സംസ്ഥാനത്ത് എഴുപത് സ്വയംപ്രഭ ഹോമുകൾ നിർമ്മിക്കാൻ പദ്ധതി മന്ത്രി കെകെ ശൈലജ
വടകര:നിലവിലുള്ള വൃദ്ധ സദനങ്ങൾ പരിഷ്കരിച്ച് "സ്വയം പ്രഭ"എന്ന പേരിൽ സംസ്ഥാനത്ത് എഴുപത് പകൽ വീടുകൾ നിർമ്മിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് ഫൗണ്ടേഷനും,കാരക്കാട് ആത്മ വിദ്യാ സംഘത്തിന്റെയും സംയുക്ത സംരംഭമായ മുതിർന്ന പൗരന്മാർക്കുള്ള പകൽ പരിചരണ കേന്ദ്രം"മടിത്തട്ടിന്റെ"ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രായമുള്ളവർക്കു വേണ്ടി 14 ജില്ലകളിലും ആധുനിക സൗകര്യത്തോടെ ഓരോ ഹോമുകൾ നിർമ്മിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.എയിംസിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് ട്രോമാകെയർ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചു വരികയാണ്.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജില്ലാ ആശുപത്രികൾ രണ്ടു വർഷം കൊണ്ട് സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളായും,താലൂക്ക് ആശുപത്രികൾ ജില്ലാ ആശുപത്രികളായും മാറും.എല്ലാ മെഡിക്കൽ കോളജുകളിലും ജെറിയാട്രിക് വാർഡുകളും,പാലിയേറ്റിവ് ക്ലിനിക്കുകളും ആരംഭിക്കാൻ നടപടി സ്വീകരിച്ചു വരികയാണ്.

മടിത്തട്ടിന്റെ ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിർവ്വഹിക്കുന്നു.
സർക്കാർ വിചാരിച്ചാൽ മാത്രം ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ല.ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി മാതൃക കാണിച്ച ഊരാളുങ്കൽ സൊസൈറ്റിയുടെ മികവാർന്ന ഈ പദ്ധതി സർക്കാരിന് ആശ്വാസമാണ്.മുതലാളിത്തത്തിന്റെയും,ഉപഭോഗ സംസ്കാരത്തിന്റെയും ഈ കാലഘട്ടത്തിൽ ലാഭ കൊതിയന്മാർ കടന്നു വരുമ്പോൾ മുതിർന്നവർ ഭാരമായി കാണുകയാണ്.ഇത്തരമൊരു സാഹചര്യത്തിൽ മനുഷ്യന് നന്മ ചെയ്യാൻ പ്രേരിപ്പിച്ച വാഗ്‌ഭടാനന്ദന്റെ സന്ദേശം ഉൾക്കൊണ്ട് സമൂഹത്തിലെ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മുന്നോട്ട് വന്ന യു.എൽ.സി.സി പ്രവർത്തനം മറക്കാൻ പറ്റാത്തതാണെന്നും മന്ത്രി
കൂട്ടിച്ചേർത്തു.ചടങ്ങിൽ സികെ നാണു എംഎൽഎ അധ്യക്ഷത വഹിച്ചു.യുഎൽഫൗണ്ടേഷൻ ഡയറക്റ്റർ ഡോഎം കെ ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.വയോജന പൊതു സേവന കേന്ദ്രം എംപി അബ്ദുൾ സമദ് സമദാനി ഉൽഘാടനം ചെയ്തു. യുഎൽസിസിഎസ് .പ്രസിഡണ്ട് രമേശൻ പാലേരി,വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ,ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പിവി കവിത,ഫാദർ റോയ് വടക്കയിൽ ,സി അബ്ദുൽ മുജീബ്,ടികെ രാജൻ മാസ്റ്റർ,കിഴക്കയിൽ ഗോപാലൻ,പിവി കുമാരൻ മാസ്റ്റർ,ടിപി ബിനീഷ്,പ്രദീപ്കുമാർ പുത്തലത്ത്,പി സത്യനാഥൻ,പി മോഹനൻ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications