താലിബാന് വീരപരിവേഷം നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു, അഫ്ഗാനിസ്ഥാൻ ഒരു പാഠമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്ത ഭീകരവാദ സംഘടനയായ താലിബാന് വീരപരിവേഷം ചാര്‍ത്തി നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിലപാട് അങ്ങേയറ്റം ഖേദകരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മവാര്‍ഷിക ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെമ്പഴന്തിയില്‍ നടന്ന പരിപാടി മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം ചെയ്തത്.
താലിബാന്‍ എങ്ങനെ ആണ് വളര്‍ന്നത് എന്നും താലിബാനെ ആരാണ് വളര്‍ത്തിയത് എന്നും എല്ലാവര്‍ക്കും അറിയാം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മതമൗലികവാദികള്‍ക്കുളള ഒരു പാഠമാണ് അഫ്ഗാനിസ്ഥാന്‍. വര്‍ഗീയതയുടെ പേരില്‍ തീ ആളിപ്പടര്‍ത്തിയാല്‍ അതില്‍ തന്നെ മനുഷ്യന്‍ എരിഞ്ഞടങ്ങും. ആ പാഠമാണ് അഫ്ഗാനിസ്ഥാന്‍ നല്‍കുന്നത്. മത വര്‍ഗീയ ഭീകരവാദ സംഘടനകള്‍ മനുഷ്യത്വത്തെ ഇങ്ങനെ ഞെരിച്ച് കൊല്ലുന്ന ഒരു കാലം ഇതുപോലെ അധികം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.. ജനങ്ങളും രാഷ്ട്രങ്ങളും മതമൗലികവാദത്തിന്റെ ഇരകളാണ്. മനുഷ്യര്‍ക്കിടയില്‍ സ്പര്‍ധന വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെയുളള സന്ദേശമാണ് ശ്രീനാരായണ ഗുരു മുന്നോട്ട് വെയ്ക്കാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്.
എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾക്കു സാധിക്കും. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിൻ്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്‌മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം. ഗുരുചിന്തകൾ കൂടുതൽ പ്രഭയോടെ ജ്വലിക്കട്ടെ. എല്ലാവർക്കും ചതയദിന ആശംസകൾ'' എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.












Click it and Unblock the Notifications