കര്‍ണാടകയില്‍ ബിജെപി പണമെറിഞ്ഞ് നേതാക്കളെ വിലയ്ക്ക് വാങ്ങുകയായിരുന്നെന്ന് തോമസ് ഐസക്
രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ എംഎല്‍എ റാഞ്ചാനുള്ള ബിജെപിയുടെ നീക്കത്തെ വീമര്‍ശിച്ച് മന്ത്രി തോമസ് ഐസക്. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ മറുപാളയത്തിലെ എംഎല്‍എമാരെ കോടികള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുക്കുന്ന ബിജെപിയുടെ കുതിര കച്ചവടത്തേയാണ് തോമസ് ഐസക് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചത്.
ആധിയോ ഭീതിയോ ഇല്ലാതെ പണമെറിഞ്ഞ് ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്ന വെല്ലുവിളിയാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയെന്ന് മന്ത്രി തോമസ് ഐസക് വിമര്‍ശിച്ചു. കേവലഭൂരിപക്ഷമില്ലാത്ത നേതാവിലെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുക വഴി കുതിരക്കച്ചവടത്തിന്‍റെ അധാര്‍മികതയിലേക്കാണ് ജനാധിപത്യത്തെ തള്ളിവിടുന്നതെന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. പോസ്റ്റ് വായിക്കാം.
ആപല്‍ക്കരം
കർണാടകത്തിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ലഭിച്ച നിയമസാധുതയുടെ സന്ദേശം ആപൽക്കരമാണ്. ആധിയോ ഭീതിയോ കൂടാതെ പണമെറിഞ്ഞ് ജനപ്രതിനിധികളെ വിലയ്ക്കെടുക്കുമെന്ന വെല്ലുവിളിയാണ് യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ. സംശയലേശമെന്യെ പ്രഖ്യാപിക്കപ്പെട്ടത് ഖനി മാഫിയയുടെ ഖജനാവിനോടുള്ള നിർവ്യാജമായ വിശ്വസ്തതയും കൂറും. സമീപകാല കീഴ്വഴക്കങ്ങളെല്ലാം എത്ര എളുപ്പമാണ് ഓർക്കേണ്ടവർ മറന്നത്?
ബിജെപിയ്ക്ക്
ഗോവയും മണിപ്പൂരും മേഘാലയയും എത്ര പെട്ടെന്നാണ് ഓർക്കേണ്ടവർ മറന്നുപോയത്? ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് അധികാരത്തിലിരിക്കുന്നത് ഫലപ്രഖ്യാപനത്തിനുശേഷം രൂപപ്പെട്ട രാഷ്ട്രസഖ്യങ്ങളാണ്. എല്ലായിടത്തും നേതൃത്വം ബിജെപിയ്ക്ക്.
Recommended Video
മനസാക്ഷിക്കുത്ത്
മേഘാലയയിൽ ആകെ 60 അംഗ നിയമസഭയിൽ ബിജെപിയ്ക്ക് ലഭിച്ചത് വെറും രണ്ടു സീറ്റാണ്. കോൺഗ്രസിന് 21 സീറ്റും. എന്നിട്ടും ബിജെപിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയസഖ്യത്തെ അധികാരമേൽപ്പിക്കാൻ ഗവർണർക്ക് ഒരു മനസാക്ഷിക്കുത്തുമുണ്ടായില്ല.
കീഴ്മേല്‍ മറിഞ്ഞു
ഇതേ യുക്തിയാണ് കർണാടകയിലെത്തുമ്പോൾ കീഴ്മേൽ മറിഞ്ഞത്. തിരഞ്ഞെടുപ്പിൽ ആവുംമട്ടും പണമെറിഞ്ഞിട്ടും ഭൂരിപക്ഷം വോട്ടോ കേവലഭൂരിപക്ഷമോ ബിജെപിയ്ക്കു നേടാനായില്ല. സമാനസാഹചര്യത്തിൽ സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിച്ച പരിഹാരം തന്നെയാണ് ഇവിടെയും സ്വീകരിക്കേണ്ടത്. അതിനുപകരം, പ്രഥമദൃഷ്ട്യാ കേവലഭൂരിപക്ഷമില്ലാത്ത കക്ഷിയുടെ നേതാവിനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുക വഴി, കുതിരക്കച്ചവടത്തിന്റെ അധാർമ്മികതയിലേയ്ക്ക് ജനാധിപത്യത്തെ തള്ളിയിടുകയാണ് ചെയ്തത്.
അടര്‍ത്തിയെടുത്തു
ഭൂരിപക്ഷം തെളിയിക്കാൻ ഒരു വഴിയേ ബിജെപിയുടെ മുന്നിലുള്ളൂ. എതിർ പക്ഷത്തുനിന്ന് ആളെ അടർത്തിയെടുക്കുക. കൂറു മാറ്റാനാണെങ്കിലും രാജി വെയ്ക്കാനാണെങ്കിലും. കോടികളെറിഞ്ഞല്ലാതെ ഇതു സാധ്യമാവില്ല. അധാർമ്മികമായ ഈ വഴി പരീക്ഷിക്കാൻ പരമോന്നത നീതിപീഠത്തിൽ നിന്നു ലഭിച്ച അനുവാദം രാജ്യത്തെ കാത്തിരിക്കുന്ന വിപൽക്കരമായ ഭാവിയുടെ സൂചനയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം