രോഗികകളെ പിഴിഞ്ഞ് നിരക്കുകള്‍, ആശുപത്രി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു പൂട്ടലിലേക്ക്?
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു പൂട്ടലിലേക്കെന്ന് റിപ്പോര്‍ട്ട്. ആറുവര്‍ഷം കൊണ്ട് ആശുപത്രി അടച്ചു പൂട്ടി പൂര്‍ണമായും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. ആശുപത്രിയുടെ നഷ്ടം 72 കോടിയാണെന്ന് ചൂണ്ടികാട്ടി സാധാരണക്കാരുടെ ചിക്തസാ ചിലവുകള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു.
തലസ്ഥാനത്തെ ആശുപത്രി നഷ്ടത്തിലാണെന്നും പ്രവര്‍ത്തനത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് പണം അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി ആശുപത്രി ഡയരക്ടര്‍ ഡോ. ആശ കിഷോര്‍ കുറിപ്പ് നല്‍കി. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിന് 2005 ല്‍ കേന്ദ്ര സര്‍ക്കാര്‍ 600 കോടി രൂപ അനുവദിച്ചെന്ന് ഡയരക്ടര്‍ ചൂണ്ടികാട്ടുന്നുണ്ട്. ഇതില്‍ 370 കോടി രൂപ നടത്തിപ്പിന് മാത്രം ഉപയോഗിച്ചു.
ഈ നിലയില്‍ മുന്നോട്ടു പോയാല്‍ ആറുവര്‍ഷം കൊണ്ട് പണം തീരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആശുപത്രിയിലെ ഒ പി, ഐ പി നിരക്കുകള്‍ കുത്തനെ കൂട്ടി. എം ആര്‍ ഐ സ്‌കാന്‍ നിരക്ക് 1200 രൂപയില്‍ നിന്ന് 6500 രൂപയാക്കി. ആന്‍ജിയോഗ്രാമിന് 6000ല്‍ നിന്ന 16000 രൂപയാക്കി. ഹൃദയ വാല്‍വ് മാറ്റിവയ്ക്കലിന് 74800 രൂപയില്‍ നിന്ന് 2,12000, 50000 രൂപ വാല്‍വ് ചാര്‍ജും അധികമായി നല്‍കണം.
നിരക്കുകള്‍ കൂട്ടിയതോടെ കേരളത്തിലെയും തമിഴ് നാട്ടിലെയും രോഗികള്‍ക്ക് ലഭിക്കുന്ന മെച്ചപ്പെട്ട ചികിത്സയാണ് ഇല്ലാതാകുന്നത്. എന്നാല്‍ ഈ ഗുരുതരമായ പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ചൂണ്ടികാട്ടുന്നതില്‍ സംസ്ഥാന സര്‍ക്കരോ എംപി മാരോ താല്‍പര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.