സുരേന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കിയത് മലയാളികളെയല്ല, ബിജെപി കേന്ദ്ര നേതാക്കളെ: എസ്.കെ സജീഷ്
കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തിരുവനന്തപുരം: കള്ളനോട്ട്, കുഴല്‍പ്പണം, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്. നിയമസഭാ തിരഞ്ഞെടുപ്പിലൂടെ കോടി കണക്കിന് രൂപ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വന്തമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടുമെന്ന് പറഞ്ഞ് മലയാളികളെയല്ല ശരിക്കും ബിജെപി കേന്ദ്ര നേതാക്കളെയാണ് സുരേന്ദ്രൻ വിഡ്ഢികളാക്കിയതെന്നും സജീഷ് പറഞ്ഞു. ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള ഒരു എ ക്ലാസ് മണ്ഡലത്തിന് അഞ്ചുകോടി വച്ച് കൊടുക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ 40 എ ക്ലാസ് മണ്ഡലങ്ങളാണ് കെ സുരേന്ദ്രന്‍ മുന്നോട്ടുവെച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ 200 കോടിയോളം രൂപ ആ രീതിയിലും 40ഓളം മണ്ഡലങ്ങള്‍ ബി ക്ലാസ് മണ്ഡലങ്ങളായി വച്ച് നാല് കോടിയോളം രൂപ കിട്ടും. അങ്ങനെ കോടികളോളം രൂപ സുരേന്ദ്രന്‍ സമാഹരിച്ചു.
ഇത്തരത്തിൽ സമാഹരിച്ച പണം പലയിടത്തേക്കും കള്ളപ്പണമായി ഒളിപ്പിക്കാനും കൊണ്ടുപോകാനുമുള്ള ശ്രമമമായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്നതെന്നും സജീഷ്. കൊടകര കുഴൽപ്പണ ഇടപാടിന് ഒത്താശ ചെയതത് ബിജെപി നേതാക്കളാണ്. പണവുമായി സഞ്ചരിച്ചവര്‍ക്ക് സഹായം നല്‍കിയതും ബിജെപിക്കാരാണ്. കാശ് കൊടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സജീഷ് കൂട്ടിച്ചേർത്തു.
തൃശൂര്‍ ജില്ലയില്‍ തന്നെയാണ് കമ്മട്ടം വെച്ച് കള്ളനോട്ടടിച്ചതിന് ബിജെപി പ്രവര്‍ത്തകര്‍ പിടിക്കപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര എജന്‍സി യൂടേണ്‍ അടിച്ചത് ജനം ടിവി മേധാവിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നപ്പോഴാണ്. സ്വപ്നയ്ക്ക് ഉപദേശം നല്‍കിയ ഫോണ്‍കോളിനെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമില്ല, അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടുമില്ല












Click it and Unblock the Notifications