തൊടുപുഴ കൂട്ടക്കൊലകേസിൽ മുസ്ലീം ലീഗ് നേതാവും കസ്റ്റഡിയിൽ... നിർണായകമായി ആറ് വിരലടയാളങ്ങൾ, പിന്നെ...
തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കൂട്ടക്കൊലയില്‍ മൂന്ന് പേരെ പോലീസ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തു എന്ന് റിപ്പോര്‍ട്ടുകള്‍. അതില്‍ ഒരാള്‍ മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവാണ്. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് പേരെ ആണ് കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
ഒരു കുടുംബത്തിലെ നാല് പേരെ ആണ് ക്രൂരമായി കൊല ചെയ്തത്. ഗൃഹനാഥനായ കൃഷ്ണന് മന്ത്രവാദവും ആഭിചാരവും ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കരുതുന്നു.
കൊലപാതകം നടന്ന വീട്ടില്‍ നിന്ന് സംശയാസ്പദമായ ആറ് വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിരലടയാളങ്ങള്‍ കൊലയാളികളുടേത് തന്നെ ആകും എന്ന നിഗമനത്തിലാണ് പോലീസ്. ഏറെ ദുരൂഹതകളാണ് വണ്ണപ്പുറത്തെ കൃഷ്ണന്റെ വീടിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത്. അതില്‍ ഏത് സത്യം, ഏത് നുണ എന്നതായിരിക്കും പോലീസിനെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി.
അഞ്ച് പേര്‍ കസ്റ്റഡിയില്‍
കൊലപാതകം നടന്നത് ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്താണ്. നേരത്തെ രണ്ട് പേരെ നെടുങ്കണ്ടത്തിന് നിന്നും തൊടുപുഴയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിയിരുന്നു. അതിന് ശേഷം ആണ് ഇപ്പോള്‍ മൂന്ന് പേരെ കൂടി തിരുവനന്തപുരത്ത് നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
മുസ്ലീം ലീഗ് നേതാവ്
തിരുവനന്തപുരത്ത് കസ്റ്റഡിയില്‍ എടുത്തിട്ടുള്ള മൂന്ന് പേരില്‍ ഒരാള്‍ മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇയാള്‍ എങ്ങനെയാണ് കൊല്ലപ്പെട്ട കൃഷ്ണന്റെ കുടുംബവുമായി ബന്ധപ്പെട്ടത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. കസ്റ്റഡിയില്‍ ആയ മറ്റൊരാള്‍ പാങ്ങോട് സ്വദേശിയായ ഷിബു ആണ്.
കൃഷ്ണന്‍റെ വീട്ടില്‍ താമസിച്ചു?
കസ്റ്റഡിയില്‍ എടുത്തിട്ടുള്ള ഷിബുവും കൊല്ലപ്പെട്ട കൃഷ്ണനും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് സൂചന. കൃഷ്ണന്‍റെ വീട്ടില്‍ ഷിബു താമസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ആറ് വിരലടയാളങ്ങള്‍
കൂട്ടക്കൊല നടന്ന വീട്ടില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ആറ് പേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും നിര്‍ണായകമായ വിവരവും ഇത് തന്നെ ആണ്. ഈ വിരലടയാളങ്ങള്‍ കൊലപാതക സംഘത്തിലുള്ളവരുടേത് തന്നെ ആണ് എന്നാണ് പോലീസിന്റെ നിഗമനം.
ആഭിചാര ക്രിയകള്‍
മന്ത്രിവാദിയായ കൃഷ്ണന്‍ വീട്ടില്‍ വച്ച് തന്നെ ആഭിചാര ക്രിയകള്‍ നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല വമ്പന്‍മാരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇത്തരം ആഭിചാര ക്രിയകള്‍ തന്നെ ആയിരിക്കാം കൊലപാതകത്തിന്റെ കാരണമായത് എന്നാണ് പോലീസിന്റെ നിഗമനം.
മരണഭയത്തില്‍ ഒരു വീട്
തങ്ങള്‍ കൊല്ലപ്പെട്ടേക്കാം എന്ന ഭയം കൃഷ്ണനും വീട്ടുകാര്‍ക്കും നേരത്തേ ഉണ്ടായിരുന്നു എന്നാണ് സൂചന. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ തന്നെയാണ് ഇത്തരം ഒരു സംശയത്തിലേക്ക് നയിക്കുന്നത്. പലയിടത്തും ആയുധങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്നു.
അതേ ആയുധങ്ങള്‍
സ്വയരക്ഷയ്ക്കായി കൃഷ്ണന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ തന്നെ ഉപയോഗിച്ചാണ് അക്രമികള്‍ കൃഷ്ണന്റേയും കുടുംബത്തിന്റേയും ജീവനെടുത്തിട്ടുള്ളത്. ചുറ്റികകളും, കഠാരകളും ഇരുമ്പുവടികളും ഒക്കെയാണ് കൃഷ്ണന്‍ വീട്ടിലെ വിവിധ മുറികളിലായി സൂക്ഷിച്ചിരുന്നത്.
എന്തിന് വേണ്ടി?
ജീവഭയം ഉണ്ടാകാന്‍ എന്താണ് കാരണം എന്ന ചോദ്യവും ഉയരുന്നുണ്ട്. മന്ത്രവാദത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പുകള്‍ ആണോ ഇതിന് കാരണം എന്ന സംശയവും ഉണ്ട്. പൂജയുടെ പേരില്‍ കൃഷ്ണന്‍ പല തട്ടിപ്പുകളും കാണിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.