ഈ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്: ഡിവൈഎഫ്ഐ
തിരുവനന്തപുരം: പാറശ്ശാലയില്‍ കാമുകനെ കാമുകി വിഷം കൊടുത്ത് കൊന്നുവെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതും ക്രൂരമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതുമാണെന്ന് ഡി വൈ എഫ് ഐ. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. ഡി വൈ എഫ് ഐ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം
കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.

പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്.
നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം... പാറശാലയിലെ ഷാരോണിന് ആദരാഞ്ജലികൾ - ഡി വൈ എഫ് ഐയുടെ പ്രസ്താവന അവസാനിക്കുന്നു.
അതേസമയം സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ബി ജെ പി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യറും രംഗത്ത് വന്നിട്ടുണ്ട്. 'കപടലോകത്തിലാത്മാര്‍ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന് ചങ്ങമ്പുഴയെഴുതിയത് ഷാരോണിനെ പോലുള്ള നിഷ്കളങ്കരെക്കുറിച്ചാണോ ? '-എന്നാണ് സന്ദീപ് വാര്യർ ചോദിക്കുന്നത്.
എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഷാരോണിന്റെ കൊലപാതകം . വേഷം മാറുന്നത് പോലെ പ്രണയം മാറാനും സാമ്പത്തികമായും സാമൂഹികമായും കൂടുതൽ മെച്ചപ്പെട്ട ബന്ധങ്ങളിലേക്ക് പോകുന്നതിനെ 'നോ എന്ന് പറയാനുള്ള ' അവളുടെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനും കഴിയുന്നവരുണ്ട് . വിഷം കലർത്തിയ ജ്യൂസിനോട് പോലും നോ എന്ന് പറയാതെ, അവസാന നിമിഷവും കാമുകി ചതിക്കില്ല എന്ന് വിശ്വസിച്ച ഷാരോൺ , നീ ഒരു വേദനയാണ്. ഇടക്കെങ്കിലും നമുക്ക് അവനോടൊപ്പം ഹാഷ് ടാഗുമാവാം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.












Click it and Unblock the Notifications