ഗവർണ്ണറെ വെല്ലാന്‍...: നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും, ഓർഡിനന്‍സുകളില്‍ ചർച്ച
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. ഗവർണ്ണർ-സർക്കാർ ഏറ്റുമുട്ടലിന്റെ അസാധാരണ സാഹചര്യത്തിലാണ് സഭസമ്മേളിക്കുന്നത്. ഗവർണ്ണർ ഒപ്പിടാന്‍ തയ്യാറാവാത്തിനെ തുടർന്ന് ലോകായുക്ത ഭേദഗതി ഉള്‍പ്പടേയുള്ള 11 ബില്ലുകള്‍ നേരത്തെ അസാധുവായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നിർമാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. ഇപ്പോള്‍ തയ്യാറാക്കിയ ലിസ്റ്റിൽ ഇല്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കൽ, സര്‍വ്വകലാശാല വൈസ് ചാൻസിലര്‍ നിയമനത്തിൽ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയമ ഭേദഗതികൾ നിയമസഭയിലെത്താൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍. സർവ്വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ഗവർണ്ണർ സർക്കാറിനോട് ഉടക്കിയത്.
വയനാട് - കണ്ണൂർ വിമാന താവള റോഡിന് അനുമതിയായി : തറക്കല്ലിടൽ സെപ്തംബറിൽ
അതേസമയം, സഭാ സമ്മേളത്തില്‍ പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള രൂക്ഷമായ ഏറ്റമുട്ടലിനും സാക്ഷ്യം വഹിച്ചേക്കും. ലോകായുക്ത നിയമഭേദഗതിയിൽ എല്‍ ഡി എഫിലും ഭിന്നതയുണ്ട്. സി പി ഐയുമായി സി പി എം നടത്തിയ ഉഭയകക്ഷി ചർച്ചയിൽ യോജിച്ച തീരുമാനം കണ്ടെത്താനായിട്ടില്ല. സി പി ഐ ജില്ലാ സമ്മേളനങ്ങളിലുള്‍പ്പടെ സർക്കാർ നിലപാടിനെതിരെ വലിയ വിമർശനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
നേരത്തേയുള്ള കണക്ക് കൂട്ടല്‍ പ്രകാരം സഭ സമ്മേളിക്കേണ്ടത് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു. എന്നാല്‍ അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നത്. ഇന്നത്തെ ആദ്യ ദിനം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും നടക്കുക. മറ്റ് നടപടിക്രമങ്ങളൊന്നും ഇന്നും ഉണ്ടാവില്ല.
അതേസമയം കണ്ണൂർ സർവ്വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവർണ്ണർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാൻസലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടനാ പദവി വഹിക്കുന്നയാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്നായിരുന്നു സർവ്വകലാശാല സിന്‍ഡിക്കേറ്റിന്റെ നിലപാട്. വിസിക്കെതിരെ നടത്തിയത് വ്യക്തിപരമായ അധിക്ഷേപമാണെന്നും സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തി.
അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണര്‍ പദവിയും, രാജ്‌ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നായിരുന്നു എല്‍ ഡി എഫ് കണ്‍വീനർ ഇപി ജയരാജന്റെ പ്രസ്താവന. സാംസ്‌കാരികമായും, വിദ്യാഭ്യാസപരമായും ഉന്നത നിലവാരത്തില്‍ പൊതുസമൂഹം കാണുന്ന പദവിയില്‍ ഇപ്പോള്‍ ഇരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദവിക്ക് ചേരാത്ത വിധമാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. രാജ്‌ഭവനെ ആര്‍എസ്‌എസ് സംഘപരിവാര്‍ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ ' എന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശേഷിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video