'ആർഎസ്എസ് അന്നും ഇന്നും കോൺഗ്രസിന്റെ മിത്രം'; രൂക്ഷവിമർശനവുമായി എംവി ജയരാജൻ
തിരുവനന്തപുരം; തലശേരി കലാപം സംബന്ധിച്ച മുൻ ഡി സി സി ജനറൽ സെക്രട്ടറി ഒ വി ജാഫറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരിച്ച് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കോൺഗ്രസ്സ് ആർ എസ് എസിന്റെ ബി ടീം ആയിട്ടാണ് നാട്ടിൽ അറിയപ്പെടുന്നത്. അത് ഒരിക്കൽ കൂടി ഒ വി ജാഫറിന്റെ വെളിപ്പെടുത്തൽ അരക്കെട്ടുറപ്പിക്കുകയായിരുന്നുവെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. തലശ്ശേരി കലാപം ജനസംഘവും ആർ എസ് എസുമാണ് സംഘടിപ്പിച്ചത്. കലാപത്തെ സഹായിച്ചു കൊണ്ടാണ് കോൺഗ്രസ്സ് അന്ന് പ്രവർത്തിച്ചത്. ചിലയിടങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകർ ആർ എസ് എസ്സുകാരോടൊപ്പം മുസ്ലിം വീടുകളിലും കടകളിലും കൊള്ളയും കൊള്ളി വെപ്പും നടത്താൻ കൂട്ടുനിന്നുവെന്നും ജയരാജൻ ആരോപിച്ചു.. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-
ആർ എസ് എസ് അന്നും ഇന്നും കോൺഗ്രസിന്റെ മിത്രം ആർ എസ് എസ് അന്നും ഇന്നും കോൺഗ്രസിന്റെ മിത്രം
കോൺഗ്രസിന് സി പി ഐ എം ശത്രുവായതും ആർ എസ് എസ് മിത്രമായതും എന്തുകൊണ്ടെന്ന് തലശ്ശേരി കലാപം നടക്കുമ്പോൾ യൂത്ത്കോൺഗ്രസ്സ് നേതാവും മുൻ ഡി സി സി ജനറൽ സെക്രട്ടറിയുമായ ഒ വി ജാഫറിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുകയാണ്. കോൺഗ്രസ്സിന് അന്നും ഇന്നും ആർ എസ് എസ് മിത്രം തന്നെയാണ്. കലാപം തടയാൻ മുന്നിട്ടിറങ്ങിയ സി പി ഐ എമ്മിന് ജനങ്ങളുടെ അംഗീകാരം നേടാൻ സാധിച്ചതും അത് തകർക്കണമെന്ന് കലാപ സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരൻ തലശ്ശേരി റസ്റ്റ്ഹൗസിൽ വച്ച് തന്നോട് പറഞ്ഞു എന്നാണ് ഒ വി ജാഫർ വെളിപ്പെടുത്തിയത്. മാത്രമല്ല അന്നത്തെ ഡി സി സി പ്രസിഡന്റ് എൻ രാമകൃഷ്ണനും സമാന രീതിയിൽ എന്നോട് പറഞ്ഞിരുന്നു എന്നും ജാഫർ പറയുകയുണ്ടായി.
1971ലെ തലശ്ശേരി കലാപം ആസൂത്രണം ചെയ്തത് ജനസംഘവും ആർ എസ് എസ്സുമായിരുന്നു. കലാപത്തെ സഹായിച്ചു കൊണ്ടാണ് കോൺഗ്രസ്സ് അന്ന് പ്രവർത്തിച്ചത്. ചിലയിടങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകർ ആർ എസ് എസ്സുകാരോടൊപ്പം മുസ്ലിം വീടുകളിലും കടകളിലും കൊള്ളയും കൊള്ളി വെപ്പും നടത്താൻ കൂട്ടുനിന്നു. ലീഗ് ആവട്ടെ ആർ എസ് എസ് നൂർജഹാൻ ഹോട്ടൽ ആക്രമിച്ചപ്പോൾ സദാനന്ദ പൈയ്യുടെ കട തിരിച്ചും ആക്രമിച്ച് പകരം വീട്ടാനാണ് ശ്രമിച്ചത്. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് തടയാൻ കഴിയുമെന്നാണ് ഇക്കൂട്ടർ കരുതിയത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി സി പി ഐ മ്മിന്റെ നേതാക്കളും പ്രവർത്തകരുമാണ് തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും സമാധാനം ഉണ്ടാക്കുന്നതിനു വേണ്ടി രംഗത്തിറങ്ങിയതെന്ന് ജസ്റ്റിസ് വിദയത്തിൽ കമ്മീഷൻ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പരിഗണിക്കാതെ ചില മാധ്യമങ്ങളും ചില കോൺഗ്രസ്സ് നേതാക്കളും തലശ്ശേരി കലാപം സി പി ഐ എമ്മിന്റെ സൃഷ്ടിയാണ് എന്ന് കള്ളം പ്രചരിപ്പിക്കുകയാണ്.
അത്തരമൊരു ഘട്ടത്തിൽ മുൻ കോൺഗ്രസ്സ് നേതാവിന്റെ സത്യം വെളിപ്പെടുത്തികൊണ്ടുള്ള അഭിമുഖം തെറ്റിദ്ധരിക്കപ്പെടുന്നവരെ തിരുത്താൻ സഹായിക്കുന്ന ഒന്ന് തന്നെയാണ്. സത്യം ഒരിക്കലും മൂടിവെക്കാൻ കഴിയില്ല . തലശ്ശേരി കലാപം ജനസംഘവും ആർ എസ് എസും സംഘടിപ്പിച്ചത് തന്നെയാണ്. കോൺഗ്രസ്സ് ആവട്ടെ ആർ എസ് എസിന്റെ ബി ടീം ആയിട്ടാണ് നാട്ടിൽ അറിയപ്പെടുന്നത്. അത് ഒരിക്കൽ കൂടി ഒ വി ജാഫറിന്റെ വെളിപ്പെടുത്തൽ അരക്കെട്ടുറപ്പിക്കുന്നു.