കേന്ദ്രത്തെ കുറ്റപ്പെടുത്തികൊണ്ടേയിരിക്കും, എന്നാലും നികുതി കുറക്കില്ല, കള്ളക്കളി കളിക്കുന്നത് ആര്?
തിരുവനന്തപുരം: ഇന്ധന വില വർധനവ് കാരണം സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൂടി സാധാരണ ജനങ്ങളെ പിഴിയുന്ന സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാർ ഇന്ധന വില കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാർ വാശി പിടിക്കുമ്പോൾ കേരളത്തിലെ നികുതി കുറച്ചാൽ മതിയെന്നാണ് കേന്ദ്രത്തിന്റെ വാദം.
എന്നാൽ പെട്രോള്‍ ഡീസല്‍ വില കത്തിക്കയറുമ്പോഴും വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് കേരള ധനകാര്യമന്ത്രി തോമസ് ഐസക്ക്. വിലകുറയ്ക്കാൻ കേന്ദ്രസർക്കാർ മുൻകൈയ്യെടുക്കണമെന്നുമാണ് അദ്ദേഹം ആവർത്തിക്കുന്നത്. ഇന്ധന നികുതി സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. അത് വേണ്ടെന്ന് വെക്കാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കള്ളക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

റെക്കോർഡ് നിരക്ക്
2013 സെപ്തംബര്‍ 13ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 82.43 രൂപയാണ്. മറ്റ് ജില്ലകളിലെയും പെട്രോള്‍, ഡീസല്‍ വില ഇതിനോട് സമാനമാണ്. മാര്‍ച്ച് 17 മുതല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ട് രൂപയ്ക്ക് മുകളിലുമാണ് വില വര്‍ദ്ധനവ്.

സമരങ്ങളില്ല... പ്രതിഷേധമില്ല
കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധനവില ഓരോ ദിവസവും മാറാന്‍ തുടങ്ങിയത്. അന്ന് 68.26, 58.39 എന്നിങ്ങനെയായിരുന്നു പെട്രോള്‍, ഡീസല്‍ വില. ഒരു വർഷത്തിനുള്ളിലായിരുന്നു റെക്കോർഡ് വിലക്കയറ്റം. പ്രതിദിന വിലനിര്‍ണയ രീതി ആരംഭിച്ചപ്പോള്‍ ആദ്യ ദിനങ്ങളില്‍ ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ജൂലൈ ഒന്നു മുതല്‍ കൂടിത്തുടങ്ങി. ദിവസവും പത്തും പതിനഞ്ചും പൈസ കൂടുന്നത് ആദ്യം ജനങ്ങളുടെ ശ്രദ്ധയില്‍ വന്നില്ല. എന്നാല്‍, രണ്ടുമാസം കൊണ്ട് എഴുരൂപയോളം കൂടി എന്ന കാര്യം വെളിപ്പെട്ടതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വിലയിൽ വരുന്ന മാറ്റത്തിനനുസരിച്ച് നമ്മുടെ രാജ്യത്തും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ ഉണ്ടായികൊണ്ടിരിക്കുന്ന വർധനവിനെതിരെ വളരെ ശക്തമായ സമരം നടത്തിയിരുന്ന രാഷ്ട്രീയ പാർട്ടികളെയൊന്നും ഇന്ന് കാണാനില്ലെന്നതാണ് മറ്റൊരു വാസ്തവം.

കുടുംബ ബജറ്റ് താളം തെറ്റുന്നു
ഇന്ധന വില സര്‍വകാല റെക്കോഡിലെത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുകയാണ്.
എണ്ണകമ്പനികള്‍ പ്രതിദിനം വില നിശ്ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ് എണ്ണവിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായത്. ഓരോ ദിവസവും ചെറിയ പൈസയുടെ വര്‍ദ്ധനവാണ് എണ്ണ കമ്പനികള്‍ നടപ്പിലാക്കുന്നത്. ഇത് വഴി കോടിക്കണക്കിന് രൂപയുടെ ലാഭമാണ് കമ്പനികള്‍ നേടുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് എണ്ണവില ഉയരാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. എന്നാല്‍ രാജ്യാന്തര കമ്പോളത്തിലെ ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായല്ല ഇന്ത്യയിലെ പെട്രോള്‍ഡീസല്‍ വില. ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിക്കുമെങ്കിലും കുറയുമ്പോള്‍ ഇന്ധനവിലയില്‍ കാര്യമായ മാറ്റം വരാറില്ല. അതേസമയം ഇന്ധന വില വര്‍ദ്ധനവും അതുമൂലം സൃഷ്ടിക്കപ്പെടുന്ന വില വര്‍ദ്ധനവും മൂലം രാജ്യമെങ്ങും സാധാരണ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലേക്കാണ് നീങ്ങുന്നത്. സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി.

ബാങ്ക് കൊള്ളയ്ക്ക് തുല്ല്യം
ഈ മാസം ഒന്നിന് ശേഷം പെട്രോള്‍ വില 50 പൈസയിലധികവും ഡീസല്‍ വില ഒരു രൂപയിലധികവും വര്‍ദ്ധിച്ചു.
കഴിഞ്ഞ മാസം ഡീസല്‍ വില രണ്ടര രൂപയും പെട്രോള്‍ വില രണ്ടു രൂപയ്ക്ക് മുകളിലും കൂടിയിരുന്നു. ) വില വർദ്ധനവ് പൊതുജനത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിക്കുകയായിരുന്നു. ഇന്ധന തീരുവ അടിക്കടി ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്രോൾ-ഡീസൽ വില വർദ്ധനവ് കേരളത്തിൽ ഗുരുതര സാഹചര്യമാണ് സൃഷ്‌ടിക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.












Click it and Unblock the Notifications