കേന്ദ്ര വിവേചനത്തെ മറയ്ക്കാന്‍ നികുതി പിരിവിനെ പഴിക്കുന്നതെന്തിന്: ചോദ്യങ്ങളുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: കേന്ദ്ര വിവേചനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ നികുതി നഷ്ടം അടക്കമുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഐസക്കിന്റെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ മുദ്രാവാക്യം തന്നെ ഡബിള്‍ എഞ്ചിന്‍ വികസനമുണ്ടായാലേ സംസ്ഥാനം മുന്നേറൂ എന്നാണെന്നും, ഇതിനര്‍ത്ഥം ബിജെപി ഭരിച്ചാലേ മതിയായ സഹായം നല്‍കൂവെന്നു പച്ചയ്ക്കു പറയുകയാണെന്നും ഐസക്ക് തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
കേരളത്തിന്റെ വികസനലക്ഷ്യം നോര്‍ഡിക് രാജ്യങ്ങളിലെ സാമൂഹ്യസുരക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പാക്കുകയാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അഭിപ്രായവ്യത്യാസം ഇല്ല. എന്നാല്‍ നോര്‍ഡിക് രാജ്യങ്ങളിലെ വരുമാനത്തിന്റെ 40 ശതമാനത്തിലേറെ നികുതിയായി പിരിച്ചെടുക്കുന്ന തുക കൊണ്ടാണ് ജനങ്ങള്‍ക്ക് ഈ ഉയര്‍ന്ന സാമൂഹ്യസുരക്ഷ നല്‍കാന്‍ കഴിയുന്നത്.

എന്നാല്‍ കേരളത്തിലെ നികുതി വരുമാനം നമ്മുടെ ജിഡിപിയുടെ 6.7 ശതമാനമേ വരൂ. കേന്ദ്രം പിരിക്കുന്നതുകൂടി എടുത്താല്‍പ്പോലും 12-13 ശതമാനമേ വരൂ. ഇതുവച്ച് എങ്ങനെയാണ് നോര്‍ഡിക് രാജ്യങ്ങളുടെ സാമൂഹ്യസുരക്ഷ കേരളത്തിനു നല്‍കാനാവുന്നത്? നമ്മള്‍ ഇന്ന് അല്ലെങ്കില്‍ നാളെ ഇതിന് ഉത്തരം കണ്ടെത്തിയേ തീരൂവെന്നും തോമസ് ഐസക്ക് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ ചര്‍ച്ചകള്‍ ആവശ്യമാണ്.
പക്ഷേ കേരള സര്‍ക്കാരുകളെ ഇകഴ്ത്തി കാണിക്കാനായി നികുതി പിരിക്കാത്തതുകൊണ്ടാണ് പ്രതിസന്ധിയെന്നു പറയുന്ന ചില രാഷ്ട്രീയക്കാര്‍ മാത്രമല്ല പണ്ഡിതന്മാരുമുണ്ട്. അവരില്‍ ചിലര്‍ വീണ്ടും വീണ്ടും തെളിവായി ഹാജരാക്കിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ നികുതി കുടിശികയാണ്. ജി.എസ്.ടി, വാറ്റ്, വില്‍പ്പന നികുതി, കാര്‍ഷിക ആദായനികുതി എന്നീ ഇനങ്ങളിലായി നാളിതുവരെ കുടിശികയായി വിലയിരുത്തിട്ടുള്ളത് 20435 കോടി രൂപ വരും. ഇതു വലിയ സംഖ്യ തന്നെ. പക്ഷേ അതില്‍ 7155 കോടി രൂപ കേരള നികുതി വകുപ്പ് പിരിച്ച് എടുത്തിട്ടുണ്ട്.
591 കോടി രൂപയുടെ റെമിഷന്‍ കിഴിച്ചാല്‍ ഇനി ബാക്കിയുള്ള കുടിശിക ഡിമാന്റ് 12689 കോടി രൂപയാണ്. ഇതില്‍ 5421 കോടി രൂപ വിവിധ ജുഡീഷ്യല്‍ സ്റ്റേകളിലാണ്. കേസ് നടത്തി വിജയിക്കണം ഈ തുകകള്‍ പിരിച്ചെടുക്കാന്‍. ഉദാരമായ ആംനസ്റ്റി പ്രഖ്യാപിച്ചിട്ടും അവര്‍ ഒത്തുതീര്‍പ്പിനു തയ്യാറല്ല. കാരണം അവയില്‍ നല്ലൊരു ഭാഗവും ബെസ്റ്റ് ജഡ്ജ്‌മെന്റ് തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള അനുമാന ഡിമാന്റുകളാണെന്നും മുന്‍ ധനമന്ത്രി പറഞ്ഞു.
ഇപ്പോള്‍ 6300 കോടി രൂപ റിക്കവറി നടപടികളിലുള്ളത്. ഇതില്‍ എത്ര പിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഏതാനും വര്‍ഷം മുമ്പ് വിശദമായി പരിശോധിച്ചു. ഭൂരിപക്ഷവും സ്ഥാപനം ഇല്ലാതാവുകയോ ഉടമസ്ഥരുടെ പേരില്‍ വസ്തുവകകള്‍ ഇല്ലാത്തതുകൊണ്ടോ ജപ്തി ചെയ്യാന്‍ കഴിയില്ലായെന്ന് കളക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതാണ്.
വേറെ ചിലവ കേരളത്തിനു പുറത്താണ്. ബാക്കിയുള്ളവയ്ക്ക് ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍വച്ച് ഉദാരമായ ആംനസ്റ്റിയും പ്രഖ്യാപിച്ചു. ഇങ്ങനെ നോക്കുമ്പോള്‍ നികുതി കുടിശികയെന്നത് ഒരു മരീചികയാണ്. കേരളത്തിന്റെ നികുതി ജിഡിപി റേഷ്യോ 6.7 ശതമാനമാണല്ലോ. ദേശീയ ശരാശരി 6.3 ശതമാനമാണ്. എങ്കിലും പല പണ്ഡിതരും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ നമ്മുടെ ഉപഭോഗ നിലവാരവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഇത്രയും നികുതി പിരിച്ചാല്‍ പോരാ. എന്താണ് നികുതി പിരിവിനു തടസ്സം നില്‍ക്കുന്നത്?
2006-07/201213 കാലയളവില്‍ കേരളത്തിലെ വാറ്റ് നികുതി അത്ഭുതകരമായ വേഗതയില്‍ ഏതാണ്ട് 18-19 ശതമാനം വീതം പ്രതിവര്‍ഷം ഉയര്‍ന്നു. ഇതിന്റെ ഫലമായി നമ്മുടെ റവന്യു കമ്മി ഈ കാലയളവില്‍ കുറഞ്ഞു. കേരളം ധനദൃഡീകരണ പാതയിലാണെന്ന് എന്റെ ബജറ്റ് പ്രസംഗങ്ങളില്‍ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ 2013-14 മുതല്‍ ഈ സ്ഥിതിയാകെ തകിടം മറിഞ്ഞു. വാറ്റ് നികുതി വളര്‍ച്ച ശരാശരി 10 ശതമാനത്തിലേക്കു താഴ്ന്നു. ഭരണം മാറിയിട്ടും ഈ നിലയില്‍ മാറ്റം വന്നില്ല. എന്താണു സംഭവിച്ചത്?
Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ
ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസം കേരളത്തിന്റെ പ്രവേശന നികുതി ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രിംകോടതി വിധി പ്രസ്താവിച്ചതാണ്. വാറ്റ് സംസ്ഥാനത്തിനുള്ളിലുള്ള വില്‍പ്പനയുടെ മേല്‍ ചുമത്തുന്ന നികുതിയാണ്. കേരളത്തിന്റെ ഉപഭോഗ വസ്തുക്കള്‍ സിംഹപങ്കും പുറത്തുനിന്നും വരുന്നവയാണ്. അവയെ നികുതി വലയത്തില്‍ കൊണ്ടുവരാനായിരുന്നു പ്രവേശന നികുതിയെ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ഇല്ലാതായതോടെ സ്വന്തം ആവശ്യത്തിനെന്ന പേരില്‍ നിര്‍മ്മാണ വസ്തുക്കള്‍ മുതല്‍ വലിയേറിയ ഗാര്‍ഹിക ഉപകരണങ്ങള്‍ വരെ കേരളത്തിലേക്കു നിര്‍ബാധം കൊണ്ടുവരാന്‍ കഴിഞ്ഞു. ഈ നികുതി നഷ്ടമാണ് നമ്മുടെ വരുമാനത്തെ ചോര്‍ത്തിക്കളഞ്ഞത്.
ഈ പശ്ചാത്തലത്തിലാണ് ജിഎസ്ടി നികുതിയെ നമ്മള്‍ സ്വാഗതം ചെയ്തത്. ഈ നികുതി സമ്പ്രദായത്തില്‍ പുറത്തുനിന്നും കൊണ്ടുവരുന്ന ചരക്കുകളുടെ മേല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഒടുക്കിയ നികുതി ഉപഭോഗ സംസ്ഥാനത്തിനും ലഭിക്കും. എന്നാല്‍ ജി.എസ്.ടി നടത്തിപ്പിലെ നാനാവിധ പ്രശ്‌നങ്ങള്‍മൂലം പ്രതീക്ഷിച്ച നികുതി വര്‍ദ്ധനവ് ഇനിയും ഉണ്ടായിട്ടില്ല. ഒരു വര്‍ഷം മുമ്പ് മാത്രമാണ് പുറത്തുനിന്നും വരുന്ന ചരക്കുകളുടെ ഇ-വേല്‍ ബില്‍ തല്‍സമയം പരിശോധിക്കാനുള്ള സംവിധാനം നടപ്പിലായത്.
ഈ ചരക്കുകളുടെ മേലുള്ള ഐ.ജി.എസ്.ടിയില്‍ മറ്റു സംസ്ഥാനങ്ങുടെയും കേന്ദ്രത്തിന്റെയും ഇന്‍പുട്ട് ക്രെഡിറ്റിന് സെറ്റ് ഓഫ് നല്‍കുന്നുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. പോരാത്തതിനു നികുതി നിരക്ക് ഗണ്യമായി വെട്ടിക്കുറച്ചു. മറ്റു സംസ്ഥാനങ്ങളുമായി സഹകരിച്ച് ഇവയ്‌ക്കൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പുതിയ നികുതി സമ്പ്രദായത്തിനനുസരിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനവും ക്രമീകരിക്കേണ്ടതുണ്ട്. അതൊക്കെ നടന്നുവരികയാണ്. ഇതിനെക്കുറിച്ചൊന്നും ഒരു തിരിച്ചറിവുമില്ലാതെയാണ് വലിയ പണ്ഡിത ചര്‍ച്ചകള്‍ നികുതി പിരിവിനെക്കുറിച്ചു നടത്തുന്നത്. പക്ഷേ ഇവര്‍ കേന്ദ്രത്തിന്റെ കേരളത്തോടുള്ള വിവേചനത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാനും തയ്യാറുമല്ല.
റിസര്‍വ്വ് ബാങ്ക് പഠനപ്രകാരം 2017-18/202021 വരെയുള്ള കാലയളവില്‍ കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 35 ശതമാനം മാത്രമാണ് കേന്ദ്രത്തില്‍ നിന്നും നികുതി വിഹിതവും ഗ്രാന്റുമായി ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളുടെ തോത് 50 ശതമാനത്തിലേറെയാണ്. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ കണക്ക് പ്രകാരം 2015 മുതല്‍ 2021 വരെയുള്ള കേന്ദ്ര വിഹിതം 31 ശതമാനം മാത്രമാണ്.
ഇത് വിവേചനമല്ല ധനകാര്യ കമ്മീഷന്റെ മാനദണ്ഡ പ്രകാരമുള്ള അവാര്‍ഡാണെന്ന ന്യായം പറയാന്‍ അവര്‍ക്ക് ഒരു മടിയുമില്ല.
ഈ മാനദണ്ഡങ്ങളില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കു പ്രത്യേക പരിഗണന വേണമെന്നാണു നമ്മുടെ ആവശ്യം. കുറച്ചൊക്കെ റവന്യു ഡെഫിസിറ്റ് ഗ്രാന്റുവഴി അത് ലഭിക്കുകയും ചെയ്തു. ഇതുപോലും പാടില്ലായെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. ഫിനാന്‍സ് കമ്മീഷന്‍ വിഹിതത്തിനു പുറത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും കേന്ദ്ര ബജറ്റ് വഴി കൊടുക്കുന്ന പ്രൊജക്ട് സഹായങ്ങളിലും കേരളത്തോടു കടുത്ത വിവേചനമാണ്.
പ്രധാനമന്ത്രിയുടെ മുദ്രാവാക്യം തന്നെ ഡബിള്‍ എഞ്ചിന്‍ വികസനമുണ്ടായാലേ സംസ്ഥാനം മുന്നേറൂ എന്നല്ലേ? എന്നുവച്ചാല്‍ ബിജെപി ഭരിച്ചാലേ മതിയായ സഹായം നല്‍കൂവെന്നു പച്ചയ്ക്കു പറയുകയാണ്. ഇന്നത്തെ വാര്‍ത്ത യുപിയില്‍ 8000 കോടി രൂപയുടെ പുതിയ റോഡും 5 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജും ആണ്. ഇത്തരത്തിലുള്ള കടുത്ത വിവേചനത്തിനെതിരെ മുഴുവന്‍ കേരളീയരും ഒന്നിച്ചു നില്‍ക്കണണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.












Click it and Unblock the Notifications