''കോടികൾ കയ്യിൽ വരും.. ക്രിട്ടിക്കൽ പണി നടത്തണം''.. തൊടുപുഴ കൂട്ടക്കൊലയിൽ വഴിത്തിരിവ്
ഇടുക്കി: തൊടുപുഴ കമ്പകക്കാനത്ത് കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. നാല് പേരെ അതിക്രൂരമായി ആര് എന്തിന് വേണ്ടി കൊലപ്പെടുത്തി എന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്. കൊലക്കേസില്‍ ഇതുവരെ അഞ്ച് പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
മുസ്ലീം ലീഗിന്റെ ഒരു പ്രാദേശിക നേതാവ്, ജോലിയില്‍ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍, പാങ്ങോട് സ്വദേശി ഷിബു എന്നിവരെയാണ് കൊലക്കേസില്‍ തിരുവനന്തപുരത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. ഇവരില്‍ ഷിബുവിന്റെ ദുരൂഹമായ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരിക്കുന്നു.
കൃഷ്ണനുമായി അടുപ്പം
പോലീസ് കസ്റ്റഡിയിലുള്ള ഷിബുവും കൊല്ലപ്പെട്ട കൃഷ്ണനും വളരെ അടുപ്പക്കാരായിരുന്നു എന്നതാണ് പുറത്ത് വരുന്ന വിവരം. കൃഷ്ണന്റെ വീട്ടില്‍ ഷിബു ദിവസങ്ങളോളം താമസിച്ചിരുന്നതായും വിവരങ്ങളുണ്ട്. ഭാര്യയുടെ ബന്ധു എന്ന പേരിലായിരുന്നു താമസമെന്നും സൂചനയുണ്ട്. ഇയാളും സുഹൃത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.
കോടികൾ കയ്യിൽ വരും
കോടികള്‍ കയ്യില്‍ വരുമെന്ന് ഈ ഫോണ്‍ സംഭാഷണത്തില്‍ ഷിബു പറയുന്നുണ്ട്. അതിനിടെ സുഹൃത്തിനോട് ഷിബു അന്‍പതിനായിരം രൂപയും ആവശ്യപ്പെടുന്നു. എന്നാല്‍ പണമില്ലെന്ന് സുഹൃത്ത് മറുപടി നല്‍കുന്നു. പണം കണ്ടെത്താനായി ക്രിട്ടിക്കല്‍ പണി എടുക്കണമെന്ന് ഷിബു സുഹൃത്തിനോട് ആവശ്യപ്പെടുന്നതും ഫോണ്‍ സംഭാഷണത്തില്‍ ഉണ്ട്.
പണം നൽകിയാൽ പ്രശസ്തനാവും
ഇത് കൂടാതെ ബിസ്സിനസ് ചീഫിന് നല്‍കാനാണ് പണമെന്നും തിരുവനന്തപുരത്തുള്ള ചീഫിന് പണം നല്‍കിയാല്‍ പ്രശസ്തനാകുമെന്നും ഷിബു ഫോണ്‍ സംഭാഷണത്തില്‍ സുഹൃത്തിനോട് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ ഫോണ്‍ സംഭാഷണം തൊടുപുഴ കൂട്ടക്കൊലക്കേസില്‍ നിര്‍ണായകമാവും എന്നാണ് പോലീസ് കരുതുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു.
തട്ടിപ്പ് കേസുകളിലെ പ്രതി
കള്ളനോട്ട് കേസടക്കം നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഷിബു പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ ഇടയ്ക്കിടയ്ക്ക് തൊടുപുഴയിലെത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷിബുവിനെ കേന്ദ്രീകരിച്ചാണ് കേസന്വേഷണം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ നെടുങ്കണ്ടം സ്വദേശിയുടെ മൊഴി പ്രകാരമാണ് ഷിബു അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വൻ സാമ്പത്തിക തട്ടിപ്പ്
മന്ത്രവാദം മറയാക്കിയുള്ള സാമ്പത്തിക തട്ടിപ്പുകളാണ് കൃഷ്ണന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്. ഇത്തരത്തില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ കൃഷ്ണന്‍ നടത്തിയിരുന്നു. തട്ടിപ്പിന് ഇരയായ പലര്‍ക്കും കൃഷ്ണനോട് ശത്രുതയുണ്ടായിരുന്നു. ഇവരില്‍ ആരെങ്കിലുമാണോ കൊല നടത്തിയത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
കൊല്ലപ്പെടുമെന്ന് ഭയം
കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നതിനാല്‍ കൃഷ്ണന്റെ വീട്ടില്‍ നിരവധി ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. കൃഷ്ണനും കുടുംബവുമായി പരിചയമുള്ള അഞ്ചോ ആറോ പേര്‍ ചേര്‍ന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന നാല്‍പ്പത് പവനോളം സ്വര്‍ണവും കൊണ്ടാണ് സംഘം കടന്ന് കളഞ്ഞത്.
അപരിചിതരുടെ വിരലടയാളങ്ങൾ
കൂട്ടക്കൊല നടന്ന വീട്ടില്‍ നിന്ന് അപരിചിതരായ നാല് പേരുടെ വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തവരുടെ വിരലടയാളങ്ങളുമായി ഇവ ഒത്ത് നോക്കിയേക്കും. മൂവരേയും തൊടുപുഴയില്‍ എത്തിച്ച് പോലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണന്‍ സ്ഥിരമായി വിളിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.