അന്ന ബെന്‍ ഉള്‍പ്പടേയുള്ളവരുടെ സമരം വിജയം കണ്ടു: വൈപ്പിന്‍കാർ ഇനി പാതിവഴിയിലിറങ്ങണ്ട
വൈപ്പിന്‍: എറണാകുളം നഗരത്തിലേക്ക് നേരിട്ട് ബസ് സർവ്വീസെന്ന വൈപ്പിന്‍ ദ്വീപുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു. ദ്വീപില്‍ നിന്നും പ്രത്യേക കെ എസ് ആർ ടി സി സർവ്വീസ് അടുത്ത മാസം 27 മുതല്‍ ആരംഭിക്കും. ജില്ലയിലെ എല്ലാ ഭാഗത്തുനിന്നും നഗരത്തിലേക്കു ബസുകള്‍ വരുന്നുണ്ടെങ്കിലും വൈപ്പിന്‍ ബസുകള്‍ക്കു മാത്രം നഗരത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
വൈപ്പിനില്‍ നിന്നും വരുന്നവർ ഹൈക്കോടതിക്കവലയിൽ ബസിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസിൽ കയറിവേണമായിരുന്നു നഗരത്തിലേക്ക് എത്താന്‍. ഇതിനെതിരെ 18 വർഷമായി വൈപ്പിന്‍ നിവാസികള്‍ സമരത്തിലാണ്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി നടി അന്ന ബെന്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതുകുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കെ എസ് ആർ ടി സി സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.

വൈപ്പിനിൽ നിന്ന് നഗരത്തിലേക്ക് പുനഃക്രമീകരിച്ച കെ എസ് ആര്‍ ടി സി സർവ്വീസുകൾ ജനുവരി
27 മുതൽ ആരംഭിക്കുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയാണ് പത്രസമ്മേളനത്തില്‍ അറിയിച്ചത്. സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിന് മുന്നോടിയായിയാണ് വൈപ്പിന്‍കരയില്‍ നിന്ന് നഗരത്തിന്‍റെ പ്രധാനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ എസ് ആര്‍ ടി സി സര്‍വീസുകൾ ആരംഭിക്കുന്നത്.

ദ്വീപുനിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്ന വിധം പുനഃക്രമീകരിച്ച കെ എസ് ആർ ടി സി സർവ്വീസുകളുടെ ഫ്ളാഗ് ഓഫ് ഈ മാസം 27നു രാവിലെ ഒൻപതിന് ഗോശ്രീ ജംഗ്ഷനില്‍ ഗതാഗതമന്ത്രി ആന്‍റണി രാജു നിര്‍വഹിക്കുമെന്നും അദ്ദേഹം എറണാകുളം പ്രസ്‌ക്ലബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ബസുകളുടെ നഗരപ്രവേശനത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് വൈപ്പിന്‍ ജനതയുടെ ചിരകാല സ്വപ്നത്തിന് ഗതാഗത മന്ത്രി പ്രത്യേക അനുമതി നല്‍കിയത്.

സ്വകാര്യ ബസുകളുടെ നഗരപ്രവേശനം ചര്‍ച്ച ചെയ്യുന്നതിനു 11.1.2023 ന് ചേർന്ന യോഗത്തിലാണ് സുസജ്ജമായ നിലയ്ക്ക് കെ എസ് ആർ ടി സി സർവ്വീസുകൾ ആരംഭിക്കുന്നതിനു തീരുമാനമായത്. മുനമ്പം - കാക്കനാട് കളക്ടറേറ്റ് , മുനമ്പം - എറണാകുളം ജെട്ടി - തേവര - ഫോർട്ട് കൊച്ചി , മുനമ്പം- വൈറ്റില ഹബ് - തൃപ്പൂണിത്തറ - ചോറ്റാനിക്കര , മുനമ്പം - കലൂർ - പാലാരിവട്ടം - ആലുവ തുടങ്ങിയ റൂട്ടുകളിലേക്ക് കെ എസ് ആർ ടി സി സർവ്വീസുകൾ പുതുതായി ആരംഭിക്കും.

ദീര്‍ഘകാലമായ ജനങ്ങളുടെ ആവശ്യത്തിന്‍റെ പ്രാധാന്യം മനസിലാക്കി ബസുകളുടെ നഗരപ്രവേശന വിഷയം നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് നാറ്റ്പാക്ക് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നാറ്റ്പാക്ക് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗതാഗത കമ്മീഷണര്‍ സമഗ്ര റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ച റൂട്ട് ഭേദഗതികൾക്കായി വിജ്ഞാപനം ഇറക്കുന്നതിനും നിയമഭേദഗതിക്കുമായി നടപടികള്‍ സ്വീകരിച്ചുവരുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്നോടിയായി വൈപ്പിന്‍ ജനതയുടെ യാത്രാക്ളേശം കഴിയുന്നത്ര കുറക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ റൂട്ടുകളിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിക്കാൻ തീരുമാനിച്ചത്. ആവശ്യാനുസരണം കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതും പരിഗണനയിലാണ്.

സ്വകാര്യബസുകളുടെ ഉറപ്പായ നഗരപ്രവേശനത്തിനു സാങ്കേതികവും നിയമപരവുമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ സ്വാഭാവികമായ സാവകാശം ആവശ്യമുണ്ട്. സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ച സമഗ്രറിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൂടിയ ആദ്യ യോഗതീരുമാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു ഇക്കഴിഞ്ഞ 11നു ഗതാഗത മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ഈ മാസം 31ന് എറണാകുളത്ത് ചേരാനും മന്ത്രിതലയോഗം 9.2.2023 ന് തിരുവനന്തപുരത്ത് നടത്താനും തീരുമാനിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.












Click it and Unblock the Notifications