ശബരിമലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം, സന്നിധാനം ശാന്തം; സ്പോട്ട് ബുക്കിംഗ് 5000 ആക്കി ചുരുക്കി
പത്തനംതിട്ട: ഇന്നലെ അഭൂതപൂർവമായ തിരക്കിനെ തുടർന്ന് ഭക്തർ ബുദ്ധിമുട്ടുകയും നിരവധി തീർത്ഥാടകർക്ക് ദർശനം ലഭിക്കാതിരിക്കുകയും ചെയ്‌തതിന് പിന്നാലെ ഇന്ന് ശബരിമലയിലെ സ്ഥിതിഗതികൾ ശാന്തം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് നിയന്ത്രണവിധേയമായത്. ഇന്ന് രാവിലെ മുതൽ തന്നെ കാര്യമായ ഭക്തജന തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്നലത്തേതിൽ നിന്ന് വ്യത്യസ്‌തമായി കാര്യങ്ങൾ സുഗമമായി തന്നെ നടക്കുന്നുണ്ട്.
രാവിലെ മുതൽ തീർത്ഥാടകർ ഒഴുകിയെങ്കിലും ശരണപാതയിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരുന്നു. പുലർച്ച മൂന്നിന് നട തുറന്നത് മുതൽ ദർശനം സുഗമമായി നടന്നു. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് മാത്രമാണ് നിലയ്ക്കൽ ഭാഗത്ത് നിന്ന് പമ്പയിലേക്ക് ഭക്തരെ കയറ്റി വിടുന്നത്. ഇടവഴികളിലൂടെ ഭക്തർ എത്തുന്നത് ഉൾപ്പെടെ പോലീസ് തടഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സന്നിധാനത്ത് തിരക്ക് കുറഞ്ഞിരിക്കുകയാണ്.

മിനിഞ്ഞാന്ന് രാത്രി പത്തും പന്ത്രണ്ടും മണിക്കൂർ കാത്തുനിന്ന ഭക്തർക്കാണ് ബുധനാഴ്‌ച രാവിലെ ദർശനം നടത്താൻ സാധിച്ചത്. ഇത് വലിയ ആശങ്കകൾക്കും മറ്റും വഴിയൊരുക്കിയിരുന്നു. എന്നാൽ പിന്നീട് കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞിരുന്നു. നിയന്ത്രണങ്ങൾ കടുത്തതോടെ പമ്പയിലും തിരക്കിന് കാര്യമായ കുറവുണ്ടായിട്ടുണ്ട്. നിലയ്ക്കൽ, എരുമേലി തുടങ്ങിയ ഇടങ്ങളിൽ തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്പോട്ട് ബുക്കിംഗ് വെട്ടിക്കുറച്ചു
ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി കുറച്ചിരിക്കുകയാണ് ഇപ്പോൾ. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇനി നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. നവംബർ 24 വരെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സ്പോട്ട് ബുക്കിംഗ് കുറച്ചതോടെ പരാമാവധി വെർച്വൽ ക്യൂ സംവിധാനം തന്നെ പ്രയോജനപ്പെടുത്തണമെന്ന്ന് ഭക്തരോട് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്കു ചെയ്യാതെ വരുന്നവർക്ക് സന്നിധാനത്തിലേക്ക് പോകാനോ ദർശനം നടത്താനോ സാധിക്കില്ല. അതിനാലാണ് വെർച്വൽ ക്യൂ പ്രയോജനപ്പെടുത്താൻ ആവശ്യപ്പെടുന്നത്.
സ്പോട്ട് ബുക്കിംഗ് വെട്ടിക്കുറച്ചത് ഏറ്റവും കൂടുതൽ തിരിച്ചടിയാവുക അന്യ സംസ്ഥാനത്ത് നിന്ന് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്കാണ്. ഹൈക്കോടതി നിയന്ത്രണത്തെ കുറിച്ച് അവർക്ക് ധാരണയില്ല. മാത്രമല്ല ഇത് പറഞ്ഞ് മനസിലാക്കാൻ ദേവസ്വം ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുമില്ല. എങ്കിലും പരമാവധി ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടുകൊണ്ട് തീർത്ഥാടനം സുഗമമായി നടത്താൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
നിലവിൽ ഡിസംബർ 12 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. പ്രതിദിനം 70,000 പേർക്ക് മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്. നിലവിൽ പതിനെട്ടാംപടി കയറ്റി വിടുന്നത് ഒരു മിനിറ്റിൽ 55 മുതൽ 60 പേർ വരെ മാത്രമാണ്. ഭക്തരെ പടി കയറ്റുന്നത് വേഗത്തിലാക്കിയാൽ മാത്രമേ തീർത്ഥാടകർക്ക് ദർശനം സുഗമമാക്കുകയുള്ളു. അത് കൂടി കാര്യക്ഷമമാക്കിയാൽ കൂടുതൽ ഭക്തർക്ക് ദർശനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
താളം തെറ്റിയ ഏകോപനം
മണ്ഡലം മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായതോടെ ഒട്ടേറെ പരാതികളാണ് കഴിഞ്ഞ ദിവസം ഉയർന്നത്. വെർച്വൽ ക്യൂവിന് പുറമെ ഇന്നലെ 20,000 പേർ വരെയാണ് സ്പോട്ട് ബുക്കിംഗ് വഴി മലകയറിയത്. ഇതോടെ തിരക്ക് കൂടിയത്. പന്ത്രണ്ട് മണിക്കൂറോളം ദർശനത്തിന് കാത്തുനിൽക്കേണ്ടി വന്നതും കുടിവെള്ളം പോലും ലഭിച്ചില്ലെന്ന ആരോപണവും ഒക്കെ ഇന്നലെ ഉയർന്നിരുന്നു. എങ്കിലും ഇന്ന് സന്നിധാനത്ത് എല്ലാം ശാന്തമാണ്.
അതിനിടെ ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം കേരളത്തിന് കത്ത് നൽകിയിരിക്കുകയാണ്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കർണാടക ചീഫ് സെക്രട്ടറിയുടേതാണ് കത്ത്.












Click it and Unblock the Notifications