തൃശ്ശൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് വ്യാപക മോഷണം
തൃശൂര്‍: ചേലക്കര പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പരക്കെ മോഷണവും മോഷണ ശ്രമങ്ങളും. ഇന്നുപുലര്‍ച്ചെയാണു ചേലക്കര മെയിന്‍ റോഡിനടുത്ത 3 വീടുകളില്‍ മോഷണവും 4 ഇടങ്ങളില്‍ മോഷണശ്രമവും നടന്നത്. പോലീസ് സ്‌റ്റേഷനില്‍ നിന്നും 150 മീറ്റര്‍ ദൂരത്തുള്ള വീടുകളിലാണ് കള്ളന്‍ കയറിയിട്ടുള്ളത്. പഴയ പള്ളിക്കു സമീപം താമസിക്കുന്ന ചെറുവത്തൂര്‍ ഏലിയാമ്മയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പണവും സാരികളും ഫോണും ടോര്‍ച്ചും മോഷ്ടിച്ചു.

പൊതുപാലത്തിനുസമീപം താമസിക്കുന്ന കുണ്ടുകുളങ്ങര ചെറിയാന്റെ ഭാര്യയുടെ കഴുത്തില്‍ നിന്നും 2 പവന്റെ മാല വലിച്ചു പൊട്ടിക്കുകയും ബഹളം വച്ചപ്പോള്‍ കള്ളന്‍ ഓടി രക്ഷപെടുകയുമായിരുന്നു. അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. മേക്കാട്ടുകുളം ബിനോജിന്റെ വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്തെങ്കിലും ഉള്ളില്‍ പ്രവേശിക്കാനായില്ല. ചെറുവത്തൂര്‍ ഷിബുവിന്റെയും, കാക്കശ്ശേരി ജോര്‍ജിന്റെയും വീടിന്റെ പിന്‍വാതിലുകള്‍ കുത്തിത്തുറന്ന നിലയിലാണ്. ചുങ്കത്തു കുഞ്ഞമ്മയുടെ വീടിന്റെ പിറകുവശത്തെ 2 വാതിലുകള്‍ തുറന്നു അകത്തുകയറ്റിയെങ്കിലും ഈ സമയം വീട്ടുകാര്‍ എഴുന്നേറ്റതിനാല്‍ കള്ളന്‍ ഓടിപ്പോവുകയായിരുന്നു.
കൂടാതെ കിള്ളിമംഗലം ഉടുവടി കിഴക്കെപുറത്തു സൈനുദ്ധീന്റെ മുറ്റത്തു നിന്നും ബൈക്ക് തള്ളികൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവിടെ നിന്നും മറ്റൊരു വീട്ടില്‍ നിന്നും മോഷണം പോയ ടോര്‍ച്ചും ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത കുളത്തിങ്ങല്‍ പീടികയില്‍ മുഹമ്മദ് കുട്ടിയുടെ വീട്ടിലെ ടി.വി.എസ്. മോപ്പെഡും മോഷണം പോയിട്ടുണ്ട്. ആഴ്ചകള്‍ക്കു മുന്‍പാണ് ഈഭാഗത്തു ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്. മേഖലയില്‍ പോലീസിന്റെ രാത്രികാല നിരീക്ഷണത്തിന്റെ അപര്യാപ്തതയാണ് മോഷണം പെരുകാന്‍ കാരണമെന്നു ആരോപണമുണ്ട്.












Click it and Unblock the Notifications