മലയാള സംഗീത ലോകത്തിന് ഒരു തീരാ നഷ്ടം കൂടി, ആലപ്പി രംഗനാഥിന് വിട
കോട്ടയം: പ്രശസ്ത ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥിന് വിട നല്‍കി സംഗീത കേരളം. 73കാരനായ ആലപ്പി രംഗനാഥ് കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌ക്കാര ജേതാവാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ശബരിമലയില്‍ എത്തി മന്ത്രി കെ രാധാകൃഷ്ണനില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങിയിരുന്നു.
ആലപ്പി രംഗനാഥ് നിരവധ അയ്യപ്പഭക്തി ഗാനങ്ങള്‍ എഴുതുകയും സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. 20 സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. 42 നാടകങ്ങളും 25 നൃത്തനാടകങ്ങളും എഴുതുകയും സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു.
വിവാദം കത്തുമ്പോൾ യോഗം കൂടി 'അമ്മ', കൂൾ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ
Recommended Video
ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഗാനഭൂഷണം എംജി ദേവാമ്മാളുടേയും മൂത്തമകനായിരുന്നു രംഗനാഥ്. സംഗീതം കുടുംബത്തില്‍ നിന്നേ ഒപ്പമുണ്ടായിരുന്ന രംഗനാഥ് മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത് 1973ല്‍ ആണ്. ജീസസ് എന്ന സിനിമയിലെ ഓശാന എന്ന ഗാനത്തിലൂടെ. പിന്നീടങ്ങോട്ട് സിനിമയിലും നാടകത്തിലും ലളിതഗാന രംഗത്തുമായി രണ്ടായിരത്തോളം പാട്ടുകള്‍ക്ക് ആലപ്പി രംഗനാഥ് പിറവി നല്‍കി. 250ലേറെ ഗാനങ്ങള്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് അദ്ദേഹത്തിന്റെ സംഗീതത്തില്‍ പാടി.
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ഗുരുദേവന്‍, മടക്കയാത്ര, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകള്‍ക്കപ്പുറത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. വൃശ്ചികപ്പൂമ്പുലരി, എന്മനം പൊന്നമ്പലം, ശബരീ ഗിരിനാഥാ, സ്വാമി സംഗീതമാലപിക്കും, കന്നിമല പൊന്നുമല, എല്ലാ ദുഖവും തീര്‍ത്തുതരൂ, മകര സംക്രമ ദീപം കാണാന്‍ എന്നിവ ആലപ്പി രംഗനാഥിന്റെ പ്രശസ്തമായ അയ്യപ്പ ഭക്തി ഗാനങ്ങളാണ്. സിപിഎമ്മിന് വേണ്ടി ചെയ്ത സ്വാഗതം സ്വാഗതം സഖാക്കളെ പോലുളള ഗാനങ്ങളും പ്രശസ്തമാണ്.
സംഗീത രംഗത്ത് നിന്നടക്കം നിരവധി പേർ ആലപ്പി രംഗനാഥിന് ആദരാജ്ഞലി അർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഗായകൻ ജി വേണുഗോപാലിന്റെ കുറിപ്പ്: '' സംഗീതത്തിന് ഒരു തീരാ നഷ്ടം കൂടി . ആലപ്പി രംഗനാഥ്. കേരളത്തിലെ സിനിമേതര കാസറ്റ് ഗാനങ്ങളുടെ ആദ്യകാല ശിൽപി. നിരവധി ഗാനങ്ങൾ അദ്ദേഹത്തിന് വേണ്ടി പാടിയിട്ടുണ്ട്. തരംഗിണി സ്റ്റുഡിയോ തന്നെ പ്രൊഡ്യൂസ് ചെയ്ത രണ്ട് മാപ്പിളപ്പാട്ട് കാസററുകളിലെ എല്ലാ ഗാനങ്ങളും, ദാസേട്ടൻ്റെ നിർദ്ദേശത്തിൽ അദ്ദേഹം എന്നെക്കൊണ്ട് പാടിച്ചിരുന്നു, എൺപതുകളുടെ തുടക്കത്തിൽ. "അസർമുല്ല " യും "ഖൽബിൻ്റെ ഗീതവും ", തരംഗിണിയിലൂടെ യേശുദാസിൻ്റെ ശബ്ദത്തിലല്ലാണ്ട് പുറത്തിറങ്ങിയ ആദ്യ കാസററുകളാണ്''.
''മൊയിൻ കുട്ടി വൈദ്യർ ഉൾപ്പെടെയുള്ളവരുടെ രചനകളായിരുന്നു ഈ രണ്ട് ആൽബങ്ങളിലും. സംഗീതവും, സാഹിത്യവും, നർമ്മവും, നൃത്തവും ഒക്കെ വഴങ്ങുന്ന ഒരു വ്യക്തിയായിരുന്നു രംഗൻ മാസ്റ്റർ. ബാലെ രംഗത്ത് നിന്നായിരുന്നു അദ്ദേഹം ലളിത സംഗീത രംഗത്തെത്തുന്നത്. അക്കാലത്തെ സിനിമാ ഗാനങ്ങളെക്കാൾ പ്രശസ്തമായ കാസററ് ഗാനങ്ങളിൽ ബഹുഭൂരിഭാഗവും രംഗൻ മാസ്റ്ററുടെ സൃഷ്ടികളായിരുന്നു. "ഹരിവരാസനം" പുരസക്കാര നിറവിൽ നിന്ന മാസ്റ്ററെ വിളിച്ചഭിനന്ദിച്ചിത് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം. ഈ വിയോഗ വാർത്ത വിശ്വസിക്കാനാവുന്നില്ല മാഷേ ......''
ഗായകൻ ഉണ്ണി മേനോൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ആലപ്പി രംഗനാഥ് ഒരു അപൂർവ പ്രതിഭ ആയിരുന്നു . സംഗീതം ചെയ്ത നൂറ് കണക്കിന് ഗാനങ്ങൾ രചിച്ചതും അദ്ദേഹം തന്നെ ആയിരുന്നു. 2020ഇൽ ദക്ഷിണാമൂർത്തി അവാർഡ് ഞങ്ങൾക്ക് രണ്ടുപേർക്കുമായി വൈക്കം അമ്പലത്തിൽ വച്ച് നൽകുക ഉണ്ടായി. അന്നാണ് അവസാനമായി അദ്ദേഹത്തെ കാണുന്നത് . നമ്മുടെ സംഗീതസംവിധായകരിൽ പലർക്കും ഇല്ലാത്ത ഒരു പ്രത്യേക സിദ്ധി ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. നല്ല പദ സമ്പത്തും, ക്ലാസിക്കൽ സംഗീത പരിജ്ഞാനവും. ഒരുപാട് സിനിമേതര ഗാനങ്ങൾ സൂപ്പർ ഹിറ്റുകൾ ആക്കിയ സംഗീത സംവിധായകൻ. 'പദേ പദേ ശ്രീ പത്മദളങ്ങൾ..', 'സ്വാമി സംഗീതമാലപിക്കും....' അങ്ങനെ 100 കണക്കിന് അതിമനോഹരങ്ങളായ ഗാനങ്ങളാണ് മലയാള സംഗീതാസ്വാദകർ ശ്രീ ആലപ്പി രംഗനാഥിൽ നിന്നും ഏറ്റുവാങ്ങിയത്''.
''അദ്ദേഹത്തിന് വേണ്ടി ഒരുപാട് ഗാനങ്ങൾ ഞാൻ ആലപിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് അദ്ദേഹം രചിച്ച പ്രണയഗാനങ്ങളുടെ ഒരു ആൽബം മുഴുവനും പാടാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചിരുന്നു. "സ്നേഹമുള്ള ഉണ്ണി , എന്റെ പഞ്ചരത്ന കൃതി കേട്ടിട്ട് അഭിപ്രായം വീഡിയോ ക്ലിപ്പ് ആയി അയച്ചുതരണം . 72 മേളകർത്താ രാഗങ്ങളിലുള്ള കീർത്തനങ്ങൾ ഉടൻ അയച്ചു തരുന്നതാണ്. സ്വന്തം മാസ്റ്റർ." - അവസാനം എനിക്ക് അയച്ച മെസ്സേജ് ആണ് ഇത്. പഞ്ചരത്ന കൃതി രചിച്ചു സംഗീതം നൽകിയതിനെ കുറിച്ചുള്ളതാണ് ഈ മെസ്സേജ്. മറ്റു സംഗീത സംവിധായകരിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ചെയ്ത മഹത്തായ ഒരു കാര്യമാണ് ഈ സംഗീത സംഭാവന. വരും തലമുറയിലെ സംഗീത വിദ്യാർത്ഥികൾക്കുള്ള ഒരു അമൂല്യനിധി''.
''അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഏറെ വിശേഷപ്പെട്ട ഈ കൃതിയെക്കുറിച്ചുള്ള ഒരു റിവ്യൂ തയ്യാറാക്കാൻ ഒരുങ്ങുകയായിരുന്നു ഞാൻ. എന്നാൽ അത് അദ്ദേഹത്തിന്റെ കൈയ്യിലേക്കെത്തിക്കുന്നതിന് മുന്നെ അദ്ദേഹം നമ്മളോട് യാത്രപറഞ്ഞു പോയിരിക്കുന്നു. അദ്ദേഹം അവസാനമായി പറഞ്ഞ ഈ കാര്യം നടത്താൻ സാധിക്കാത്തതിലുള്ള കുറ്റബോധം എന്നും എന്റെ മനസ്സിൽ ഒരു തീരാവേദനയായി നിൽക്കും. അദ്ദേഹത്തിന്റെ രചനയിൽ എനിക്ക് ആലപിക്കാൻ സാധിച്ച ഒരുപാട് ഗാനങ്ങളും, അദ്ദേഹവുമായി ചിലവിട്ട വിലയേറിയ നിമിഷങ്ങളും ഇന്ന് ഓർമ്മകളിലൂടെ മിന്നിമറയുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു''.
കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയും അനുശോചനം പങ്കുവെച്ചിട്ടുണ്ട്: '' ഗാനരചയിതാവും സംഗീതസംവിധായകനുമായ ആലപ്പി രംഗനാഥിന്റെ ദേഹവിയോഗത്തില്‍ ദു:ഖവും അനുശോചനവും അറിയിക്കുന്നു. സിനിമയിലും നാടകത്തിലും ലളിതഗാന ശാഖയിലുമായി രണ്ടായിരത്തോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ രംഗനാഥ് അഞ്ചു പതിറ്റാണ്ട് ചലച്ചിത്ര ഗാന ശാഖയെ തന്റെ സുവര്‍ണസ്പര്‍ശത്തിലൂടെ സമ്പന്നമാക്കി. അയ്യപ്പഭക്തിഗാനത്തിലൂടെ മലയാളികളുടെ നെഞ്ചില്‍ കൂടൊരുക്കിയ രംഗനാഥ്, ബൈബിളിലെ ഇതിവൃത്തങ്ങള്‍ അടിസ്ഥാനപ്പെടുത്തി കീര്‍ത്തനങ്ങളും രചിച്ചു. മലയാളത്തിന്റെ സംഗീത കുലപതിക്ക് ആദരാഞ്ജലികള്‍''.