ഡിസിസി അന്തിമ സാധ്യത പട്ടിക; ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും മൗനത്തിന് പിന്നിൽ.. ലക്ഷ്യം ഇതാണ്
തിരുവനന്തപുരം; ഡിസിസി അധ്യക്ഷൻമാരുടെ പുതിയ പട്ടികയിൽ ഗ്രൂപ്പ് നേതാക്കൾ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നുവെങ്കിലും ഇതിനെയെല്ലാം തള്ളിക്കൊണ്ട് മുന്നോട്ട് പോകുകയാണ് കെപിസിസി നേതൃത്വം.തങ്ങളോട് ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്ന ആക്ഷേപം നേതാക്കൾ ഉയർത്തിയിട്ട് കൂടിയും ഇവരെ അനുനയിപ്പിക്കാനോ വീണ്ടും നേതാക്കളുമായി ചർച്ച നടത്താനോ കെപിസിസി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ തയ്യാറായിട്ടില്ല. മാത്രമല്ല അന്തിമ പട്ടിക ഹൈക്കമാന്റിന് ഇന്ന് ദില്ലിയിൽ സമർപ്പിക്കുകയും ചെയ്തു.
അതേസമയം കെപിസിസി നേതൃത്വത്തിന്റെ നടപടികൾ ഗ്രൂപ്പ് പ്രവർത്തകർ ശക്തമായ പ്രതിഷേധം പല കോണുകളിലായി ഉയർത്തുന്നുണ്ടെങ്കിലും മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഈ മൗനത്തിന് പിന്നിലെ ലക്ഷ്യം മറ്റൊന്നാണെന്ന് വിലയിരുത്തപ്പെടുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ ഗ്രൂപ്പ് നേതൃത്വങ്ങൾക്കെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നത്. ഇത് മുതലെടുത്ത് കൊണ്ടായിരുന്നു ഗ്രൂപ്പുകളെ പിളർത്തി പ്രതിപക്ഷ നേതാവായി വിഡി സതീശനേയും കെപിസിസി അധ്യക്ഷനായി കെ സുധാകരനേയും ഹൈക്കമാന്റ് നിയമിച്ചത്. ഇതിനെതിരെ ചില സമ്മർദ്ദ തന്ത്രങ്ങൾ ഗ്രൂപ്പ് നേതാക്കൾ പുറത്തെടുത്തെങ്കിലും വിലപ്പോയില്ല.
കെപിസിസി, ഡിസിസി പുന;സംഘടനയിലും ഗ്രൂപ്പ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി.

എന്നാൽ ഗ്രൂപ്പ് നേതാക്കളെ തള്ളി ജില്ലാ അധ്യക്ഷൻമാരെ നിയമിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നായിരുന്നു മുതിർന്ന നേതാക്കളുടെ കണക്ക് കൂട്ടൽ.. പക്ഷേ ആ കണക്ക് കൂട്ടലുകളും ഇപ്പോൾ അമ്പേ പാളിയിരിക്കുകയാണ്. ഗ്രൂപ്പുകൾ ഇല്ലെങ്കിൽ കേരളത്തിൽ കാര്യങ്ങൾ നടക്കില്ലെന്ന ധാരണയ്ക്കാണ് ഹൈക്കമാന്റിന്റെ ആശിർവാദത്തോടെ പ്രവർത്തിക്കുന്ന പുതിയ കെപിസിസി നേതൃത്വം അന്ത്യം കുറിച്ചത്.

അധ്യക്ഷൻമാരുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടി മനപ്പൂർവ്വം വൈകിപ്പിക്കാൻ 'ഗ്രൂപ്പ് മാനേജർമാർ' ശ്രമിച്ചുവെന്ന ആക്ഷേപം ഉയർന്നിരുന്നു.തങ്ങളുടെ അനുയായികളെ തന്നെ കുത്തി നിറച്ചുള്ള പട്ടിക സമർപ്പിച്ചതോടെ മറ്റ് പേരുകൾ നിർദ്ദേശിക്കാൻ ഗ്രൂപ്പ് നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയിരുന്നില്ല. തുടർന്നായിരുന്നു നേതാക്കളുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് കെപിസിസി നേതൃത്വം ഹൈക്കമാന്റിന് പട്ടിക സമർപ്പിച്ചത്.

ഇതോടെ തങ്ങളെ മാറ്റി നിർത്തിയെന്നും ഏകപക്ഷിയമായാണ് പട്ടിക തയ്യാറാക്കിയതെന്നുമുള്ള ആക്ഷേപം ഉയർത്തി നേതാക്കൾ ഹൈക്കമാന്റിന് പരാതി നൽകി. സഹകരിക്കില്ലെന്ന വ്യക്തമായ സന്ദേശവും. പക്ഷേ ഹൈക്കന്റോ കെപിസിസി നേതൃത്വമോ ഈ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങിയില്ല. ഹൈക്കമാന്റ് ഉയർത്തിയ ആക്ഷേപങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച് ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ പട്ടിക കെപിസിസി ഹൈക്കമാന്റിന് കൈമാറി. തങ്ങളുമായി വീണ്ടും കൂടിയാലോചിക്കുമെന്ന ഗ്രൂപ്പ് നേതാക്കളുടെ പ്രതീക്ഷകൾ വെള്ളത്തിലുമായി.

പക്ഷേ ഇനി പട്ടിക വരാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഗ്രൂപ്പ് നേതാക്കൾ. നിലവിൽ ഗ്രൂപ്പിന് അതീതമായി നിൽക്കുന്ന ചില മുതിർന്ന നേതാക്കളെ പോലും പാടെ തഴഞ്ഞ് കൊണ്ടുള്ള പട്ടികയാണ് ഹൈക്കമാന്റിന് പോയിരിക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ പ്രഖ്യാപനം വന്ന് കഴിഞ്ഞാൽ
വലിയ പൊട്ടിത്തെറിയാകും ഉണ്ടാകുക. നേതാക്കളുടെ ഈ അതൃപ്തികൾ മുതലെടുക്കുകയാണ് ലക്ഷ്യം.

ഇതോടെ ഡിസിസി, കെ.പി.സി.സി സ്ഥാനങ്ങൾ മോഹിച്ച് ഗ്രൂപ്പ് വിട്ട് പുതിയ കെപിസിസി നേതൃത്വത്തിന് കീഴിൽ ഉറച്ച് നിൽക്കുന്ന സ്ഥാനമോഹികളായ പലരും ഗ്രൂപ്പുകളിലേക്ക് തന്നെ മടങ്ങിയെത്തുമെന്നും ഇവർ കരുതുന്നുണ്ട്. കെസി വേണുഗോപാലിനെതിരെ പടയൊരുക്കം നടത്താനുള്ള നീക്കമാണ് മറ്റൊന്ന്. സംസ്ഥാന രാഷ്ട്രീയത്തിലെ വേണുഗോപാലിന്റെ ഇടപെടലിനെതിരെ നേരത്തേ തന്നെ കടുത്ത ആക്ഷേപം ഗ്രൂപ്പ് നേതാക്കൾ ഉയർത്തിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പോലും കെസി ഇടപെട്ടുവെന്നായിരുന്നു ആക്ഷേപങ്ങൾ.

ഇപ്പോൾ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക തയ്യാറാക്കുമ്പോഴും കെസിയുടെ നിർദ്ദേശങ്ങൾക്കാണ് കൂടുതൽ പരിഗണന ലഭിച്ചതെന്ന ആരോപണങ്ങൾ ഉണ്ട്. പട്ടിക പുറത്തുവന്നാൽ ഇതിനെ ചൊല്ലിയും തർക്കം ഉടലെടുക്കും. ഇതോടെ കെസിയുടെ ഇടപെടലിനെ തുറന്നുകാട്ടാനും അവസരം ലഭിക്കുമെന്നും ഗ്രൂപ്പ് നേതാക്കൾ കണക്ക് കൂട്ടുന്നുണ്ട്.
Recommended Video

ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം കെപിസിസി ഭാരവാഹികളുടെ നിയമനങ്ങളേയും സ്വാധീനിക്കുമെന്നും നേതാക്കൾ കരുതുന്നു. ഡിസിസി പട്ടികയെ ചൊല്ലി തർക്കം മുറുകിയാൽ കെപിസിസി ഭാരവാഹികളെ നിയമിക്കുമ്പോൾ ചർച്ചകൾ പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റുമാർക്കും പ്രതിപക്ഷ നേതാവിനുമപ്പുറത്തേക്ക് ഗ്രൂപ്പ് നേതാക്കളിലേക്ക് കൂടി നീങ്ങുമെന്നും ഇവർ പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications