വിദ്യാര്‍ത്ഥി സമരം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മാസം 21 വരെ അടച്ചിടും
കോട്ടയം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈമാസം 21 വരെ അടച്ചിടാൻ തീരുമാനം. അടച്ചിട്ട സ്ഥാപനം നാളെ തുറക്കാനിരിക്കെ ആണ് ജില്ലാ കലക്ടറുടെ ഉത്തരവ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജാതി വിവേചനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമരം ആരംഭിച്ചതിനെ തുടർന്നാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടത്.
വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മീഷനെ നിയമിച്ചിരുന്നു. ഡയറക്ടർ ശങ്കരനാരായണൻ വിദ്യാർത്ഥികളോട് ജാതി വിവേചനം കാണിക്കുന്നെന്നും ജാതിയധിക്ഷേപം നടത്തിയെന്നുമാണ് വിദ്യാർത്ഥികളുടെ പരാതി.
pc: FaceBook
അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിവിവേചനം നടന്നിട്ടില്ലെന്നാണ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിക്ക് ഒരു സ്ഥാനവും ഇല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ തികഞ്ഞ പ്രൊഫഷണലായ വ്യക്തിയാണ്.പ്രൊഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാർത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകും എന്നാണ് അടൂtർ ഗോപാലകൃഷ്ണൻ പറയുന്നത്. തികച്ചും തെറ്റായ ആരോപണമാണിതെന്നും അടൂർ പറയുന്നു. എസ് സി എസ് ടി കമ്മീഷൻ പരിശോധിച്ച്, ആരോപണം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് അടൂർ പറഞ്ഞു.
ആഷിഖ് അബുവും രാജീവ് രവിയും നടത്തിയ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. അവർ പ്രശസ്തിക്ക് വേണ്ടിയാണ് എന്നെ വിമർശിക്കുന്നത്.അവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഒന്നുമറിയില്ല, അവർ മോഹങ്ങൾ പ്രകടിപ്പിക്കുന്നു. തികച്ചും നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അടൂർ പറഞ്ഞു.
അതേസമയം, കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന വിദ്യാർത്ഥിവിരുദ്ധ സമീപനങ്ങൾ ഗൗരവസ്വഭാവമുള്ളതാണെന്ന് എസ് എഫ് ഐ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മനുഷ്യാവകാശ ലംഘനങ്ങളാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അരങ്ങേറുന്നത്. യൂണിവേഴ്സിറ്റിയിലെ തൊഴിലാളികളെക്കൊണ്ട് വിടുപണി ചെയ്യിപ്പിക്കുകയും വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടുകൾ അധികൃതരുടെ ഭാഗത്തുനിന്നും തുടർച്ചയായി ഉണ്ടാകുന്നുവെന്നത് പ്രതിഷേധാർഹവും പ്രതിരോധിക്കപ്പെടേണ്ടതുമാണെന്നും എസ് എഫ് ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയം അതീവ ഗൗരവമുള്ളതാണെന്നും കടുത്ത ജാതി വിവേചനവും അധിക്ഷേപവും ചട്ട ലംഘനങ്ങളുമാണ് ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുവരുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നതെന്നും എഐവൈഎഫും പറഞ്ഞിട്ടുണ്ട്. 'ജാതി വെറിയനായ ഡയറക്ടറുടെ അങ്ങേയറ്റം മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ സമരം നടത്തുന്ന വിദ്യാർത്ഥികളോട് എഐവൈഎഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കെ ആർ നായരാണൻ എന്ന മഹാനായ വ്യക്തിയുടെ പേരിലുള്ള സ്ഥാപനത്തിൽ സമൂഹത്തിന് ചേരാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നത് പുരോഗമന കേരളത്തിന് അപമാനമാണ്.'-എഐവൈഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.