ഒരു മരണവാർത്ത പോലെ മോഹൻലാലിനെ വേദനിപ്പിച്ച വാർത്ത... വേദന ഇരട്ടിയാക്കിയ മറ്റൊന്ന്; ഇത് കേള്‍ക്കണം
തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ മലയാള മനോരമ പത്രത്തിലെ 'നോട്ടം' എന്ന പംക്തിയില്‍ എഴുതിയ വരികള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേദനിപ്പിക്കുന്ന ചില വാര്‍ത്തകളെ കുറിച്ചാണ് മോഹന്‍ലാലിന്റെ പ്രതികരണം.
ഇറ്റലിയില്‍ നിന്ന് വാഗമണില്‍ എത്തിയ ആള്‍ക്ക് ഹോട്ടല്‍ മുറി കിട്ടാതെ സെമിത്തേരിയില്‍ കിടന്നുറങ്ങേണ്ടി വന്ന സംഭവവും, അര്‍ജന്റീനക്കാരിയെ തിരുവനന്തപുരത്ത് റോഡില്‍ ഇറക്കി വിട്ട സംഭവവും എല്ലാം മോഹന്‍ലാല്‍ തന്നെ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
ദൈവത്തിന്റെ സ്വന്തം നാടാണെന്ന് വിശ്വസിച്ച് എത്തുന്നവരെ ഇത്തരത്തില്‍ ക്രൂശിക്കരുത് എന്നും അദ്ദേഹം പറയുന്നു. അതിഥികളെ തെരുവില്‍ ഇറക്കി വിടുന്നതല്ല നമ്മുടെ സംസ്‌കാരം എന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒരു മരണവാര്‍ത്ത പോലെ
ഇറ്റലിയില്‍ നിന്ന് എത്തിയ സഞ്ചാരിക്ക് ഹോട്ടല്‍ മുറി കിട്ടാതെ സെമിത്തേരിയില്‍ കിടന്നുറങ്ങേണ്ടി വന്നു എന്ന വാര്‍ത്ത ഒരു മരണ വാര്‍ത്ത പോലെ തന്നെ വേദനിപ്പിച്ചു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വാഗമണില്‍ ആയിരുന്നു സംഭവം.
അതുപോലെ തന്നെ തിരുവനന്തപുരത്ത് അര്‍ജന്റീനക്കാരിയായ സ്ത്രീയയെ ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന് ശേഷവും രാത്രി ഇറക്കിവിട്ട സംഭവത്തെ കുറിച്ചും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഈ വാര്‍ത്ത കൂടി വായിച്ചപ്പോള്‍ വേദന ഇരട്ടിയായി എന്നാണ് അദ്ദേഹം പറയുന്നത്.

ദൈവത്തിന്റെ സ്വന്തം നാട്
രോഗം ഇവിടെ എത്തിക്കാന്‍ വന്നവരല്ല ഈ സഞ്ചാരികള്‍ ആരും. ദൈവത്തിന്റെ സ്വന്തം നാടെന്ന നമ്മുടെ വാക്ക് വിശ്വസിച്ച് എത്തിയവരാണ്. രോഗബാധിതരെ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ വിരുന്നെത്തുന്നവരെ തെരുവില്‍ ഇറക്കി വിടുന്നത് നമ്മുടെ സംസ്‌കാരം അല്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
മറ്റൊരു നാട്ടില്‍, ഭാഷ പോലും അറിയാത്തിടത്ത് നമുക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും ഇങ്ങനെ ഇറക്കി വിട്ടാല്‍ അത് നമുക്ക് സഹിക്കാന്‍ ആകുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

നിങ്ങള്‍ക്കുറപ്പുണ്ടോ?
വിദേശത്ത് നിന്നെത്തിയതിന് ശേഷം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ച ആളെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട സംഭവത്തേയും മോഹന്‍ലാല്‍ വിമര്‍ശിക്കുന്നുണ്ട്. അങ്ങനെ പൂട്ടിയിട്ടവര്‍ എന്ത് ന്യായം പറഞ്ഞാലും അത് നിലനില്‍ക്കില്ല. അവര്‍ക്കും രോഗബാധ ഉണ്ടാവില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്.
പ്രളയത്തിന്റെ സമയത്തെന്ന പോലെ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് മോഹന്‍ലാല്‍ പറയുന്നു. സാമൂഹിക നിയന്ത്രണങ്ങള്‍ പാലിക്കണം എന്ന് പറയുമ്പോള്‍, മനസ്സിന്റെ അടുപ്പവും കൂട്ടായ്മയും കൂട്ടണം എന്ന് കൂടി മനസ്സിലാക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

നാടിന് വേണ്ടി സ്വയം അടച്ചവര്‍
ക്വാറന്റൈനില്‍ ഉള്ളവരും ഐസൊലേഷനില്‍ ഉള്ളവരും എല്ലാം രോഗികളല്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. നാടിന് വേണ്ടി സ്വയം രണ്ടാഴ്ച അടയ്ക്കപ്പെട്ടവരാണ് അവര്‍. അവരെല്ലാം തന്നെ ബാക്കിയെല്ലാവര്‍ക്കും വേണ്ടി സ്വയം ബന്ധനസ്ഥര്‍ ആയവരാണെന്ന് ഓര്‍ക്കണം എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

അവരെ മറക്കരുത്
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സേവനങ്ങളേയും മോഹന്‍ലാല്‍ പ്രകീര്‍ത്തിയ്ക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും പോലീസും ആംബുലന്‍സ് ഡ്രൈവര്‍മാരും എല്ലാം ചേര്‍ന്ന വലിയ സംഘമാണ് ആളുകളെ പരിചരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളിലേക്ക് വരാമായിരുന്ന വൈറസുകളെ ആണ് അവര്‍ നെഞ്ചൂക്കോടെ തടഞ്ഞു നിര്‍ത്തുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നു. ഇങ്ങനെയൊരു സൈന്യത്തെ കുറിച്ച് ഏവരും ഓര്‍ക്കേണ്ടതുണ്ട്. അവരുടെ ജോലിയ്ക്കുള്ള ഏറ്റവും ചെറിയ പ്രതിഫലം ആകും ത്യാഗം എന്ന വാക്ക് എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കൂ
ഒട്ടുമിക്ക ദേവാലയങ്ങളും ഇപ്പോള്‍ അടച്ചിരിക്കുകാണ്. ഇപ്പോള്‍ കൂട്ട പ്രാര്‍ത്ഥന നടത്തേണ്ടത് മനസ്സുകൊണ്ടാണെന്നും അത് നാടിന് വേണ്ടിയാണെന്നും മോഹന്‍ലാല്‍ ഓര്‍മപ്പെടുത്തുന്നു.വീടുകളില്‍ ഐസൊലേറ്റ് ചെയ്യപ്പെട്ടിരിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്ന ആശാ വര്‍ക്കര്‍മാരേയും കുടുംബശ്രീക്കാരേയും എല്ലാം പ്രകീര്‍ത്തിക്കുവാനും മോഹന്‍ലാല്‍ മടികാണിക്കുന്നില്ല. അവര്‍ ഉയര്‍ത്തിപ്പിക്കുന്നത് ഈ നാടിന്റെ യശസ്സാണെന്നും അദ്ദേഹം എഴുതിയ കുറിപ്പില്‍ പറയുന്നുണ്ട്.

ചേര്‍ത്ത് നിര്‍ത്തേണ്ട സമയം
ഐസൊലേറ്റ് ചെയ്യപ്പെട്ടവരേയും ക്വാറന്റൈന്‍ ചെയ്തവരേയും എല്ലാം ചേര്‍ത്ത് നിര്‍ത്തേണ്ട സമയമാണിത് എന്നും മോഹന്‍ലാല്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. വൈറസ് ബാധയുടെ ദിനങ്ങള്‍ക്കപ്പറും നാം പരസ്പരം സ്‌നേഹിക്കും.
'ദേഹം മുഴുവന്‍ നീലവസ്ത്രത്തില്‍ പൊതിഞ്ഞ്, ആശുപത്രി വരാന്ത തുടച്ചുവൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കൈക്കുഞ്ഞിനെ പോലെ എന്നെ നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം'- ഇങ്ങനെയാണ് മോഹന്‍ലാലിന്റെ കുറിപ്പ് അവസാനിക്കുന്നത്. മനോരമയില്‍ എഴുതിയ അദ്ദേഹത്തിന്റെ പംക്തി വായിക്കാം....












Click it and Unblock the Notifications