'വിജേഷ് പിളളയുടെ പരാതിയിൽ മുഖ്യമന്ത്രിക്ക് പ്രത്യേക താൽപര്യം കാണുമായിരിക്കും': സ്വപ്ന സുരേഷ്

തിരുവനന്തപുരം: മാനനഷ്ടത്തിന് വിജേഷ് പിളള നല്‍കിയ പരാതിയില്‍ തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതിനെ സ്വാഗതം ചെയ്ത് സ്വപ്‌ന സുരേഷ്. വിജേഷ് പിളളയുടെ പരാതിയില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേക താല്‍പര്യം കാണുമായിരിക്കുമെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. മാനനഷ്ട പരാതിയില്‍ തനിക്ക് എതിരെ കേസെടുക്കാന്‍ പോലീസിന് അധികാരം ഇല്ലെന്നും സ്വപ്‌ന സുരേഷ് പറയുന്നു.
സ്വപ്ന സുരേഷിന്റെ വാക്കുകൾ: വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു. വിജേഷ് പിള്ള എന്നേ ബാംഗ്ലൂരിൽ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു. അവർ ആ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റർ ചെയ്യുന്നു. ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയിൽ പോലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു.
ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാൽ എനിക്ക് കർണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും. കർണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയിൽ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല. കെ ടി ജലീലിന്റെ പരാതിയിൽ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ?'
സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിജേഷ് പിളള താനുമായി ബെംഗളൂരുവില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കി നാട് വിട്ട് പോകാന്‍ തനിക്ക് 30 കോടി രൂപ വാഗ്ദാനം നല്‍കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ തീര്‍ത്ത് കളയുമെന്ന് വിജേഷ് പിളള വഴി ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ആരോപിച്ചു.
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?
സ്വപ്‌ന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് വിജേഷ് പിളളയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വെബ് സീരിസിന് വേണ്ടിയാണ് സ്വപ്‌ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് വിജേഷ് പിളള പറയുന്നത്. അതിനിടെ സ്വപ്‌ന സുരേഷിന് എതിരെ എംവി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.












Click it and Unblock the Notifications