മദ്യപാനികൾക്ക് ആശ്വാസം; എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കും, തീയതി ഉടൻ അറിയിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രര്‍ത്തിക്കുന്ന 301 മദ്യശാലകളും ഒരുമിച്ച് തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു തീയതി സംബന്ധിച്ച് തീരുമാനമായില്ലെന്നും ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തീയതി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കണ്‍സ്യൂമര്‍ ഫെഡിന്റെയും ബീവ്‌കോയുടെയും മദ്യശാലകള്‍ ഒന്നിച്ചു തുറക്കും. എന്നാല്‍ ക്ലബ്ബുകളുടെ കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യശാലകള്‍ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് പരിഗണിച്ച് ടില പ്രായോഗിക നടപടികള്‍ സ്വീകരിക്കും. മദ്യം വേണ്ടവരുടെ ബുക്കിംഗ് ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. ഔട്ട്‌ലെറ്റ് വഴി മദ്യം നല്‍കുമ്പോള്‍ പണം അടയ്ക്കണം. മദ്യശാലകളുടെ പ്രവര്‍ത്തന സമയം കുറക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ട്. മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രളയ സമയത്തും വില വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് എക്‌സൈസ് നികുതിയില്‍ 8 മുതല്‍ 15 ശതമാനം വരെയാണ് വര്‍ദ്ധന വരുത്തിയത്. 100 ദിവസത്തെ വരുമാനം ഇതിലൂടെ ലഭിച്ചു. പിന്നീടത് റദ്ദ് ചെയ്തു- മന്ത്രി പറഞ്ഞു.
ബീയറിന്റെയും വൈനിന്റെയും നികുതി 10 ശതമാനവും മറ്റ് മദ്യങ്ങള്‍ക്ക് 35 ശതമാനവും വര്‍ദ്ധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാന്‍ അനുമതിയില്ല. ബാറിലെ പ്രത്യേക കൗണ്ടര്‍ വഴി മദ്യം പാര്‍സലായി നല്‍കും. ബീവറേജസ് നിരക്കിലായിരിക്കണം മദ്യം വില്‍ക്കേണ്ടത്. അതിനായുള്ള നിയമഭേദഗതി തയ്യാറായിവരുകയാണെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 212 ശതമാനാണ് നികുതി. വില കുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 202 ശതമാനം നികുതിയും ഈടാക്കുന്നു. ബിയറിന് 102 ശതമാനമാണ് നികുതി. വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന് നികുതി 80 ശതമാനവും. കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് മേല്‍ ബീവറേജ് കോര്‍പ്പറേഷന്‍ വിലയ്ക്ക് മേല്‍ നികുതി എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ്, ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയതിന് ശേഷമാണ് വില്‍പ്പനക്കെത്തുന്നത്.
Recommended Video
കേരളത്തിന്റെ മദ്യനികുതി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 2018-19 ബഡ്ജറ്റില്‍ സര്‍ചാര്‍ജ്, സാമൂഹ്യ സുരക്ഷ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ്, എന്നിവ എടുത്തുകളഞ്ഞ് വില്‍പ്പന നികുതി പരിഷ്‌കരിച്ചിരുന്നു. 400 രൂപ വരെയുള്ള മദ്യത്തിന് നികുതി 200 ശതമാനമായും 400 ന് മുകളില്‍ വിലയുള്ള മദ്യത്തിന് 210 ശതമാനമായും പരിഷ്‌കരിച്ചിരുന്നു. 2019-20 ബഡ്ജറ്റില്‍ നികുതി രണ്ട് ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.