ഗേള്‍സ് സ്കൂളുകള്‍ തുറന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ പൂട്ടാനുള്ള ഉത്തരവിട്ട് താലിബാന്‍ ഭരണകൂടം
കാബൂള്‍: സ്‌കൂളുകൾ തുറന്ന് മണിക്കൂറുകൾക്ക് പിന്നാലെ അടച്ചിടാനുള്ള ഉത്തരവുമായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. രാജ്യത്തെ സെക്കന്‍ഡറി ഗേള്‍സ് സ്കൂളുകളാണ് തുറന്നതിന് പിന്നാലെ വീണ്ടും അടച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന താലിബാന്‍റെ ഈ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ആന്റണിയേയും ദിലീപിനേയും 'എടുത്ത് പുറത്ത് കളയാന്‍' ഫിയോക്ക്: വമ്പന്മാർക്ക് വന്‍ തിരിച്ചടി
"അതെ, അക്കാര്യം ശരിയാണ്," താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി എഎഫ്‌പിയോട് പറഞ്ഞു. പെൺകുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവിട്ടുവെന്നും റിപ്പോർട്ട് സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനമായ കാബൂളിലെ സർഗോണ ഹൈസ്‌കൂളിൽ ഒരു എ എഫ് പി സംഘം ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഒരു അധ്യാപിക പ്രവേശിച്ച് എല്ലാവരോടും വീട്ടിലേക്ക് പോകാൻ ഉത്തരവിട്ടുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ആദ്യമായി ക്ലാസിൽ തിരിച്ചെത്തിയ വിദ്യാർത്ഥികളെ ഉത്തരവ് വലിയ പ്രതിസന്ധിയാണ് ആക്കിയിരിക്കുന്നത്. പലരും കരഞ്ഞുകൊണ്ടാണ് തങ്ങളുടെ സാധനങ്ങൾ പൊതിഞ്ഞുകെട്ടിയെടുത്ത് വീട്ടിലേക്ക് മടങ്ങിയത്. പുതിയ താലിബാൻ ഭരണകൂടത്തെ സഹായിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ചർച്ചകളിൽ എല്ലാവരുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശം അന്താരാഷ്ട്ര സമൂഹം ഒരു പ്രധാന വിഷയമാക്കി മാറ്റിയിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് പകുതിയോടെയാണ് താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തത്. അതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് മാറ്റം വരുത്തിക്കൊണ്ടായിരുന്നു മാർച്ച് 22 ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം അനുവദിക്കാന്‍ താലിബാന്‍ തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകാനുള്ള താലിബാന്റെ തീരുമാനത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സ്വാഗതം ചെയ്ത് രംഗത്ത് വരികയും ചെയ്തിരുന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി ഉള്‍പ്പടേയുള്ളവർ നേരത്തെ താലിബാനോട് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിച്ച് സ്‌കൂളുകള്‍ ഉടനടി തുറക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണെന്നും താലിബാന് അയച്ച കത്തില്‍ മലാല യൂസഫ് സായി ആരോപിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ നടപടിയിലുള്ള പ്രതിഷേധവും മലാല അറിയിച്ചു. കത്തിനോടൊപ്പമുള്ള പരാതിയില്‍ 6,40,000 പേർ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
Recommended Video