നടി മാത്രമല്ല, മറ്റ് നടിമാരും ആക്രമിക്കപ്പെടണം! ദിലീപിനെതിരെ എഴുതിയ മാധ്യമപ്രവർത്തകയ്ക്ക് കിട്ടിയത്
കോഴിക്കോട്: ദിലീപ് ആദ്യത്തെ തവണ അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് മുന്‍പായി അനുകൂല തരംഗം ഉണ്ടാക്കാന്‍ വലിയ പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ തിരിച്ചടിയായതോടെ അനുകൂല പ്രചാരണത്തിന് ചെറിയ തോതില്‍ ശമനമുണ്ടായി
എന്നാല്‍ രണ്ടാം തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ അനുകൂല തരംഗത്തിനുള്ള ശ്രമം വീണ്ടും ആരംഭിച്ചു. ദിലീപിന് എതിരെ അഭിപ്രായം പറയുന്നവര്‍ക്ക് ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടുകയാണ്. ദിലീപിനെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്ക് സംഭവിച്ചത് നോക്കുക.

ദിലീപിനെതിരെ ലേഖനം
മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകയായ നിലീന അത്തോളിക്ക് കഴിഞ്ഞ ദിവസം ഒരു കത്ത് ലഭിക്കുകയുണ്ടായി. വെറം കത്തല്ല, നല്ല ഒന്നാന്തരം ഊമക്കത്ത്. ദിലീപിനെതിരെ ലേഖനം എഴുതിയതാണ് കാരണം

ഊമക്കത്ത്
നിലീന തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഉള്ളതാണ് കത്തെന്ന് നിലീന തന്നെ പറയുന്നു. എട്ട് പേജുള്ള കത്തില്‍ പേരോ വിലാസമോ ഇല്ല. നിലീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

ബീഭത്സമായ 8 പേജുള്ള ഒരെഴുത്ത്
എനിക്കും കിട്ടി കൊറിയറായി ഒരു കവര്‍. മലമല്ല. പക്ഷെ അതിനേക്കാള്‍ ബീഭത്സമായ 8 പേജുള്ള ഒരെഴുത്ത്. അതിന്റെ സംക്ഷിപ്തം എന്നാല്‍ അറിയാവുന്ന നല്ല ഭാഷയില്‍ ഞാന്‍ പറയാം എന്നാണ് നിലീന അത്തോളിയുടെ പോസ്റ്റിന്റെ തുടക്കം.

നടി ആക്രമണം ചോദിച്ചു വാങ്ങി
നടി ആക്രമണം ചോദിച്ചു വാങ്ങി, ഒരുങ്ങി നടക്കുന്ന അവരും മറ്റ് നടിമാരും ഇത് അര്‍ഹിക്കുന്നു എന്ന തരത്തിൽ തികച്ചും സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ് കത്ത്. പോരാടുന്നവള്‍ക്ക് വേണ്ടി എഴുതുന്നവരെ കൈക്കൂലിക്കാര്‍ എന്നും അധിക്ഷേപിച്ചിരിക്കുന്നു

സുനി പാവമാണ്, ദിലീപും
ലൈംഗികാതിക്രമത്തെ അതിജീവിച്ചവര്‍ നന്നായി ജീവിക്കരുത്, കരഞ്ഞോ പുറത്തിറങ്ങാതെയോ കാലം കഴിച്ചോളണം എന്നും കത്തിന്റെ ഉടമയുടെ നിലപാടാണ്.. സുനി പാവമാണ്, സുനി മാത്രമല്ല കുറ്റാരോപിതനായ ദിലീപും പാവമാണത്രേ.

ആരെന്ന് കണ്ടെത്തണം
കിട്ടിയത് ഊമക്കത്താണ്. പേരില്ല. പക്ഷെ അക്രമിക്കപ്പെട്ട നടിയേക്കാളും പോലീസിനേക്കാളും കാറില്‍ നടന്ന സംഭവങ്ങള്‍ വ്യക്തമായി അറിയാവുന്ന തരത്തിലാണ് കത്തെഴുതിയത് എന്ന് നിലീന പറയുന്നു.ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ ഭാവിയില്‍ ഒരു ലൈംഗികാതിക്രമം തടയാനാവും എന്നും ഈ മാധ്യമപ്രവർത്തക ഓർമ്മപ്പെടുത്തുന്നു.

അത്രയും സ്ത്രീ വിരുദ്ധൻ
അത്രയും സ്ത്രീ വിരുദ്ധനാണ് ഈ കത്ത് അയച്ചിരിക്കുന്നത്. മാത്രമല്ല. ബോല്‍ഡ് ആയ സ്ത്രീകള്‍ ലൈംഗികമായി അക്രമിക്കപ്പെടേണ്ടവരാണെന്ന മനോഭാവം വെച്ചു പുലര്‍ത്തുന്നയാളാണ് ഇയാള്‍.ലൈംഗികാതിക്രമങ്ങള്‍ നടന്ന ശേഷം കുറ്റവാളിയെ കണ്ടു പിടിക്കുന്നതിനേക്കാള്‍ നല്ലതല്ലെ കുറ്റകൃത്യം കാലേക്കൂട്ടി തടയുന്നത് എന്നും നിലീന ചോദിക്കുന്നു.

ബോധവത്കരണവും ക്ലാസ്സും നല്‍കണം
ഈ കത്ത് അയച്ചയാളെ കണ്ടുപിടിക്കേണ്ട ആവശ്യകതയും നിലീന പങ്കുവെയ്ക്കുന്നു. കാരണം ഇയാള്‍ക്ക് കൃത്യമായ ബോധവത്കരണവും ക്ലാസ്സും നല്‍കേണ്ട ബാധ്യത പൊതു സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. അയാൾ വളർന്നുവരുന്ന ഒരു പീഡനകനാണ് എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.












Click it and Unblock the Notifications