നന്ദി മോദി ജീ... : തുരുത്തി ഫ്ലാറ്റ് നിർമ്മാണത്തില്‍ അവകാശ വാദവുമായി ബി ജെ പിയും
തുരുത്തി ഇരട്ട ഫ്ലാറ്റ് നിർമ്മാണത്തില്‍ അവകാവാദവുമായി ബി ജെ പിയും. വീടില്ലാത്ത നാനൂറോളം കുടുംബങ്ങൾക്ക് സമാധാനത്തോടെ തലചായ്ക്കാൻ ഇടമൊരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. നേരത്തെ ഫ്ലാറ്റ് നിർമ്മാണത്തില്‍ അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.
'വീടില്ലാത്ത നാനൂറോളം കുടുംബങ്ങൾക്ക് സമാധാനത്തോടെ തലചായ്ക്കാൻ ഇടമൊരുക്കിയതിന്. ഫോർട്ട് കൊച്ചി- തുരുത്തി കോളനിയിലെ 394 കുടുംബങ്ങൾക്കാണ് നരേന്ദ്ര മോദി സർക്കാരിലൂടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്. സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെടുത്തിയാണ് ഈ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീടിനായുള്ള ഫണ്ടനുവദിച്ചത്.- രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിച്ചു.

ആകെ ചെലവിൻ്റെ 50 ശതമാനവും കേന്ദ്ര സർക്കാർ അനുവദിച്ചപ്പോൾ 30 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരിൻ്റെ വിഹിതം. 20 ശതമാനം കൊച്ചി കോർപ്പറേഷനും ചെലവാക്കി. യാഥാർത്ഥ്യം ഇതായിരിക്കെ പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാരും കോർപ്പറേഷനും.
വീടില്ലാത്ത പാവപ്പെട്ടവർക്കായി പ്രധാനമന്ത്രി ആവാസ് യോജനയടക്കം ഒട്ടേറെ പദ്ധതികളാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നത്. രാജ്യത്തുടനീളം ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് ഇതിലൂടെ തല ചായ്ക്കാനിടമൊരുങ്ങിയത്. എന്നാൽ കേന്ദ്ര പദ്ധതികൾ കേരളത്തിലുള്ളവർക്ക് നിഷേധിച്ചും പേര് മാറ്റി നടപ്പാക്കിയും ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളത്. അവരാണ് ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ പദ്ധതിയുടെയും ക്രെഡിറ്റ് അടിച്ചു മാറ്റാൻ എത്തിയിരിക്കുന്നത്. ജനങ്ങളിത് മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഭൂരഹിതരും ഭവനരഹിതരുമായവർക്ക് ഭവനങ്ങൾ നൽകുന്നതിന് കൊച്ചി തുരുത്തിയിൽ രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം കൊച്ചി നഗരസഭ നടപ്പിലാക്കിയ ഇരട്ട ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂര്‍ത്തിയായി . ഭൂരഹിതരും ഭവന രഹിതരുമായ 394 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നതെന്ന് മേയർ അനില്‍ കുമാർ വ്യക്തമാക്കി.
തുരുത്തിയില്‍ 2 ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയും, രണ്ടാമത്തെ സമുച്ചയം സി.എസ്.എം.എല്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. 10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍, നഗരസഭ നിര്‍മ്മിച്ച ഒന്നാമത്തെ ടവറിൻ്റെ നിർമ്മാണ ചെലവ് 41.74 കോടി രൂപയാണ്. 11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്. ഓരോ യൂണീറ്റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, 2 ടോയ്ലെറ്റുകള്‍ എന്നിവയാണുള്ളത്.
കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 44.01 കോടി രൂപ ചെലവഴിച്ചാണ് രണ്ടാമത്തെ ടവറിന്റെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരു പൊതുമുറ്റത്തിന് ചുറ്റുമായി 13 നിലകളില്‍, ആകെ 195 പാര്‍പ്പിട യൂണീറ്റുകളാണ് ഉള്ളത്. ഓരോ നിലയിലും 15 യൂണീറ്റുകള്‍ വീതമുണ്ട്. താഴത്തെ നിലയില്‍ 18 കടമുറികളും, പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. മൂന്ന് ലിഫ്റ്റുകളും ഗോവണിപ്പടികളുമുള്ള ടവര്‍ 10221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പണിതിരിക്കുന്നത്. ഓരോ പാർപ്പിട യൂണിറ്റുകൾക്കും , 350 അടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട് . ടവറിന്‍റെ റൂഫ് ടോപ്പില്‍ കോമണ്‍ ഏരിയയില്‍ സോളര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. 68 കാറുകളും, 17 ബൈക്കുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടെന്ന് മേയർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications