ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പറവൂർ സിഐയ്ക്കും വരാപ്പുഴ എസ്ഐയ്ക്കും സസ്പെൻഷൻ... ആകെ നാലുപേർ...
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പറവൂർ സിഐ അടക്കമുള്ള നാല് പോലീസുകാർക്ക് സസ്പെൻഷൻ. പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വരാപ്പുഴയിലെ കസ്റ്റഡി മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഐജിയുടെ റിപ്പോർട്ട്. പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സിഐ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത കളമശേരി എആർ ക്യാമ്പിലെ പോലീസുകാരായ ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. ഇതിനുപുറമെയാണ് നാല് പോലീസുകാരെ കൂടി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം, വാസുദേവന്റെ ആത്മഹത്യ, വാസുദേവന്റെ വീട് കയറി ആക്രമിച്ച സംഭവം എന്നിവയാണ് പ്രത്യേക പോലീസ് സംഘം അന്വേഷിക്കുന്ന കേസുകൾ. അതിനിടെ, ശ്രീജിത്തിനെ കേസിൽ പ്രതിയാക്കാൻ പോലീസ് കള്ളസാക്ഷി മൊഴി രേഖപ്പെടുത്തിയതായും ആരോപണമുയർന്നിരുന്നു.












Click it and Unblock the Notifications