'മോൻസൺ ചികിത്സ ഏർപ്പാടാക്കി, ബില്ലും അടച്ചു, സിനിമയ്ക്ക് പലിശ ഇല്ലാതെ 5 കോടി', ശ്രീനിവാസൻ പറയുന്നു
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസുകളില്‍ പിടിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കലിന് പല ഉന്നതരുമായി ബന്ധമുണ്ടെന്നുളള വിവരങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുളളതാണ്. മോഹന്‍ലാല്‍ അടക്കമുള്ള സെലിബ്രറ്റീസിനൊപ്പമുളള മോന്‍സണിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
നടന്‍ ശ്രീനിവാസന്‍ മോന്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മോന്‍സണുമായുളള ബന്ധത്തെ കുറിച്ച് വിശദീകരണവുമായി ശ്രീനിവാസന്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഡോക്ടര്‍ എന്ന നിലയ്ക്കാണ് മോന്‍സണ്‍ മാവുങ്കലിനെ പരിചയപ്പെട്ടത് എന്നാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍ വിശദീകരിക്കുന്നത്. ഹരിപ്പാട്ടുളള ഒരു ആയുര്‍വേദ ആശുപത്രിയില്‍ മോന്‍സണ്‍ തനിക്ക് ചികിത്സ ഏര്‍പ്പാടാക്കിയിരുന്നുവെന്നും അതിനുളള പണവും മോന്‍സണ്‍ തന്നെ അടച്ചിരുന്നു എന്നും ശ്രീനിവാസന്‍ പറയുന്നു. മോന്‍സണ്‍ തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നും ശ്രീനിവാസന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

മോന്‍സണ്‍ന്റെ കൊച്ചിയിലുളള വീട്ടില്‍ ഒരിക്കല്‍ പോയിട്ടുളളത് പുരാവസ്തു ശേഖരം കാണാനായിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് പോയത്. മോന്‍സണിന്റെ വീട്ടില്‍ കണ്ട കാര്യങ്ങളൊന്നും തന്നെ ആകര്‍ഷിച്ചിരുന്നില്ല. താന്‍ ഇരിക്കുന്നതായി ഫോട്ടോയില്‍ കാണുന്ന കസേര ടിപ്പുവിന്റേതാണ് എന്ന് തന്നോട് പറഞ്ഞിട്ടില്ല. ഏതോ ഒരു കസേരയില്‍ കയറി ഇരിക്കുകയും ആരോ ഒരാള്‍ ഫോട്ടോ എടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ആ ഫോട്ടോ എടുത്തത് ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. മോന്‍സണ്‍ ഡോക്ടര്‍ ആണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇന്ന് അയാള്‍ ഡോക്ടറാണോ എന്ന് തനിക്ക് അറിയില്ല. തനിക്ക് അന്ന് സുഖമില്ലായിരുന്നു. രോഗി കൂടിയായ താന്‍ ഒരു ഡോക്ടറെ കാണാന്‍ പോകുന്നതില്‍ തെറ്റില്ലല്ലോ. അങ്ങനെ ആണ് പോയതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മോന്‍സണന്റെ വീട്ടില്‍ പോയപ്പോള്‍ പുരാവസ്തുക്കളെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ലെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. തന്റെ അസുഖത്തെ കുറിച്ചാണ് സംസാരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ ഹരിപ്പാടുളള ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് പോകാന്‍ പറഞ്ഞു. അവിടെ പതിനഞ്ച് ദിവസം കിടന്നാല്‍ അസുഖം മാറുമെന്നും തന്നോട് പറഞ്ഞു. അത് പ്രകാരം താന്‍ ചികിത്സയ്ക്ക് പോയി

പത്ത് പതിനഞ്ച് ദിവസം ഉഴിച്ചലും പിഴിച്ചലുമൊക്കെ നടത്തി. ചികിത്സ കഴിഞ്ഞ് ബില്‍ അടയ്ക്കാന്‍ ചെന്നപ്പോള്‍ എല്ലാ ബില്ലും മോന്‍സണ്‍ അടച്ചുവെന്ന് പറഞ്ഞു. വലിയ മനസ്സുളളവര്‍ അങ്ങനെ ആണല്ലോ എന്നോര്‍ത്ത് താന്‍ സമാധാനിച്ചു. തന്റെ കാശ് പോയില്ലല്ലോ എന്നുളള സുഖവും അന്നുണ്ടായി. അതിന് ശേഷം താന്‍ മോന്‍സണെ കണ്ടിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. മോന്‍സണിന് എതിരെ പരാതി നല്‍കിയവരില്‍ രണ്ട് പേരെ തനിക്ക് അറിയാമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

പത്ത് കോടി മോന്‍സണ് കൊടുത്തു എന്നാണ് ആദ്യം പരാതി ഉയര്‍ന്നത് എന്നും ഈ പരാതിക്കാര്‍ തരക്കേടില്ലാത്ത ഫ്രോഡുകള്‍ ആണെന്നും ശ്രീനിവാസന്‍ പറയുന്നു. സ്വന്തം അമ്മാവനെ പറ്റിച്ച ആളാണ് അതിലൊരാള്‍. കൊടുത്തതിന്റെ പത്തിരട്ടി തിരിച്ച് കിട്ടും എന്ന് കരുതിയാണ് അവര്‍ മോന്‍സണ് പണം കൊടുത്തത്. ആ പണം പലയിടത്ത് നിന്നായി ശേഖരിച്ചത് ആയിരുന്നു. മോന്‍സണ് കൊടുത്ത പണം ഇരട്ടിയായി തിരിച്ച് കിട്ടുമ്പോള്‍ തനിക്ക് പണം തന്നവരെ പറ്റിക്കാം എന്ന് കരുതിയാണ് അത് ചെയ്തത് എന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

മോന്‍സണിന്റെ വലയില്‍ വീഴുന്നവര്‍ പണത്തിനോട് ആര്‍ത്തി ഉളളവരാണ്. തന്റെ ഒരു സുഹൃത്തിന്റെ സിനിമയ്ക്ക് പലിശ ഇല്ലാതെ അഞ്ച് കോടി നല്‍കാം എന്ന് മോന്‍സണ്‍ വാഗ്ദാനം ചെയ്തിരുന്നു. അത്തരത്തിലാണ് മോന്‍സണ്‍ ആളുകളെ വീഴ്ത്തുന്നത്. പിന്നീട് ഇവരെ തന്നെ വിളിച്ചിച്ച് അത്യാവശ്യമായി ഒരു കോടി രൂപ വേണം എന്ന് പറയുന്നു. അഞ്ച് കോടി പലിശ ഇല്ലാതെ തരാമെന്ന് പറഞ്ഞതല്ലേ എന്ന് കരുതി ഒരു കോടി കൈമാറും. ഇത്തരത്തിലാണ് തട്ടിപ്പ് നടക്കുന്നത് എന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.












Click it and Unblock the Notifications