റെ കരച്ചില്‍, ഇതെല്ലാം പൊലീസ് മനപൂര്‍വ്വം ഉണ്ടാക്കിയതാണെന്നും പ്രതിപക്ഷം പറയുന്നു.
Recommended Video
അതേസമയം, തുടര്‍ ഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്. സ്വകാര്യവ്യക്തികളുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി കെ-റെയില്‍ സര്‍വ്വെകല്ല് സ്ഥാപിക്കാന്‍ കേരളം ഉത്തര കൊറിയ അല്ലെന്ന് മാര്‍കിസ്റ്റ് സര്‍ക്കാര്‍ മനസിലാക്കണം. കല്ലായിയിലും മാടപ്പള്ളിയിലും നടന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെതിരെ ബിജെപി ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications