Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; സംസ്ഥാന വ്യാപക സംഘര്‍ഷം, കല്ലേറ്

തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധവും സംഘര്‍ഷവും. മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖലാ കണ്‍വെന്‍ഷന്‍ വേദിക്കരികില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇത് ഉന്തും തള്ളിനും കാരണമായി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. ധീരജിന്റെ നാടാണ് തളിപ്പറമ്പ്. തൃച്ചംബരത്തുള്ള കോണ്‍ഗ്രസ് ഓഫീസിന് നേരെയാണ് കല്ലേറുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഈ വേളയിലാണ് കല്ലേറുണ്ടായത്. പലയിടത്തും കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും ബോര്‍ഡുകളും തകര്‍ത്തു.

p

കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. ഇവിടെയും എസ്എഫ്‌ഐ പ്രകടനത്തിനിടെയായിരുന്നു കല്ലേറ്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ചവറയില്‍ എസ്എഫ്‌ഐക്കാര്‍ പ്രകടനം നടത്തിയ വേളയിലാണ് എംപിയുടെ വാഹനമെത്തിയത്. പാര്‍ട്ടി യോഗത്തിന് പോകുകയായിരുന്നു എംപി. കാറിന് പ്രവര്‍ത്തകര്‍ അടിച്ചു.

പത്തനംതിട്ട മുസലിയാര്‍ കോളജില്‍ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചു. ആലപ്പുഴയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ ഏറെ നേരം പ്രതിഷേധം നടന്നു. എറണാകുളം മഹാരാജാസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ധീരജ് കൊലപാതക കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി പിടിയില്‍. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണ് എന്ന് പോലീസ് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. ബസ് യാത്രയ്ക്കിടെയാണ് കസ്റ്റഡിയിലെടുത്തത്. ക്യാമ്പസിന് പുറത്തുവച്ചാണ് ധീരജിനെ കുത്തിയത്. മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. തിങ്കളാഴ്ച കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. തിരഞ്ഞെടുപ്പ് വിഷയത്തില്‍ ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോയും പോലീസ് കസ്റ്റഡിയിലുണ്ട്. രണ്ടുപേരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. എസ്എഫ്‌ഐ നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്താന്‍ തീരുമാനിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തംഗം സത്യനാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്. നിഖില്‍ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടു എന്നാണ് സത്യന്‍ പറയുന്നത്. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും സിപിഎമ്മും രംഗത്തുവന്നു. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+