എസ്ഐ ദീപക് കമ്പി കൊണ്ട് അടിച്ചു.. ഷൂസിട്ട് കാൽ കൊണ്ട് ചവിട്ടിയരച്ചു! അന്ന് രാത്രി നടന്നത്!
കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസ് തന്നെയാണ് പ്രതികള്‍ എന്നുറപ്പിക്കാവുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ശ്രീജിത്തിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു എന്ന് തെളിയിക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും. ശ്രീജിത്തിന്റെ നെഞ്ചില്‍ ബൂട്ട് കൊണ്ട് ചവിട്ടിയ പാടുണ്ടായിരുന്നുവെന്നും മൂക്കില്‍ നിന്ന് രക്തം വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
ശ്രീജിത്തിനെ മര്‍ദിച്ചത് പോലീസുകാര്‍ തന്നെയാണ് എന്നാണ് അമ്മ ശ്യാമള അടക്കമുള്ളവര്‍ പറയുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ വെളിപ്പെടുത്തലുമായി സഹോദരന്‍ സജിത്ത് രംഗത്ത് വന്നിട്ടുണ്ട്.

പോലീസിനെതിരെ സഹോദരൻ
വാരാപ്പുഴ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ദീപക്കിനും മൂന്ന് പോലീസുകാര്‍ക്കും എതിരെയാണ് മരണപ്പെട്ട ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് രംഗത്ത് വന്നിരിക്കുന്നത്. ശ്രീജിത്തിനേയും താനടക്കമുള്ള മറ്റുള്ളവരേയും എസ്‌ഐ ദീപക്കും മറ്റ് മൂന്ന് പോലീസുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് സജിത്ത് വെളിപ്പെടുത്തുന്നു. മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ എസ്‌ഐ ദിപകിനെതിരെ സര്‍ക്കാര്‍ തല്‍ക്കാലം നടപടിയെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് വാരാപ്പുഴയിലെ ഗൃഹനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനൊപ്പം സജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വലിച്ചിഴച്ച് കൊണ്ടുപോയി
ദേവസ്വം പാടത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെ മൂന്ന് പോലീസുകാര്‍ എത്തിയാണ് തന്നെയും ശ്രീജിത്തിനേയും കസ്റ്റഡിയിലെടുത്തതെന്ന് സജിത്ത് പറയുന്നു. ആ സമയം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന തങ്ങളെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പോലീസുകാര്‍ തങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് പോലീസ് ജീപ്പ് വരെ തങ്ങളെ കൊണ്ടുപോയത് തല്ലിച്ചതച്ചിട്ടായിരുന്നു. ജീപ്പിലേക്ക് കയറ്റിയ ശേഷം അകത്തിട്ടും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സജിത്ത് പറയുന്നു. ബൂട്ടിട്ട കാല് കൊണ്ട് വയറിലും ദേഹത്തുമെല്ലാം പോലീസ് ചവിട്ടിയെന്നും സജിത്ത് വെളിപ്പെടുത്തുന്നു.

എസ്ഐ കമ്പി കൊണ്ട് തല്ലി
പോലീസ് സ്‌റ്റേഷനിലെത്തിയ ശേഷവും തങ്ങള്‍ക്ക് നേരെയുള്ള മര്‍ദ്ദനം തുടര്‍ന്നുവെന്ന് സജിത്ത് പറയുന്നു. തന്നെയും ശ്രീജിത്തിനേയും കൂടാതെ വാരാപ്പുഴ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മറ്റുള്ളവരേയും എസ്‌ഐ ദീപകും മറ്റ് പോലീസുകാരും ചേര്‍ന്ന് അതിക്രൂരമായി തല്ലിച്ചതച്ചുവെന്ന് സജിത്ത് പറയുന്നു. ബിനു എന്നയാളെ എസ്‌ഐ ദീപക് കമ്പികൊണ്ടാണ് അടിച്ചത്. ശരത് എന്നയാളെ കുനിച്ച് നിര്‍ത്തി കൈ കൊണ്ട് ഇടിച്ചു. ഷൂസിട്ട കാല് കൊണ്ട് ചവിട്ടിക്കൂട്ടി. തന്നെയും ഇത്തരത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കിയെന്ന് സജിത്ത് പറയുന്നു. ആ സമയം ശ്രീജിത്ത് വയറ് വേദന കൊണ്ട് ദയനീയമായി നിലവിളിക്കുകയായിരുന്നു. തീരെ അവശനായിരുന്ന ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തങ്ങള്‍ പോലീസിനോട് ആവശ്യപ്പെട്ടു.

നിലവിളിച്ചപ്പോൾ വീണ്ടും ചവിട്ടി
എന്നാല്‍ ഈ വയറ് വേദന അടവാണെന്നും അവനെ ഇപ്പോള്‍ എഴുന്നേല്‍പ്പിച്ച് തരാമെന്നും പറഞ്ഞ് എസ്‌ഐ ദീപക് ശ്രീജിത്തിനെ വീണ്ടും ഷൂ കൊണ്ട് വയറില്‍ ചവിട്ടിയെന്ന് സജിത്ത് വെളിപ്പെടുത്തുന്നു. ശ്രീജിത്തിനെ പോലീസ് തന്നെയാണ് തല്ലിക്കൊന്നതെന്ന് അമ്മ ശ്യാമള കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വലിച്ചിഴച്ചാണ് ശ്രീജിത്തിനെ വീട്ടില്‍നിന്നും പോലീസുകാര്‍ കൊണ്ടുപോയത്. വീട്ടില്‍ നിന്നും വലിച്ചിറക്കവേ പോലീസുകാര്‍ ശ്രീജിത്തിന്റെ അടിവയറ്റില്‍ ചവിട്ടി. തൊട്ടടുത്തുള്ള ജംഗ്ഷനിലിട്ടും ശ്രീജിത്തിനെ പോലീസ് ചവിട്ടിയെന്ന് ശ്യാമള പറയുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് ശ്രീജിത്ത് വെള്ളം ചോദിച്ചപ്പോൾ ഒരു പാത്രത്തില്‍ വെള്ളം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അത് പോലും പോലീസ് സമ്മതിച്ചില്ലെന്ന് ശ്യാമള പറയുന്നു. മാത്രമല്ല തങ്ങളെ അസഭ്യം പറഞ്ഞ് ഓടിക്കുകയും ചെയ്തെന്നും ശ്യാമള വെളിപ്പെടുത്തി.

ക്രൂരമായി മർദ്ദിക്കപ്പെട്ടു
ശ്രീജിത്തിനെ വളരെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും സഹോദരൻ രഞ്ജിത്തും ആരോപിച്ചിരുന്നു. വാരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് പ്രതിയല്ലെന്നും ഇത് പറഞ്ഞിട്ട് പോലീസ് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രഞ്ജിത്ത് പറയുകയുണ്ടായി. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെറുകുടലില്‍ മുറിവുണ്ട്. പരിക്കുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിനെ പോലീസ് മർദ്ദിച്ചിട്ടില്ലെന്നും നാട്ടുകാരുമായുണ്ടായ അടിപിടിയിൽ പരിക്കേറ്റതാണ് എന്നുമാണ് പോലീസ് വാദം. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പ്രത്യേക സംഘത്തെ കേസന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications