Get Updates
Get notified of breaking news, exclusive insights, and must-see stories!

'വടക്കേ ഇന്ത്യയിലെ ഫ്യൂഡൽ പ്രമാണിയെ പോലെ,ഇത് ശുദ്ധ ആഭാസത്തരം'; ഗവർണർക്കെതിരെ ആഞ്ഞടിച്ച് ഐസക്

തിരുവനന്തപുരം: ഗവർണറുടെ മാധ്യമവിലക്കിനെതിരെ ആഞ്ഞടിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. വടക്കേ ഇന്ത്യയിലെ ഒരു ഫ്യൂഡൽ പ്രമാണിയെപ്പോലെ ആക്രോശിക്കുകയും വഷളത്തരങ്ങൾ വിളിച്ചുകൂവുകയും ചെയ്യുന്ന ഗവർണർ ഓരോ ദിവസവും സ്വന്തം സ്ഥാനത്തിന്റെ വില കെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഐസക് വിമർശിച്ചു.അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകരെ ഇങ്ങനെ വ്യക്തിപരമായ അനിഷ്ടത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ ജോലി ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തെ നിഹനിക്കലാണ്. ഇഷ്ടമുള്ളവരോട് മാത്രം പത്രസമ്മേളനം നടത്താൻ ഗവർണർ തീരുമാനിക്കുന്നതു ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമല്ലെന്നം ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

1

സമനില തെറ്റിയ ഒരാളെപ്പോലെ ആയിരുന്നു ഗവർണറുടെ ഇന്നലത്തെ പത്രസമ്മേളനത്തിലെ ആക്രോശങ്ങൾ. ഗവർണറുടെ ഓഫീസിന്റെ ക്ഷണപ്രകാരം വിശദമായ പരിശോധനയ്ക്കു ശേഷമാണ് മറ്റുള്ളവരെപ്പോലെ തന്നെ കൈരളിയുടെയും മീഡിയ വണ്ണിന്റെയും പ്രതിനിധികൾ പത്രസമ്മേളനത്തിനു ചെന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റം മര്യാദകേടാണെന്നു മാത്രമല്ല, ശുദ്ധ ആഭാസത്തരവുമാണ്.
ഗവർണർ തന്റെ സ്ഥാനത്തിന്റെ മഹിമ ഇല്ലാതാകുന്ന രീതിയിൽ ഇത്ര വഷളായ പ്രസ്താവനകൾ എഴുന്നള്ളിക്കരുത്. ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ സൂചിപ്പിച്ചുകൊണ്ട് എത്ര വഷളത്തരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. തലശ്ശേരി കലാപകാലത്ത് ഒരു യുവ പൊലീസ് ഓഫീസർ തോക്ക് ചൂണ്ടിയപ്പോൾ യുവ നേതാവിന് വീട്ടിൽ പോയി വസ്ത്രം മാറേണ്ടി വന്നത്. എവിടെ നിന്നാണ് ഇയാൾക്ക് ഈ വിവരം കിട്ടിയത്? ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പഠിച്ചത്? വടക്കേ ഇന്ത്യയിൽ ചില ഹാൻഡിലുകൾ പ്രചരിപ്പിച്ച ഒരു കള്ളക്കഥയിലെ കേരളീയർ ഒരാളും ഒരുകാലത്തും അംഗീകരിക്കാത്ത ചില കല്ലുവച്ച നുണകൾ മാറ്റി കേരളത്തിലും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അശ്ലീല വഷളൻ വിശേഷണങ്ങളും വ്യാഖ്യാനങ്ങളും മുഖ്യമന്ത്രി അടക്കമുള്ള പലർക്കും ചാർത്തിക്കൊടുക്കുന്ന ആരിഫ് ഖാന്റെ മനോനില ചികിത്സിക്കേണ്ടതാണ്.

2

വടക്കേ ഇന്ത്യയിലെ ഒരു ഫ്യൂഡൽ പ്രമാണിയെപ്പോലെ ആക്രോശിക്കുകയും വഷളത്തരങ്ങൾ വിളിച്ചുകൂവുകയും ചെയ്യുന്ന അദ്ദേഹം ഓരോ ദിവസവും സ്വന്തം സ്ഥാനത്തിന്റെ വില കെടുത്തിക്കൊണ്ടിരിക്കുകയാണ്.
സത്യം പറഞ്ഞാൽ കേരളത്തിലെ മാധ്യമങ്ങൾ ഗവർണറോട് ഉദാരമായ സമീപനമാണ് കൈക്കൊള്ളുന്നത്. മന്ത്രിയുടെമേലുള്ള പ്രീതി പ്രശ്നം, വൈസ് ചാൻസലർമാരുടെ രാജി അന്ത്യാശാസനം, കേരള സർവ്വകലാശാലയിൽ ക്രമവിരുദ്ധമായി ചാർജ്ജ് കൊടുത്തത് തുടങ്ങിയവയിലെല്ലാം കൈരളി, മീഡിയ വൺ പോലുള്ള ഏതാനും മാധ്യമങ്ങൾ ഒഴികെ ബാക്കിയുള്ളവർ പൊതുവിൽ ഗവണറെ വെള്ളപൂശുന്ന സമീപനാണ് കൈക്കൊണ്ടിട്ടുള്ളത്. പ്രീതി പ്രശ്നത്തിൽ ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ച് ദേശീയ പത്രങ്ങൾ മുഖപ്രസംഗം എഴുതിയപ്പോൾ കേരളത്തിൽ ദേശാഭിമാനിയും ജനയുഗവും ഒഴികെ മറ്റൊരു പത്രവും എതിർത്തില്ലായെന്നത് ഒരു വസ്തുതയാണ്. ഇത് നമ്മെയാരും അത്ഭുതപ്പെടുത്തുന്നില്ല. മുതലാളിമാരുടെ പല കാരണങ്ങൾകൊണ്ടുള്ള താൽപ്പര്യംമൂലം ഇന്ന് കേരളത്തിലെ മാധ്യമങ്ങളുടെ രാഷ്ട്രീയ അത്തരത്തിലുള്ളതാണ്. ഈ സമീപനത്തെ തുറന്നുകാണിക്കുകയും വിമർശിക്കുകയും ചെയ്യും. പിന്നിലെ നിക്ഷിപ്ത താൽപ്പര്യങ്ങളെ അനാവരണം ചെയ്യും.

3



പക്ഷേ, ജനാധിപത്യ വ്യവസ്ഥയിൽ അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടാകണം. ഈ ജനാധിപത്യ സ്വാതന്ത്ര്യം എല്ലാവരും അംഗീകരിക്കേണ്ട ഒരു മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശം, അറിയാനും അറിയിക്കാനുമുള്ള അവകാശം. ഈയൊരു ബോധമാണ് ഗവർണർക്ക് ഇല്ലാത്തത്. എന്തൊര് ആക്രോശവും അട്ടഹാസവുമായിരുന്നു? അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകരെ ഇങ്ങനെ വ്യക്തിപരമായ അനിഷ്ടത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ ജോലി ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തെ നിഹനിക്കലാണ്. ഇഷ്ടമുള്ളവരോട് മാത്രം പത്രസമ്മേളനം നടത്താൻ ഗവർണർ തീരുമാനിക്കുന്നതു ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമല്ല. ഇത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. ഈ ചാനലുകളുടെ പ്രതിനിധികൾ രാഷ്ട്രീയ കേഡർമാർ ആണത്രേ. ഗവർണർ അടക്കം എല്ലാവർക്കും രാഷ്ട്രീയമുണ്ട്.

4

മാധ്യമപ്രവർത്തകർക്കും. ജനാധിപത്യ വ്യവസ്ഥയിൽ രാഷ്ട്രീയം നിഷിദ്ധമല്ല. ഈ ചാനലുകളിലെ മുഴുവൻ പ്രവർത്തകരും പാർട്ടി കേഡർമാർ ആണെന്ന് അദ്ദേഹം എങ്ങനെ അറിഞ്ഞു? ബാക്കി ചാനലുകളിലൊന്നും കേഡർമാർ ഇല്ലായെന്ന് അദ്ദേഹത്തിന് എന്താണ് ഉറപ്പ്? അദ്ദേഹത്തിന്റെ സ്റ്റാഫിൽ കേഡമാർ ഉണ്ടല്ലോ. ഇവിടെ ഭരണകക്ഷി-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ പേർക്കും ഇക്കാര്യത്തിൽ യോജിച്ച നിലപാടാണ്. ഗവർണറുടെ പെരുമാറ്റം കേരളത്തിനു സ്വീകാര്യമല്ല. കേരളത്തിലെ പല പത്രങ്ങളും ഭരണാധികാരികളുടെ അപ്രീതിക്ക് ഇരയായി നിരോധിക്കപ്പെട്ടിട്ടുണ്ട്. ശിക്ഷ വാങ്ങിയിട്ടുണ്ട്. പത്രാധിപർ നാടുകടത്തപ്പെട്ടിട്ടുണ്ട്. അങ്ങനെ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയതാണ് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം. അതു കൈയേറാൻ ഗവർണർ എന്നല്ല ആരേയും അനുവദിക്കുന്നതല്ല. ഇന്ന് രാജ്ഭവനിലേക്ക് കേരള പത്രപ്രവർത്തക യൂണിയൻ നടത്തിയ മാർച്ചിനെ അഭിവാദ്യം ചെയ്യാൻ പ്രതിപക്ഷ നേതാവടക്കം ഏതാണ്ട് എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കൾ എത്തിയിരുന്നു. മാധ്യമ പ്രവർത്തകരോട് അദ്ദേഹം സ്വീകരിച്ച നിലപാടിനെ കേരളം ഒന്നടങ്കം അപലപിക്കുകയാണ്. ഇനിയെങ്കിലും തന്റെ മാടമ്പി സ്വഭാവംവെടിഞ്ഞ് തെറ്റ് തിരുത്താൻ അദ്ദേഹം തയ്യാറാകുമെന്നു പ്രതീക്ഷിക്കട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+