'സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മറുപടി നൽകണം': വി ഡി സതീശൻ
സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് വാഗ്ദാനം ചെയ്തത് 30 കോടി രൂപയാണെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വപ്നയുടെ ആരോപണത്തിന് മറുപടി നൽകാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.
ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരായ രേഖകൾ നൽകണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ സംസ്ഥാന പൊലീസും അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണം.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിക്കും സിപിഎമ്മിനുമിടയിൽ ഇടനിലക്കാരുണ്ട്. നേരത്തേ മാധ്യമ പ്രവർത്തകൻ ഷാജ് കിരണിന്റെ പേരും ഉയർന്നുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടു. ഈ സാഹചര്യത്തിൽ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് വാഗ്ദാനം ചെയ്തത് 30 കോടി രൂപയാണെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു
. പണം വാങ്ങി തന്നോട് സംസ്ഥാനം വിട്ടോ രാജ്യം വിട്ടോ തന്നെ പോകാനും വിജയ് പിളള എന്ന ആൾ വഴി ആവശ്യപ്പെട്ടു എന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. പ്രമുഖ വ്യവസായി എംഎ യൂസഫലിയുമായി ബന്ധപ്പെട്ടും സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ.












Click it and Unblock the Notifications