'ഉമ്മാക്കി കാണിച്ച് പേടിപ്പിക്കണ്ട, പതറില്ല'; ആര്‍എസ്എസിനെതിരെ ആര്യ രാജേന്ദ്രൻ
സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് നേരെ ആര്‍എസ്എസ് നടത്തുന്ന ആക്രമണങ്ങള്‍ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. തലസ്ഥാനത്ത് പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനാണ് ആര്‍എസ്എസ് പദ്ധതി. അതിനാണ് ആവര്‍ത്തിച്ച് പ്രകോപനമുണ്ടാക്കുന്നതെന്ന് ആര്യ രാജേന്ദ്രൻ ആരോപിച്ചു.
ഒരു പ്രകോപനത്തില്‍ പ്രതികരിക്കാതിരിക്കുമ്പോള്‍, അടുത്തത് എന്ന നിലയില്‍ ആവര്‍ത്തിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.ഒരു ക്ഷുദ്രശക്തികളുടെ ഭീഷണിക്കും അക്രമത്തിനും മുന്നില്‍ തലകുനിക്കാനോ മുട്ടിലിഴയാനോ ഒരു സാഹചര്യത്തിലും മനസില്ലന്നും ആര്യ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെ ഇന്ന് നെട്ടയത്തിന് സമീപം വച്ചുണ്ടായ ആര്‍എസ്എസ് അക്രമം ആസൂത്രിതമാണ്. കഴിഞ്ഞ കുറെ ദിവസമായി ആര്‍എസ്എസ് ഏകപക്ഷീയമായി പാര്‍ട്ടി ഓഫീസുകള്‍ക്കും, നേതാക്കളുടെയടക്കം വീടുകള്‍ക്കും, സിപിഐഎം,ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും എതിരെ നടത്തുന്ന അക്രമങ്ങള്‍ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണ്. തലസ്ഥാന ജില്ലയില്‍ പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനാണ് ആര്‍എസ്എസ് പദ്ധതി.

അതിനാണ് ആവര്‍ത്തിച്ച് പ്രകോപനമുണ്ടാക്കുന്നത്. ഒരു പ്രകോപനത്തില്‍ പ്രതികരിക്കാതിരിക്കുമ്പോള്‍, അടുത്തത് എന്ന നിലയില്‍ ആവര്‍ത്തിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. തിരുവനന്തപുരം നഗരസഭയില്‍ ബിജെപി തീര്‍ത്തും അപ്രസക്തമായതിന്റെ ജാള്യതയും, ഇത്രനാളും ഉന്നയിച്ച ഒരൊറ്റ ആരോപണവും തെളിയിക്കാനാകാത്തതിന്റെ അപമാനഭാരവും, ജനങ്ങള്‍ക്കിടയില്‍ നഗരസഭ ഭരണസമിതിയ്ക്കും എല്‍ഡിഎഫിനും ഉണ്ടായ വന്‍ സ്വീകാര്യതയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമനില തെറ്റിച്ചിരിക്കുകയാണ്.

അവര്‍ ഇപ്പോള്‍ കാണിക്കുന്നതിനും ജനങ്ങള്‍ തന്നെ മറുപടി പറയുമെന്ന ഉറച്ച വിശ്വാസം മേയറെന്ന നിലയ്ക്ക് എനിയ്ക്കുണ്ട്. അത്രമേല്‍ ആത്മവിശ്വാസമാണ് നഗരസഭ നടത്തിയ വികസനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ഇത്തരം ഉമ്മാക്കികള്‍ക്ക് മുന്നില്‍ പതറി നില്‍ക്കാനല്ല, കൂടുതല്‍ കരുത്തോടെ ജനങ്ങളെയാകെ കൂടെക്കൂട്ടി മുന്നോട്ട് പോകാനാണ് തീരുമാനം.

അഴിമതിരഹിത - വികസിത - ക്ഷേമനഗരമെന്ന ലക്ഷ്യം നമ്മള്‍ നേടുക തന്നെ ചെയ്യും, ഒരു ക്ഷുദ്രശക്തികളുടെ ഭീഷണിക്കും അക്രമത്തിനും മുന്നില്‍ തലകുനിക്കാനോ മുട്ടിലിഴയാനോ ഒരു സാഹചര്യത്തിലും മനസ്സില്ല തന്നെ. സ: അനൂപിനും മറ്റ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ആശുപത്രിയില്‍ പരിക്കേറ്റവരെയും, അക്രമം നടന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചു.

സിപിഐഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് പദ്ധതി.ഇനിയും അക്രമം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലന്നും ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്.

മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്

ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പോലീസുകാര്‍ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പോലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശനിയാഴ്ച രാത്രിയാണ് നെയ്യാറ്റിന്‍കരയ്ക്ക് സമീപം ആനാവൂർ നാഗപ്പന്റെ വീടിന് നേരെ ഒരു സംഘം കല്ലേറ് നടത്തിയത്. വാഹനത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ക്കും മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാടുണ്ടായി. സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
ക്യൂട്ട് മീര... പുത്തൻ ഫോട്ടോഷൂട്ടിൽ സുന്ദരിയായി മീര നന്ദൻ ... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications