ഉയരം വീണ്ടും കൂടി; അപകട കെണിയൊരുക്കി ദേശീയ പാതയിലെ താറിങ്
വടകര: ദേശീയപാതയില്‍ ടാറിങ്ആരംഭിച്ചതോടെ റോഡിന്റെ ഉയരം വീണ്ടും കൂടി. ഇതോടെ രണ്ടുവശങ്ങളില്‍നിന്ന് ദേശീയപാതയിലേക്ക് കയറണമെങ്കില്‍ വാഹനങ്ങള്‍ക്ക് ഏറെ കഷ്ടപ്പെടേണ്ട സ്ഥിതിയായി. പലയിടത്തും ടാര്‍ചെയ്ത ഭാഗവും താർ ചെയ്യാത്ത ഭാഗവും തമ്മില്‍ ഒരടിയോളം വ്യത്യാസമുണ്ട്. ഇത് ബൈക്കുകൾക്കും,കാറുകൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
അയനിക്കാട് മുതല്‍ കൈനാട്ടി വരെയുളള ദേശീയപാതയിലാണ് നവീകരണം തുടങ്ങിയത്.റോഡ് തകര്‍ന്ന സ്ഥലങ്ങളില്‍ ബിറ്റുമിന്‍ മെക്കാഡം, ബിറ്റുമിന്‍ കോണ്‍ക്രീറ്റ് എന്നീ രണ്ട് ടാറിങ്ങുകള്‍ നടത്തുന്നുണ്ട്. ഇതോടെയാണ് ടാറിങ്ങിന്റെ കട്ടികൂടിയത്. വടകര ബൈപ്പാസ്, പെരുവാട്ടുംതാഴ, പുഞ്ചിരിമില്‍, ചോറോട് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ പ്രശ്‌നമുണ്ട്. ടാര്‍ചെയ്ത റോഡും ടാര്‍ ചെയ്യാത്ത ഭാഗവും തമ്മില്‍ നല്ല വ്യത്യാസമുള്ളതിനാൽ അപകട സാധ്യതയും വർദ്ധിച്ചിരിക്കയാണ്. പുതിയ ടാറിങ്ങും കൂടി വന്നതോടെ ഈ വ്യത്യാസം കൂടി.
ദേശീയപാതയില്‍നിന്ന് ഏതെങ്കിലും സാഹചര്യത്തില്‍ വാഹനങ്ങള്‍ റോഡിനുപുറത്തേക്ക് തെന്നിയാല്‍ അപകടം ഉറപ്പാണ്. ഇരുചക്രവാഹനങ്ങള്‍ എന്തായാലും നിയന്ത്രണംവിട്ട് മറിയും. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ അരികിലേക്ക് നീക്കിയാലും ഇതേസ്ഥിതി വരും. പുഞ്ചിരിമില്ലില്‍ റോഡിന്റെ ഒരുവശത്ത് കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍പോലും സ്ഥലമില്ലാത്ത പ്രശ്‌നവുമുണ്ട്. റോഡിലൂടെ തന്നെ വേണം നടക്കാന്‍. ഇതും അപകടഭീഷണി ഉയര്‍ത്തുന്നു. കാര്യമായ പ്രശ്‌നങ്ങളുള്ള ഭാഗത്ത് അപ്പപ്പോള്‍ത്തന്നെ മണ്ണിറക്കി ഉയരം കുറയ്ക്കുന്നുണ്ടെന്ന് ദേശീയപാതാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡിന്റെ രണ്ടുവശങ്ങളിലും മണ്ണിടാന്‍ റോഡ് നവീകരണപദ്ധതിയില്‍ എസ്റ്റിമേറ്റുണ്ട്. പലപ്പോഴും പണിപൂര്‍ത്തിയായാലാണ് ഈ മണ്ണിടുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
നമസ്‌ക്കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് റോഡിലേക്കിറങ്ങിയ വയോധികന്‍ ബൈക്ക് ഇടിച്ച് മരിച്ചു