നാണക്കേട്... താടി വച്ച വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റില്ലെന്ന് അധ്യാപകരും സഹപാഠികളും !
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തില്‍ താടിവിവാദം കത്തുന്നു. താടി വെക്കാന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥി വൈസ് ചാന്‍സലറെ സമീപിക്കുകയും താല്‍ക്കാലിക അനുമതി നേടുകയും ചെയ്തതോടെപ്രശ്‌നം പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മറ്റു വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ക്ലാസ് ബഹിഷ്‌കരിച്ചിരുന്നു.
സര്‍വകലാശാല ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ കോളെജിലാണ് പ്രശ്‌നങ്ങള്‍. കോട്ടയം സ്വദേശിയായ മുഹമ്മദ് ഹിലാല്‍ ഈ വര്‍ഷം കായികാധ്യാപക കോഴ്‌സായ ഇന്റഗ്രേറ്റഡ് ബാച്ചലര്‍ ഒഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍ പ്രവേശനം നേടിയിരുന്നു. ഹിലാലിന് താടി ഉണ്ടായിരുന്നതിനാല്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തന്നെ 28 ദിവസമായി ക്ലാസില്‍ പ്രവേശിപ്പിക്കുന്നില്ലെന്നു കാണിച്ച് ഹിലാല്‍ സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് ഡീനിനെ സമീപിക്കുകയായിരുന്നു.
ഡീന്‍ പരാതി വൈസ് ചാന്‍സലര്‍ക്കു കൈമാറി. പ്രശ്‌നം പരിഹരിക്കാന്‍ വിസി ഒരു സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സമിതിക്കു മുന്നില്‍ ഹാജരാവാന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മടിച്ചതോടെ വിദ്യാര്‍ഥിക്ക് അനുകൂലമായി വിസി താല്‍ക്കാലിക ഉത്തരവിറക്കുകയായിരുന്നു.
ഈ ഉത്തരവിെച്ചൊല്ലി മറ്റു വിദ്യാര്‍ഥികള്‍ ഇടഞ്ഞതോടെ കോളേജ് അന്തരീക്ഷം കലുഷിതമായി. താടി വടിക്കുക, ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്യുക തുടങ്ങിയവ സ്ഥാപനത്തിലെ അച്ചടക്കത്തിന്റെ ഭാഗമാണെന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം പറയുന്നു. എന്നാല്‍, അങ്ങനെയൊരു നിയമമുണ്ടെങ്കില്‍ അത് പ്രൊസ്‌പെക്റ്റസില്‍ വ്യക്തമാക്കണമെന്നാണ് ഹിലാലിന്റെ ന്യായം.
താടി യ്ക്കുക എന്നത് വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഹിലാല്‍ വാദിക്കുന്നു. എന്നാല്‍, എല്ലാ നിയമങ്ങളും പ്രൊസ്‌പെക്റ്റസില്‍ പറയാന്‍ കഴിയുമോ എന്നാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ ചോദ്യം. പലതും കാലങ്ങളായുള്ള കീഴ് വഴക്കമായിരിക്കും. ചെന്നൈയില്‍ 1920ല്‍ സ്ഥാപിച്ച വൈഎംസിഎ കോളെജ് ഒഫ് ഫിസിക്കല്‍ എജ്യുക്കേഷനാണ് ഏഷ്യയിലെത്തന്നെ ആദ്യത്തെ കായിക വിദ്യാഭ്യാസ സ്ഥാപനം. അവിടം മുതല്‍ ഇന്നു വരെ എല്ലാ സ്ഥാപനങ്ങളിലും താടിവടിക്കുക എന്നത് ചിട്ടയുടെ ഭാഗമാണ്.
ഇത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ മാത്രം ചിട്ടയോ നിയമമോ അല്ലെന്നും അവര്‍ വിശദീകരിച്ചു. കുട്ടിയെ അഡ്മിഷന്‍ സമയത്ത് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍, ക്ലാസ് തുടങ്ങിയിട്ടും താടിയുമായി വന്നതോടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഹിലാലിന് ക്ലാസില്‍ കയറാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ദിവസങ്ങളോളം പുറത്തുനിന്ന ശേഷം ഹിലാല്‍ സ്റ്റുഡന്റ് ഡീനിനെ സമീപിച്ചു. ഡീന്‍ പരാതി വൈസ് ചാന്‍സലര്‍ക്ക് കൈമാറി. ഇതെത്തുടര്‍ന്ന് പ്രശ്‌നം പഠിക്കാന്‍ വിസി ഒരു സമിതി വച്ചു. സമിതി ഹിയറിങിന് വിളിച്ചെങ്കിലു കോളെജ് അധികൃതര്‍ ഹാജരായില്ല. തുടര്‍ന്ന് പരാതിയുമായി ഹിലാല്‍ വീണ്ടും വിസിയെ സമീപിച്ചു.
വീണ്ടും സമിതി ഹിയറിങ് വെച്ചെങ്കിലും കോളെജ് അധികൃതര്‍ ഹാജരായില്ല. ഇതെത്തുടര്‍ന്ന് വിദ്യാര്‍ഥിക്ക് താല്‍ക്കാലികമായി പ്രവേശന അനുമതി നല്‍കി വൈസ് ചാന്‍സലര്‍ ഉത്തരവിറക്കുകയായിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം അന്തിമ വിധി സമിതി തീരുമാനിക്കമെന്നും അതുവരെയായിരിക്കും ഉത്തരവിന്റെ സാധുതയെന്നും വൈസ് ചാന്‍സലര്‍ കുറിച്ചു.
ഈ ഉത്തരവുമായാണ് ബുധനാഴ്ച ഹിലാല്‍ കോളെജിലെത്തിയത്. ഇതോടെ മറ്റു വിദ്യാര്‍ഥികള്‍ പ്രകോപിതരായി. അവര്‍ ക്ലാസ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങുകയും വിസിക്ക് പരാതി നല്‍കുകയും ചെയ്തു. തന്റെ കൈവശമുള്ള ഉത്തരവിന്റെ ബലംവെച്ച് ഹിലാലിന് ക്ലാസില്‍ കയറാം. കോളെജ് അധികൃതര്‍ക്ക് തടയാന്‍ കഴിയില്ല. ആ ജോലിയാണ് മറ്റു വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നത്. രണ്ടുതരം നിയമം അനുവദിച്ച് തങ്ങളാരും ക്ലാസില്‍ ഇരിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]