ഇടുക്കിയിൽ വീണ്ടും ആശങ്ക; ജനവാസ കേന്ദ്രങ്ങളിലെ ഭൂമി വിണ്ട് കീറുന്നു; മണ്ണിടിച്ചിലും...
ഇടുക്കി: കേരളം മഹാപ്രളയത്തിൽ നിന്നും കരകയറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ മടങ്ങിത്തുടങ്ങിയിരിക്കുന്നു. എന്നാൽ പ്രളയത്തിന്റെ കെടുതികൾ തീരുന്നില്ല. ആശങ്കകളും ഭയവും വീണ്ടും അവശേഷിക്കുകയാണ്. വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി ആളുകൾ തിരികെ പോയപ്പോൾ സ്വന്തം വീടും സ്ഥലവും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് ഇടുക്കി ജില്ലയിലെ ആറ് ഗ്രാമങ്ങളിലുള്ളവർ.
ഭൂമി വിണ്ടു കീറുന്നതും മണ്ണിടിഞ്ഞ് താഴേയ്ക്ക് പോകുന്നതുമാണ് ഇടുക്കിക്കാരുടെ ഇപ്പോഴത്തെ ഭീതി. വ്യാപകമായ ഉരുൾപൊട്ടലായിരുന്നു ഇടുക്കിയിൽ ഉണ്ടായത്. ഇതിനെ തുടർന്നാണോ പുതിയ പ്രതിഭാസമെന്നാണ് കരുതുന്നത്. പ്രദേശം വാസയോഗ്യമല്ലാതാകുമോയെന്ന ആശങ്കയിലാണ് ആളുകൾ.

വിചിത്ര പ്രതിഭാസം
പുരയിടങ്ങൾ ഇടിഞ്ഞ് താഴുന്നതും വീടുകൾ നിരങ്ങി മാറുന്നതുൾപ്പെടെയുള്ള പ്രതിഭാസങ്ങളാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. അഞ്ചോളം വീടുകളാണ് ഭൂമിക്കടിയിൽ താഴ്ന്നു പോയത്. നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളൽ വീണ് അപകടകരമായ അവസ്ഥയിലാണ്. വിള്ളലുകൾ വലുതായി വരുന്നത് മൂലം അപകടസാധ്യത കൂടുതലാണ്. ഇതോടെ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ബന്ധുവീടുകളിൽ നിന്നും മടങ്ങാൻ ഭയപ്പെടുകയാണ്.

വിള്ളൽ
മാവടിയിൽ രണ്ട് കിലോമീറ്ററോളം നീളത്തിൽ ഭൂമിയിക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും പുതിയ നീരുറവകൾ രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പകൽപോലും ഇങ്ങോട്ടെത്താൻ ആളുകൾ ഭയപ്പെടുകയാണ്. വിമല ഗിരി, പൊന്നാമല, 40 ഏക്കർ, ഇന്ദിരാ നഗർ കാലാക്കാട് .എന്നിവിടങ്ങളിൽ ഭൂമി നിരങ്ങിനീങ്ങിയതായി റിപ്പോർട്ടുകൾ. ചെറുതോണി ചേലച്ചുവട് മുതൽ ചെമ്പകപ്പാറ വരെയുള്ള മൂന്ന് കിലോമീറ്ററോളം വിള്ളൽ വീണിട്ടുണ്ട്.

ആശങ്ക
ഉരുൾപൊട്ടലോ മലയിടിച്ചിലോ ഉണ്ടാകാത്ത സ്ഥലങ്ങളിലും ഭൂമി വിണ്ടു കീറുകയും താഴ്ന്ന് പോകുകയും ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മണിയാറൻ കുടി മേഖലയിൽ കിണർ താഴേക്കു പോയ സംഭവവും ഉണ്ടായിട്ടുണ്ട്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി വരികയാണ്. വയനാട്ടിലും ഇത്തരത്തിൽ വിചിത്ര പ്രതിഭാസം സംഭവിച്ചിട്ടുണ്ട്. ഭൂമി പൊന്തുകയും താഴുകയും ചെയ്യുകയായിരുന്നു ഇവിടെ. വീട്ടിലേക്കുള്ള വഴിയും മതിലും താഴ്ന്നുപോവുകയും ഇതിന് കുറച്ച് മാറി ഒന്നര മീറ്ററോളം ഭൂമി ഉയർന്ന് വരികയും ചെയ്തിരുന്നു.
Recommended Video


സോയിൽ പൈപ്പിംഗ്
സോയിൽ പെപ്പിംഗ് എന്ന പ്രതിഭാസമാണോ വിള്ളലിനും ഭൂമി താഴ്ന്നു പോകുന്നതിനും കാരണമായതെന്ന സംശയം ഉയരുന്നുണ്ട്. ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിംഗ്. സ്ഥലത്തിനടിയിലൂടെ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലാണ് സമീപപ്രദേശങ്ങളില്‍ ചെളി കലര്‍ന്ന വെള്ളം പുറത്തേക്ക് വരുന്നതെന്നും ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നു. മുൻപും ഇതുപോലുള്ള പ്രതിഭാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.












Click it and Unblock the Notifications