ലോ അക്കാദമി വിഷയത്തില്‍ സിന്‍ഡിക്കേറ്റില്‍ അടി..അഫിലിയേഷന്‍ റദ്ദാക്കില്ല..ബിരുദം അന്വേഷിക്കും..
ലോ അക്കാദമിയുടെ അഫിലിയേഷൻ സർവ്വകലാശാല റദ്ദാക്കില്ല
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ തര്‍ക്കം. ലോ അക്കാദമിയുടെ അഫിലിയേഷന്‍ സംബന്ധിച്ചാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ തര്‍ക്കം നടന്നത്. ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കാന്‍ കഴിയില്ലെന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. കോണ്‍ഗ്രസ്സിന്റെ പ്രമേയം എട്ടിനെതിരെ 12 വോട്ടുകള്‍ക്ക് തള്ളിപ്പോയി.
ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്നായിരുന്നു യുഡിഎഫ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം. അടുത്ത വര്‍ഷം മുതല്‍ അഫിലിയേഷന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യമുയര്‍ത്തി. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാലിതിനെ എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തു അത്ര ഗുരുതരമായ പ്രശ്‌നങ്ങള്‍ ലോ അക്കാദമിയില്‍ ഇല്ലെന്നായിരുന്നു സിപിഎം അംഗങ്ങളുടെ വാദം.
അതേസമയം ലോ അക്കാദമി പരീക്ഷാ ഉപസമിതി റിപ്പോര്‍ട്ട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ലോ അക്കാദമിയിലെ അനധികൃത മാര്‍ക്കിടല്‍ സംബന്ധിച്ച് തുടരന്വേഷണം നടത്താന്‍ തീരുമാനമായി. ലക്ഷ്മി നായരുടെ ബിരുദം സംശയത്തിന്റെ നിഴലില്‍ ആയതിനാല്‍ അതും അന്വേഷണ വിധേയമാക്കും. എല്‍എല്‍എല്‍ബി ബിരുദം വ്യാജമാണോയെന്ന് സര്‍വ്വകലാശാല അന്വേഷിക്കും. പ്രിന്‍സിപ്പിലായിരുന്ന ലക്ഷ്മി നായരില്‍ നിന്നും ഭാവി മരുമകള്‍ അനുരാധയില്‍ നിന്നും മൊഴിയെടുക്കും.