തെരുവുനായ്ക്കള്‍ക്കും സുപ്രീംകോടതി സംരക്ഷണം നല്‍കും! കൊല്ലുന്നവര്‍ക്കെതിരെ നടപടി
അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സുപ്രീംകോടതി നിര്‍ദേശാനുസരണം വേണം ഇവയെ കൊല്ലാനെന്നും കോടതി ഓര്‍മിപ്പിച്ചു.
ദില്ലി : തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഇത്തരം സംഘടനകളുടെ ആവശ്യം എന്താണെന്നും കോടതി. തെരുവ് നായ്ക്കളെ കൊല്ലുന്ന സംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നതിന് ആഹ്വാനം ചെയ്ത ജോസ് മാവേലിയോട് നേരിട്ട് ഹാജരാകാനും വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു.
അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സുപ്രീംകോടതി നിര്‍ദേശാനുസരണം വേണം ഇവയെ കൊല്ലാനെന്നും കോടതി ഓര്‍മിപ്പിച്ചു. തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നിരുന്നു.തെരുവ് നായ പ്രശ്നത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സിരിജഗന്‍ കമ്മിറ്റി ഇത്തരം സംഘടനകളെ കുറിച്ചും അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
ഏറ്റവുമധികം തെരുവ് നായ്ക്കളെ കൊല്ലുന്ന തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് പാല സെന്റ് തോമാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടന പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. നായ്ക്കളെ കൊല്ലാന്‍ എയര്‍ ഗണ്ണുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ കഴിഞ്ഞ നാലുമാസത്തിനിടെ തെരുവ് നായയുടെ ആക്രമണത്തില്‍ നാലുപേരാണ് മരിച്ചത്. 700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 175 പേര്‍ കുട്ടികളാണ്.
ഈ വര്‍ഷം മാത്രം 53,000 പേരാണ് പട്ടി കടിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്. 2013ല്‍ 88, 172 പേരും 2014ല്‍ 1,19,119 പേരും 2015ല്‍ 47,156 പേര്‍ക്കുമാണ് പട്ടികടിയേറ്റത്.
ഓഗസ്റ്റില്‍ തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ശീലുവമ്മ എന്ന വൃദ്ധ ദാരുണായി മരിച്ചതിനു പിന്നാലെയായിരുന്നു കേരളത്തില്‍ തെരുവ് നായ പ്രശ്‌നം സജീവമായത്.