നിപാ വൈറസ്, പരിശോധനക്കയച്ച മലപ്പുറത്തെ നാലുപേരുടെ പരിശോധനാഫലം ഇന്നറിയാം, ജാഗ്രതാനിര്‍ദ്ദേശം നല്‍കി കലക്ടര്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍നിന്നും നിപാ വൈറസ് ലക്ഷണങ്ങളോടെ മരിച്ച നാലുപേരുടെ രക്തസാമ്പിളുടെ പരിശോധനാഫലം ഇന്നറിയാം.ഉച്ചയോടെ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കോഴിക്കോട് ഡി.എം.ഒയ്ക്ക് ലഭിക്കാണ് ആദ്യം റിപ്പോര്‍ട്ട് ലഭിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. കോഴിക്കോട് പേരാമ്പ്രയില്‍ മരിച്ചവരുടെ അതേ ലക്ഷണങ്ങള്‍ ഇവരിലും പ്രകടമായിരുന്നു. തിരൂരങ്ങാടി തെന്നല പടിക്കല്‍ ഷിജിത (23), മുന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി സിന്ധു (36), ചട്ടിപ്പിറമ്പ് പാലയില്‍ മുഹമ്മദ് ഷിബിലി (11), കൊളത്തൂര്‍ താഴത്തില്‍തൊടി വേലായുധന്‍(48), എന്നിവരാണ് പനി ബാധിച്ച് വിവിധ ദിവസങ്ങളിലായി മരിച്ചത്.
ഇതില്‍ വേലായുധന്റെ നിപാ വൈറസ് മൂലമല്ലെന്ന സൂചനയാണ് ആരോഗ്യവകുപ്പിനുള്ളത് മ്റ്റു മൂന്നുപേരുടേതാണ് കൂടുതല്‍ സംശയ നിഴലിലെന്നാണു മലപ്പുറം ഡി.എം.ഒ ഡോ. സക്കീന പറയുന്നത്. നിപ്പാ വൈറസ് സ്ഥിരീകരിച്ചാല്‍ കോഴിക്കോട്ടുള്ള കേന്ദ്രസംഘം മലപ്പുറത്തുമെത്തും. ജില്ലയില്‍ നിപ്പാ സംശയിക്കുന്ന കേസുകളൊന്നും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡി.എം.ഒ കെ. സക്കീന പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും ഡി.എം.ഒ അറിയിച്ചു.

നിപവൈറസ് മൂലം കോഴിക്കോട് ജില്ലയില്‍ രോഗികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭയപ്പെടുകയല്ല മുന്‍കരുതലെടുക്കുകയാണ് വേണ്ടതെന്ന് കലക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സ്വകാര്യ ആശുപത്രികള്‍, സാമൂഹിക ആരോഗ്യ വിഭാഗം, ഐഎംഎ, വകുപ്പ്തല മേധാവികള്‍ എന്നിവരുടെ അടിയന്തര യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. കൂടാതെ ഡിഎംഒയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പിഎച്ച്‌സികളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെയും സുപ്രണ്ടുമാരുടെയും വെറ്റനറി ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ജില്ലാ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ കിറ്റുകളും മാസ്‌ക്കുകളും നല്‍കും. സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഐഎംഎ വഴി നിപ്പോ വൈറസിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
തെന്നല, മൂന്നിയൂര്‍, ചട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ പകര്‍ച്ചപ്പനി പിടിപ്പെട്ട് രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും പനി ക്ലീനിക്കുകള്‍ തുടങ്ങാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചവര്‍ പെട്ടെന്ന് മരിക്കുന്ന സാഹചര്യത്തില്‍ കൊതുക് നശീകരണത്തിന് വാര്‍ഡ് തലത്തിലും വീടുകള്‍ കേന്ദ്രീകരിച്ചും ഊര്‍ജിത പ്രവര്‍ത്തനം ആവശ്യമാണ്.
സംശയാസ്പദമായ കേസുകളില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുകയാണെങ്കില്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ല. മനുഷ്യരില്‍ നിന്നും മറ്റു മനുഷ്യരിലേക്ക് വളരെ വേഗത്തില്‍ രോഗം പകരുന്നതിനാലാണ് ഈ തീരുമാനം. താലൂക്ക് ആശുപത്രികളില്‍ ഉടന്‍ പനി ക്ലിനിക്കുകള്‍ തുടങ്ങും. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കാനും സംശയാസ്പദമായ രോഗികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് ഉടന്‍ അയക്കാനും യോഗത്തില്‍ തീരുമാനിച്ചു. അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഡിഎംഒ നിര്‍ദേശം നല്‍കി.
Recommended Video

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. ഒ അരുണ്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ഇസ്മയില്‍, സ്വാകാര്യ ആശുപത്രി മാനേജ്മന്റ് പ്രതിനിധികര്‍, പ്രമുഖ ഡോക്ടര്‍മാര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications