സുരേന്ദ്രനോ സന്ദീപ് വാര്യറോ: ബിജെപി പ്രവർത്തകർക്കിടയില്‍ വോട്ടെടുപ്പുമായി രാമസിംഹന്‍
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി ഉയർന്നതിനെ തുടർന്ന് ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യറെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. നടപടിയുടെ കാര്യം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശരിവെച്ചെങ്കിലും എന്തിന്റെ പേരിലാണ് സന്ദീപ് വാര്യറെ പുറത്താക്കിയതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ബി ജെ പിയുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് സന്ദീപ് വാര്യറെ പുറത്താക്കിയതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ഇതിനിടയിലാണ് സന്ദീപ് വാര്യറോ സുരേന്ദ്രനോ ശരിയെന്ന തരത്തിലുള്ള ചോദ്യവുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറും ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയത്.
രണ്ടുപേരുടെയും ഫോട്ടോയും പേരും ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബിജെപി പ്രവര്‍ത്തകരോട് വോട്ട് ചെയ്യാന്‍ അഭ്യർത്ഥിക്കുകയായിരുന്നു ബി ജെ പി മുന്‍ സംസ്ഥാന സമിതിയംഗവും സംവിധായകനുമായ രാമസിംഹന്‍ അബൂബക്കര്‍. സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി രാമസിംഹന്‍ നേരത്തെയും ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിരുന്നു. 'ഞാന്‍ കൂടെയുണ്ട് സന്ദീപ് വാര്യര്‍' എന്ന് എഴുതിക്കൊണ്ടായിരുന്നു അദ്ദേഹം പിന്തുണ വ്യക്തമാക്കിയത്.

അഭിമാനപൂർവ്വം പ്രവർത്തനം നടത്തുന്നവരെ ജനങ്ങൾ കൈവിടില്ല അവർക്കെതിരെ ആരോപണം ഉന്നയിക്കാൻ എളുപ്പമാണ് പക്ഷേ അത് തെളിയിക്കാനുള്ള നട്ടെല്ല് ഉന്നയിക്കുന്നവർക്കുണ്ടാവണമെന്നും രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതിനു കഴിയുന്നില്ലെങ്കിൽ പക അല്ലെങ്കിൽ കൊതിക്കെറുവ് എന്നാണ് പറയുക,ഈ തന്ത്രം പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്. പണ്ട് ഒരു അഴിമതിയുടെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തിയ പ്രമുഖരുടെ അവസ്ഥ ഇന്നെന്താണെന്ന് ഏവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
എനിക്കെതിരെയും ഒന്നോങ്ങിയതാണ് സിനിമയുടെ പേരിൽ പക്ഷേ മറ്റുള്ളവരെപ്പോലെ മിണ്ടാതിരിക്കില്ല എന്നറിയുന്നത് കൊണ്ട് നാവ് പിൻവലിച്ചതാണ്. എന്നാലും ചില ഒട്ടു സ്രാവുകൾ കുത്തി നോക്കുന്നുണ്ട് അത് നടക്കട്ടെ. പകയുള്ളവർ ഒരുവനെ ഒതുക്കാൻ ഏത് വഴിയും സ്വീകരിക്കും എന്നതാണ് സത്യം. അതൊക്കെ കാലം വെളിപ്പെടുത്തുകയും ചെയ്യും. ഒരു കാര്യത്തിലെ ദുഖമുള്ളൂ ഒരുപാട് പ്രതീക്ഷകൾ വച്ചു പുലർത്തിയ ഒരു സമൂഹമുണ്ട് അവരുടെ പ്രതീക്ഷകളാണ് പൊലിയുന്നത് ഞങ്ങൾക്ക് ശേഷം പ്രളയം എന്ന മനോഭാവത്തിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം കുറിച്ചു.












Click it and Unblock the Notifications