ജെഎന്‍യു അതിക്രമം: എബിവിപിയുടെ പങ്കിന് 5 തെളിവുകള്‍ നിരത്തി ഐസക്, ഈ ഉമ്മാക്കി കൊണ്ട് ഭയപ്പെടില്ല
തിരുവനന്തപുരം: ജെഎൻയുവിൽ നടന്ന അക്രമത്തിൽ കുറ്റക്കാർ ആരാണെന്ന് പോലീസിനൊഴികെ എല്ലാവർക്കും ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്. പോലീസിന് കാര്യങ്ങൾ മനസിലാകാത്തതല്ല. ഈ കേസിൽ അവർ കൂട്ടുപ്രതികളാണ്. അതിലൊന്നും അരിയാഹാരം കഴിക്കുന്ന ആർക്കും സംശയമില്ലെന്നും തോമസ് ഐസക് പറയുന്നുന്നു.
ജെഎന്‍യു ആക്രമണത്തിന് പിന്നില്‍ എബിവിപിയാണെന്ന് വ്യക്തമാവുന്ന നിരവധി തെളിവുകള്‍ ലഭ്യമാണ്. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസിനേയും എബിവിപിയേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അഞ്ചോളം തെളിവുകളും അദ്ദേഹം നിരത്തുന്നു. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ആർക്കും സംശയമില്ല
ജെഎൻയുവിൽ നടന്ന അക്രമത്തിൽ കുറ്റക്കാർ ആരാണെന്ന് പോലീസിനൊഴികെ എല്ലാവർക്കും ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്. പോലീസിന് കാര്യങ്ങൾ മനസിലാകാത്തതല്ല. ഈ കേസിൽ അവർ കൂട്ടുപ്രതികളാണ്. അതിലൊന്നും അരിയാഹാരം കഴിക്കുന്ന ആർക്കും സംശയമില്ല.
തെളിവ് ഒന്ന്
പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ജനുവരി അഞ്ച് രാത്രി ഈ അക്രമം മുഴുവൻ അരങ്ങേറിയത്. അതാകട്ടെ ലോകം മുഴുവൻ തൽസമയം കണ്ടതുമാണ്. കൺമുന്നിൽ അഴിഞ്ഞാടിയ അക്രമികളെ കസ്റ്റഡിയിലെടുക്കാനോ, അക്രമിക്കപ്പെട്ടവർക്ക് സംരക്ഷണം നൽകാനോ സ്ഥലത്തുണ്ടായിരുന്ന പോലീസ് തയ്യാറായില്ല.
ഒരു ഉളുപ്പുമില്ലാതെ
ഹോസ്‌റ്റലുകളിലും ക്ലാസുകളിലും കയറിയിറങ്ങി കണ്ണിൽക്കണ്ടതെല്ലാം അടിച്ചുതകർത്തു. വാഹനങ്ങൾ തല്ലിപ്പൊളിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ പോലും ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ല. ഇത്രയും നടന്നിട്ടും അനക്കമറ്റു നിന്ന പോലീസ്, തിരക്കഥയിലെ തങ്ങളുടെ ഭാഗം ഒരു ഉളുപ്പുമില്ലാതെ അഭിനയിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരെ പോലും ഐഡി കാർഡ് പരിശോധിച്ച് കയറ്റിവിട്ടിരുന്ന സ്ഥലത്താണ് അക്രമികൾ ഒരു തടസവുമില്ലാതെ പ്രവേശിച്ചത് എന്നോർക്കുക.
തെളിവ് രണ്ട്
മുഖംമൂടിയണിഞ്ഞ അക്രമികളുടെ വീഡിയോയും ചിത്രങ്ങളും അന്നേ ദിവസം തന്നെ പുറത്തുവരികയും ദൃശ്യപത്രമാധ്യമങ്ങൾ ആവർത്തിച്ചു റിപ്പോർട്ടു ചെയ്യുകയും ചെയ്തിരുന്നു. അതെല്ലാം തെളിവുകളായി കുട്ടികൾ പോലീസിനു കൈമാറുകയും ചെയ്തു. നീതിബോധമുള്ള പോലീസായിരുന്നെങ്കിൽ സംഭവ സ്ഥലത്തു നിന്നു തന്നെ അവരെ കസ്റ്റഡിയിലെടുക്കുമായിരുന്നു.
മികച്ച വേഷം
എന്നാൽ അക്രമത്തിൻ്റെ തിരക്കഥയിലും പോലീസുകാർക്കു മികച്ച വേഷം നിശ്ചയിച്ചിരുന്നതുകൊണ്ട് അവർക്കതിനു കഴിയുമായിരുന്നില്ല. അക്രമം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും, പേരിനെങ്കിലും അക്രമികൾക്കെതിരെ ഒരു കേസുപോലും ചുമത്താൻ പോലീസ് കൂട്ടാക്കിയില്ല.
തെളിവ് മൂന്ന്
ഈ അക്രമത്തിൻ്റെ ഗൂഢാലോചന നടന്ന വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് കുട്ടികൾ സ്ക്രീൻ ഷോട്ടു സഹിതം പരാതി നൽകിയിരുന്നു. ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നത് എന്നാണ് വാർത്ത. അതിൽ ജെഎൻയുവിലെ പ്രോക്ടറും അംഗമായിരുന്നു എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
എബിവിപിയുടെ പ്രധാനികളും
താൻ അംഗമായിരുന്നുവെന്ന വിവരം ജെഎൻയു പ്രോക്ടർ ധനജ്ഞയ് സിങ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2004 ലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി കൂടിയായിരുന്നു ധനഞ്ജയ് സിങ്. പ്രോക്ടറെക്കൂടാതെ എബിവിപിയുടെ പ്രധാനികളും ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു എന്നാണ് വാർത്ത.
തെളിവ് നാല്
ജെഎൻയു അക്രമത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഹിന്ദു രക്ഷാദൾ എന്ന സംഘടന പരസ്യമായി രംഗത്തു വന്നിരുന്നു. പിങ്കി ചൗധരി എന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന ഭൂപേന്ദ്ര ടോമാറാണ് അവകാശവാദവുമായി രംഗത്തെത്തിയത്. 2014ൽ ആം ആദ്മിയുടെ ഓഫീസ് ആക്രമിച്ചതിന് അറസ്റ്റിലായ സംഘമാണിത്. ഇത്തരം അക്രമങ്ങളുടെ മുൻപശ്ചാത്തലമുണ്ടായിട്ടും പോലീസ് ഇവരെ ചോദ്യം ചെയ്യുകപോലുമുണ്ടായില്ല.
തെളിവ് അഞ്ച്
ഏറ്റവും ഒടുവിൽ പുറത്തുവന്ന ഇന്ത്യാ ടുഡേയുടെ സ്റ്റിംഗ് ഓപ്പറേഷൻ. മുഖംമൂടി ധരിച്ച അക്രമികളിൽ ഒരാൾ താനാണെന്ന് ജെഎൻയു വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ അക്ഷത് അശ്വതി എല്ലാ അഹന്തയോടും കൂടി കാമറയ്ക്കു മുന്നിൽ തുറന്നു പറഞ്ഞു. സഹപാഠികളെയും അധ്യാപകരെയും അടിച്ചതും കണ്ണിൽക്കണ്ടതെല്ലാം തല്ലിത്തകർത്തതും എബിവിപിയുടെ പ്രവർത്തകരും അവർ പുറത്തു നിന്ന് സംഘടിപ്പിച്ചുകൊണ്ടു വന്നവരുമാണെന്നാണ് ഈ സ്റ്റിംഗ് ഓപ്പറേഷൻ തെളിയിച്ചത്.
വെളിപ്പെടുത്തല്‍
ഗ്ലാസുകൾ അടിച്ചു തകർക്കുമ്പോൾ മുഖത്തു പരിക്കു പറ്റാതിരിക്കാൻ അക്ഷത് അശ്വതിയ്ക്ക് തന്‍റെ ഹെൽമറ്റ് നൽകിയെന്ന് ജെഎൻയുവിലെ മറ്റൊരു എബിവിപി പ്രവർത്തകനായ രോഹിത് ഷായും ഇന്ത്യാ ടുഡേയോട് വെളിപ്പെടുത്തി. ലോകം നേരിട്ടു കണ്ട അക്രമസംഭവങ്ങളുടെ തിരക്കഥ എഴുതിയതാരെന്നും എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തിയെന്നും ഒരു സംശയത്തിനും പഴുതില്ലാതെ ഇന്ത്യാ ടുഡേ തുറന്നു കാണിച്ചു.
ഐഷ ഘോഷിനെതിരെ
ഇത്രയും തെളിവുകൾ കൺമുന്നിലുള്ളപ്പോഴാണ് പരിക്കേറ്റ ഐഷ ഘോഷിനെതിരെ അടക്കം പ്രതിയാക്കാനുള്ള പോലീസിൻ്റെ ശ്രമം. ആരോപണം തെളിയിക്കാൻ ഐഷയും മറ്റു സഖാക്കളും പോലീസിനെ വെല്ലുവിളിച്ചിട്ടുണ്ട്. അഗുണ്ടാത്തലവന്മാർ തയ്യാറാക്കിയ തിരക്കഥയിലെ മറ്റൊരു രംഗം മാത്രമാണ് പോലീസിന്‍റെ പുതിയ ഭാഷ്യവും സിസിടിവി ഫുട്ടേജുകളുടെ സ്ക്രീൻ ഷോട്ടും കേസും പിത്തലാട്ടവും.
Recommended Video
ഭയപ്പെടുത്താനാവില്ല
ഈ ഉമ്മാക്കികൊണ്ടൊന്നും സർക്കാരിനെതിരെ ആർത്തിരമ്പുന്ന പ്രക്ഷോഭകരെ ഭയപ്പെടുത്താനാവില്ല. ഇതിലും വലുത് ചരിത്രത്തിലുണ്ട്. അവർക്കെന്തു സംഭവിച്ചുവെന്നും. ഈ തെമ്മാടിത്തരത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വരാനിരിക്കുന്ന ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
തോമസ് ഐസക്
മഹാരാഷ്ട്രയില്‍ വീണ്ടും കനത്ത തിരിച്ചടിയേറ്റ് ബിജെപി; ഉപതിരഞ്ഞെടുപ്പിലും ദയനീയ പരാജയം
' പ്രവാസിയുടെ ലഗേജിനു മേല്‍ മുസ്‌ലിം ടാഗ് പതിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍'; ചര്‍ച്ചയായി കുറിപ്പ്