19 വയസുള്ളവർ ബിജെപിക്ക് വേണ്ടി മത്സരിച്ചെന്ന് സ്മിതാ മേനോൻ, മത്സരിക്കാനുള്ള പ്രായം ഒർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി 19 വയസുള്ള ചെറുപ്പക്കാരായ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചെന്ന അവകാശവാദവുമായി മഹിള മോര്‍ച്ചയുടെ സംസ്ഥാന നേതാവ് സ്മിത മേനോന്‍ രംഗത്ത്. യുവാക്കള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരളം നടത്തിയ ചര്‍ച്ചയിലാണ് വനിതാ നേതാവിന് അമളി പറ്റിയത്. രാഷ്ട്രീയത്തോട് കേരളത്തിലെ യുവാക്കള്‍ക്ക് താല്‍പര്യമില്ലേ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ബിജെപി നേതാവിന്റെ മറുപടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 21 വയസ് ആവണമെന്നും കാര്യം നേതാവ് ചാനല്‍ ചര്‍ച്ചയില്‍ എത്തിയപ്പോള്‍ മറന്നുപോയി.

സ്മിത മേനോന്റെ വാക്കുകള്‍ ഇങ്ങനെ, ബിജെപിയെ സംബന്ധിച്ച് യുവാക്കള്‍ പാര്‍ട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ മത്സരിച്ചവരില്‍ 19 വയസുള്ള കുട്ടികള്‍ വരെയുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം അദ്ദേഹം പല യോഗങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്ത്രീകളും യുവാക്കളും കൂടുതലായി മത്സരംരഗത്തേക്ക് വരണമെന്ന്.
ഞങ്ങളുടെ ജില്ല പ്രസിഡന്റുമാര്‍ വരെ 50 വയസിന് താഴെയുള്ളവരാണ്. എല്ലാതരത്തിലും യുവാക്കള്‍ക്ക് പ്രധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്, മറ്റു പാര്‍ട്ടികളെ പോലെയല്ല. ഏറ്റവും കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വന്നിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി- സ്മിത മേനോന്‍ പറഞ്ഞു.
അതേസമയം, നേതാവിന്റെ പരാമര്‍ശത്തെ അവതാരകന്‍ തിരുത്തുന്നുമില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നേതാവിനെതിരെ ട്രോളുകള്‍ പുറത്തിറങ്ങി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ആണെന്ന് അറിയാത്ത ആളാണോ മഹിള മോര്‍ച്ചയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. വിദേശകാര്യ സഹമന്ത്രിയുടെ ശിഷ്യയല്ലേ, ഇതല്ല ഇതിനപ്പുറം പറയുമെന്നാണ് ഫേസ്ബുക്കില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്ത കമന്റ്. തിരുവനന്തപുരം മേയര്‍ സ്ഥാനത്തും മറ്റ് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലും എല്‍ഡിഎഫ് യുവാക്കളെയാണ് നിയോഗിച്ചിരിക്കുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച.












Click it and Unblock the Notifications