ലത്തീൻ കത്തോലിക്കാസഭയുടെ സ്കൂളിൽ അധ്യാപികയ്ക്ക് തൊഴിൽ പീഡനം.. ബിന്ദുട്ടീച്ചറെ പിരിച്ചുവിട്ടതെന്തിന്
പയ്യന്നൂര്‍: സ്വകാര്യ സ്‌കൂളുകളിലെ ചൂഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. ആത്മാഭിമാനത്തിന് മുറിവേറ്റ ഒരു അധ്യാപികയുടെ പ്രതിരോധത്തിനും അതിജീവനത്തിനും വേണ്ടി പയ്യന്നൂരില്‍ സംഘടിക്കുകയാണ് നാട്ടുകാര്‍.
എട്ട് വര്‍ഷമായി ജോലി ചെയ്യുന്ന ബിന്ദു എന്ന അധ്യാപികയെ അകാരണമായി പിരിച്ചു വിടാനൊരുങ്ങിയതില്‍ പ്രതിഷേധിച്ചാണ് പയ്യന്നൂരില്‍ നാട്ടുകാര്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങുന്നത്. ലത്തീന്‍ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള പയ്യന്നൂര്‍ സെന്റ് മേരിസ് ഹൈസ്‌കൂളിലാണ് സംഭവം. നാട്ടുകാര്‍ രൂപീകരിച്ച സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ സത്യഗ്രഹവും ആരംഭിച്ചു കഴിഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ വെക്കേഷന്‍ സാലറി വാങ്ങാന്‍ ചെന്ന മലായാളം അധ്യാപിക ബിന്ദുവിനോട് സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ടു എന്നാണ് മേനേജ്‌മെന്റ് അറിയിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഈ പിരിച്ചു വിടല്‍. അതിന് മാനേജ്‌മെന്റ് നിരത്തുന്ന കാരണം അധിക യോഗ്യത എന്നതാണ്. ലോവര്‍ പ്രൈമറി സ്‌കൂളില്‍ അധിക യോഗ്യതയുള്ള അധ്യാപകരെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുകളാണ് അതിന് മാനേജ്‌മെന്റ് മുന്നോട്ട് വെച്ചത്.
എന്നാല്‍ അധിക യോഗ്യത പോയിട്ട് ശരിയായ യോഗ്യതയില്ലാത്തവര്‍ പോലും അവിടെ ജോലിചെയ്യുന്നുണ്ട് എന്നാണ് ബിന്ദു പറയുന്നത്. ഇതിനെ കുറിച്ച് സംസാരിക്കാന്‍ കണ്ണൂരുള്ള മാനേജ്‌മെന്റ് ആസ്ഥാനത്ത് എത്തിയ ബിന്ദുവിനെതിരെ നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ഇറക്കിവിടുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ ബിന്ദുവിനെ ജോലിക്കെടുക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചു. എന്നാല്‍ എല്‍പി സ്‌കൂള്‍ അധ്യാപിക ആയ ബിന്ദുനോട് നഴ്‌സറി ക്ലാസിലെ ടീച്ചറുടെ സഹായി ആയി നില്‍ക്കാനായിരുന്നു ആവശ്യപ്പെട്ടത്. അതുമാത്രമല്ല രജിസ്റ്ററില്‍ ഒപ്പു വെക്കാനും സമ്മതിച്ചില്ല.
മാനേജര്‍ യാത്രയിലാണെന്ന കാര്യം പറഞ്ഞാണ് ജൂണ്‍മാസമായിട്ടും രജിസ്റ്ററില്‍ ഒപ്പുവെക്കാനോ ശമ്പളം കൊടുക്കാനോ വിസമ്മതിച്ചത്. ഇതിനിടയില്‍ എഇഒക്ക് നല്‍കിയ പരാതിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ മാലാഖമാര്‍ വളരെ മോശമാണ് തന്നോട് സംസാരിച്ചതെന്ന് ബിന്ദു പറയുന്നു. പിന്നീട് നാട്ടുകാര്‍ സമരസമിതി രൂപീകരിക്കുകയും സമര പരിപാടികളുമായി മുന്നോട്ട് പോകുകയുമാണ് ചെയ്തത്. ഇതില്‍ വെളറിപൂണ്ട മാനേജ്‌മെന്റ് ഒരു മണിക്കൂര്‍ യാത്രചെയ്തു പോകാന്‍ കഴിയുന്ന ലത്തീം കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ഏതെങ്കിലും സ്‌കൂളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു.
എന്നാല്‍ ബിന്ദുവിനെ സ്ഥലം മാറ്റിയിരിക്കുന്നത് കാസര്‍കോടിനടുത്തുള്ള കാഞ്ഞിരടുക്കം എന്ന സ്ഥലത്തുള്ള സ്‌കൂളിലാണ്. പയ്യന്നൂരില്‍ നിന്നും ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് വേണം ഈ സ്ഥലത്തെത്താന്‍. എട്ട് വര്‍ഷത്തോളം ജോലി ചെയ്തിട്ടും എട്ടായിരം രൂപ മാത്രം ശമ്പളം ലഭിക്കുന്ന തനിക്ക് അവിടെ ദിവസവും പോയി വരാനോ താമസിക്കാനോ കഴിയില്ലെന്ന് ബിന്ദു പറഞ്ഞപ്പോള്‍ പറ്റില്ലെങ്കില്‍ രാജിവെച്ച് പോകാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. ഇതാണ് സമരം ശക്തപ്പെടുത്താന്‍ സമരസമിതിയെ പ്രേരിപ്പിച്ചത്. അടുത്ത കാലത്ത് രൂപംകൊണ്ട അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷനില്‍ അംഗത്വമെടുത്ത ബിന്ദുവിനോടുള്ള പ്രതികാര മനോഭാവമാകാം മാനേജ്‌മെന്റ് കാണിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പാല്‍പുഞ്ചിരിയുമായി മുന്നില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുക്കുന്ന ഒരുപാട് ബിന്ദുമാരുടെ അനുഭവമാണിത്. ഇങ്ങനെ ചൂഷണം നേരിടുന്ന ഒരുപാട് പേരുണ്ട്. കിട്ടുന്ന തുച്ഛമായ വരുമാനം കൂടി ഇല്ലാതായാല്‍ കുടുംബം പട്ടിണിയാകുമല്ലോ എന്നോര്‍ത്ത് നിശബ്ദരായി എല്ലാം സഹിക്കുന്നവരാണിവര്‍. തിങ്കളാഴ്ച ആരംഭിച്ച സത്യഗ്രഹ സമരത്തിലും മാനേജ്‌മെന്റ് അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമര പരിപാടിക്ക് ഇറങ്ങുമെന്ന് സമരസമിതി ചെയര്‍മാന്‍ സേതുമാധവന്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു. സ്‌കൂള്‍ അധ്യയനത്തേയോ കുട്ടികളുടെ പഠനത്തേയോ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലാണ് സമരം നടക്കുന്നതെന്നും ആദ്ദേഹം വ്യക്തമാക്കി.