'മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലേലും.. ഞാൻ മറച്ചുവെക്കുന്ന ആളല്ല, ഉപദേശം അവിടെ എത്തിയിട്ടുണ്ട്'
തിരുവനന്തപുരം:വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂരിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ ബി ജെ പി ഔദ്യോഗിക നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയാണ് സുരേഷ്. തന്റെ നേതാക്കളാണ് താൻ എവിടെയാണ് മത്സരിക്കേണ്ടതെന്ന് തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
'സ്ഥാനാർഥി പട്ടിക വന്നിട്ടില്ല. ഓട്ടോറിക്ഷയുടെയും മറ്റും പിറകിൽ പോസ്റ്റർ കണ്ടത് പബ്ലിക് പൾസാണ്. അതിൽ എനിക്ക് സന്തോഷമോ ദുഃഖമോ ഇല്ല. അച്ചടക്കം ലംഘിച്ചുവെന്നും പക്ഷമില്ല. അത് അവരുടെ അവകാശമാണ്, അവര് ചെയ്യുന്നു. അത് ആരെങ്കിലും തടയാൻ ശ്രമിക്കുമ്പോൾ കൂടുതൽ ആളുകൾ അത് ചെയ്യും.
ഞാൻ മത്സരിക്കണോ എന്ന് എന്റെ നേതാക്കളാണ് തീരുമാനിക്കേണ്ടത്.

ഞാൻ തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ ഇനി തിരുവനന്തപുരമാണോ എന്നെല്ലാം അവരാണ് തീരുമാനിക്കുന്നത്. ഇനി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചാൽ അങ്ങനെയും. മമ്മൂക്കയുടെ ഉപദേശവും അവിടെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞില്ലേ. ഞാൻ ഒന്നും മറച്ചുവയ്ക്കുന്ന ആളല്ല. മമ്മൂക്കായ്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അദ്ദേഹം വളരെ ലെജിറ്റിമേറ്റായിട്ടുള്ള ഒരു അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
പക്ഷേ ഞാൻ പകർന്നെടുത്തിരിക്കുന്ന എന്റെ ആറു വർഷത്തെ പ്രവർത്തനങ്ങളിലൂടെയും അതിനു മുൻപ് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിട്ടുള്ള സമ്പർക്കത്തിലൂടെ ആർജ്ജിച്ചെടുത്ത ഒരു ഊർജ്ജമുണ്ട്. ആ ഊർജ്ജം ജനങ്ങളുടെ നന്മയിലേക്ക് ചെന്ന് ചേരണം. ഒരു വലിയ തിരുത്തൽ ശക്തിയായി വളരണം. ഇതെല്ലാം ആഗ്രഹമാണ്, അതു നടക്കട്ടേ.'- സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് മമ്മൂട്ടി പറഞ്ഞുവെന്നായിരുന്നു ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ സുരേഷ് ഗോപി തുറന്ന് പറഞ്ഞത്. 'മമ്മൂക്ക കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞത് നീ തിരഞ്ഞെടുപ്പിൽ നിൽക്കല്ലേയെന്നാണ്. കാരണം ജയിച്ചാൽ പിന്നെ നിനക്ക് ജീവിക്കാൻ ഒക്കില്ല. നീ രാജ്യസഭയിൽ ആയിരുന്നപ്പോൾ ഈ ബുദ്ധിമുട്ടില്ല. കാരണം അത് നിനക്കൊരു ബാധ്യത അല്ല. ചെയ്യണമെങ്കിൽ ചെയ്താൽ മതി. പക്ഷേ വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ടാൽ എല്ലാ കൂടി പമ്പരം കറക്കുന്നത് പോലെ നിന്നയിട്ട് കറക്കും', എന്നാണ് മമ്മൂട്ടി തന്നെ ഉപദേശം എന്നാണ് സുരേഷ് ഗോപി അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.












Click it and Unblock the Notifications