തിരുവനന്തപുരത്ത് സർവീസ് റോഡ് കയ്യേറി സ്വകാര്യ കമ്പനിയുടെ നിർമ്മാണം നാട്ടുകാർ തടഞ്ഞു
തിരുവനന്തപുരം, ആക്കുളം ബൈപാസിൽ സർവീസ് റോഡ് കയ്യേറി ഐ.ടി കമ്പനി അധികൃതരുടെ അനധികൃത നിർമ്മാണം നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു. കുളത്തൂരിലെ ഐ.ടി കാമ്പസിന് മുന്നിലെ അനധികൃത നിർമ്മാണമാണ് തടഞ്ഞത്. നിർമ്മാണം പൂർത്തിയായ നാലുവരിപ്പാതയ്ക്ക് സമാന്തരമായി തദ്ദേശീയർക്കായി നിർമ്മിച്ച സർവീസ് റോഡിന്റെ ഭാഗം കയ്യേറിയാണ് ഐ.റ്റി.ജീവനക്കാർക്കായി നടപ്പാതയും പുൽത്തകിടി ഉൾപ്പെടുന്ന ബൈക്ക് പാർക്കിംഗ് ഏരിയയും നിർമ്മിക്കാൻ പദ്ധതിയിട്ടത്.
പാതയിരട്ടിപ്പിക്കൽ ജോലികളുടെ തുടക്കത്തിൽ തന്നെ ഇവിടെ മുൻപുണ്ടായിരുന്ന പഞ്ചായത്ത് റോഡിന്റെ ഭാഗം കയ്യേറി കമ്പനി അധികൃതർ നാട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കിയിരുന്നു.ഇപ്പോൾ കഷ്ടിച്ച് അഞ്ചരമീറ്റർ മാത്രം വീതിയുള്ള സർവീസ് റോഡിന്റെ കിഴക്ക് വശത്ത് മതിലിനോട് ചേർന്ന് നാലര അടി വീതിയിൽ ഒരു നടപ്പാത നിർമ്മിച്ചിരുന്നു. അതുകൂടാതെയാണ് ഇപ്പോൾ ആറടിയോളം വീതിയിൽ സ്ഥലം കയ്യേറി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്.

അനധികൃത നിർമ്മാണങ്ങളെ തുടർന്ന് പതിഷേധവുമായെത്തിയ നാട്ടുകാരോട് ഹൈവേ അധികൃതരുടെ അനുമതിയോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. തുടർന്ന് സ്ഥലവാസികൾ ദേശിയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ റോഡ് വക്കിലെ ഡിവൈഡറുകളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള കമ്പനി അധികൃതരുടെ അപേക്ഷയിന്മേൽ അനുമതി നല്കുകയാണുണ്ടായതെന്നും റോഡ് വക്കിലെ മറ്റ് നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നും അതോറിട്ടി അധികൃതർ വ്യക്തമാക്കി. തുടർന്നാണ് നാട്ടുകാർ നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞത്. പ്രതിക്ഷേധത്തെ തുടർന്ന് തുമ്പ പൊലീസ് സ്ഥലത്തെത്തി നിർമ്മാണപ്രവർത്തങ്ങൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications