മന്ത്രിയായതിനുശേഷവും കൈയ്യേറ്റം നടന്നു; രാജിക്കായി എൻസിപിയിൽ പടയൊരുക്കം, തോമസ് ചാണ്ടി പെട്ടു!!
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കൂടുതൽ കൈയ്യേറ്റ തെളിവുകൾ പുറത്തു വരുന്നു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷവും തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കൈനഗരി വടക്കു പഞ്ചായത്ത് അംഗം ബികെ വിനോദ് നല്‍കിയ പരാതിയിൽ വില്ലേജ് ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കൈനഗരി വടക്കു പഞ്ചായത്ത് അംഗം ബികെ വിനോദ് നല്‍കിയ പരാതിയിലാണ് വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തിയത്. വില്ലേജ് ഓഫീസറുടെ അന്വേഷണത്തില്‍ മാര്‍ത്താണ്ഡം കായലിലെ ഒന്നരമീറ്റര്‍ വഴിയും സര്‍ക്കാര്‍ തണ്ട പേരിലുളള മിച്ചഭൂമിയും നികത്തുന്നതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. സംഭവം ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
നടപടി എടുത്തില്ല
മന്ത്രിയുടെ കൈയ്യേറ്റം വ്യക്തമാക്കിയുള്ള വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മെയ് 26നായിരുന്നു നിലം നികത്തരുതെന്ന് നിര്‍ദേശിച്ച് കൈനകരി വടക്ക് വില്ലേജ് ഓഫീസര്‍ മന്ത്രിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
പരാതിക്കാരനെതിരെ പ്രതികാര നടപടി
അതിനിടെ തോമസ് ചാണ്ടിക്കെതിരെ പരാതി നല്‍കിയ വ്യക്തിക്കെതിരെ മന്ത്രി പ്രതികാര നടപടി സ്വീകരിച്ചു എന്നും ആരോപണം ഉയർന്നിരുന്നു. മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന പേരില്‍ പരാതിക്കാരനായ വിനോദിനെതിരെ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു.
കളക്ടറുടെ റിപ്പോർട്ട്
ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണം നിലം നികത്തിയാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പാർക്കിങ് ഏരിയ
ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗമാണ് ഇവിടേക്കുള്ള റോഡ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ നെല്‍വയല്‍ നികത്തി പാര്‍ക്കിങ് ഏരിയ നിര്‍മിച്ചതെങ്ങിനെയെന്ന ചോദ്യം നിലനില്‍ക്കുന്നു.
മണ്ണിട്ട് നികത്തിയില്ല
എന്നാല്‍ ഇവിടെ താന്‍ മണ്ണിട്ട് നികത്തിയില്ലായിരുന്നു എങ്കില്‍ വലിയ കുഴി രൂപപ്പെടുമായിരുന്നു എന്നും, അതിന് ചുറ്റും താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകുമായിരുന്നു എന്നുമാണ് ആരോപണങ്ങള്‍ക്കെതിരെ തോമസ് ചാണ്ടി പ്രതികരിച്ചിരുന്നത്.
തോമസ് ചാണ്ടിക്കെതിരെ ഒപ്പു ശേഖരണം
അന്വേഷണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരേ നടപടി ആവശ്യപ്പെട്ട് എന്‍സിപിയില്‍ ഒരുവിഭാഗത്തിന്റെ ഒപ്പുശേഖരണം നടത്തുന്നതായി റിപ്പോർട്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് നല്‍കാനുള്ള കത്തില്‍ എട്ട് ജില്ലാപ്രസിഡന്റുമാരും ഏഴ് സംസ്ഥാനഭാരവാഹികളും ഒപ്പുവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചു.
രാജി ആവശ്യപ്പെട്ട് കത്ത്
കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാരാണ് രാജി ആവശ്യമടങ്ങിയ കത്ത് പുറത്തിറക്കുന്നത്.
സംസ്ഥാന സമിതി
സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്‍ മരിച്ച് രണ്ടുമാസം കഴിഞ്ഞെങ്കിലും സംസ്ഥാന സമിതി വിളിച്ചിട്ടില്ല.
മന്ത്രിസ്ഥാനം ലഭിക്കില്ല
ശശീന്ദ്രന്‍ രാജിവെച്ചതിനുപിന്നാലെയാണ് തോമസ്ചാണ്ടിക്ക് മന്ത്രിപദവി ലഭിച്ചത്. ചാണ്ടികൂടി രാജിവെച്ചാല്‍ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ഇല്ലാതാവുന്ന സാഹചര്യമാവും.
മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തരുത്
ഗ്രൂപ്പ് പോരിന്റെപേരില്‍ ആകെയുള്ള മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തരുതെന്ന വാദവുമായി തോമസ് ചാണ്ടി അനുകൂലികളും രംഗത്തുണ്ട്.