തൃക്കാക്കരയങ്കത്തിന് എം സ്വരാജില്ല: പക്ഷെ മണ്ഡലത്തില്‍ നിറയും, സിപിഎം തീരുമാനം ഇങ്ങനെ..
ദില്ലി: വരാനിരിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകള്‍ മൂന്ന് മുന്നണികളിലും സജീവമായി നടക്കുകയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ അടുത്ത നിമിഷം സ്ഥാനാർത്ഥി പ്രഖ്യാപനം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. യു ഡി എഫില്‍ ക്യാമ്പില്‍ നിന്ന് അന്തരിച്ച പിടി തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരുള്‍പ്പടെ ഉയർന്ന് കേള്‍ക്കുമ്പോള്‍ ഇടത് ക്യാമ്പില്‍ നിന്നും പുറത്ത് വന്ന പ്രധാനപ്പെട്ട ഒരു പേര് മുന്‍ എം എല്‍ എയായ എം സ്വരാജിന്റേതായിരുന്നു.
എന്നാല്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥിയാവാന്‍ എം സ്വരാജ് ഉണ്ടാവില്ലെന്ന കാര്യം ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പകരം സുപ്രധാനമായ മറ്റൊരു ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിലെ മണ്ഡലത്തിന്റെ മേല്‍നോട്ടമാണ് സി പി എം എം സ്വരാജിനെ ഏല്‍പ്പിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തുകൊണ്ട് ഇന്നലെ രൂപീകരിച്ച മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറിയായി എം സ്വരാജിനെ തിരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ സി പി എം തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയാട്ടിയാരിക്കും സ്വരാജിന്റെ പ്രവർത്തനം.

തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥികളുടെ സാധ്യതാ നിരയില്‍ തുടക്കം മുതല്‍ ഉയർന്ന് കേട്ട പേരായിരുന്നു എം സ്വരാജിന്റേത്. തൃപ്പൂണിത്തുറയില്‍ ചുരുങ്ങിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട എം സ്വാരാജിനെ തൃക്കാക്കരയിലൂടെ നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് പാർട്ടിക്ക് വലിയ മുന്നേറ്റം നല്‍കും എന്നായിരുന്നു ഒരു വിഭാഗം സി പി എം നേതാക്കളുടേയും പ്രവർത്തകരുടേയും അഭിപ്രായം.

എന്നാല്‍ മത്സര രംഗത്തേക്ക് ഇല്ലെന്ന് എം സ്വരാജ് പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇന്നലെ മണ്ഡലം കമ്മിറ്റി രൂപീകരിച്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ തൃക്കാകരയില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥിയാവന്‍ എം സ്വരാജ് ഇല്ലെന്ന കാര്യം ഉറപ്പാവുകയും ചെയ്തു. സ്വരാജിനെ നിയമിച്ചതിലൂടെ കഴിഞ്ഞ തവണയുണ്ടായത് പോലുള്ള വീഴ്ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാകുമെന്നും സി പി എം പ്രതീക്ഷിക്കുന്നു.

തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ വരെ പാർട്ടി നേരത്തെ നടപടി എടുത്തിരുന്നു. എല്‍ ഡി എഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് ഇത്തവണ മണ്ഡലത്തിന്റെ ചുമതല. മന്ത്രി പി.രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള ഉള്‍പ്പടെയുള്ള ജില്ലയിലെ മുതിർന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

സി പി ഐ എം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജില്ലയിലെ നേതാക്കളുമായി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. .കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ നേതാവ് കെ.എസ്.അരുണ്‍കുമാര്‍, എന്നീ പേരുകള്‍ക്ക് മുന്‍ഗണനയുണ്ടെങ്കിലും സാമുദായിക സമവാക്യങ്ങള്‍ കൂടെ പരിഗണിച്ച് സ്വതന്ത്ര പരീക്ഷണം തുടരാനും സാധ്യതയുണ്ട്.

2011 ല്‍ തൃക്കാക്കര മണ്ഡലം രൂപീകൃതമായതിന് ശേഷം ഇതുവരെ മണ്ഡലത്തില്‍ ഇടതിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ബെന്നി ബഹനാന്‍ ആയിരുന്ന ആദ്യ വിജയി. 2011 പിടി തോമസ് യു ഡി എഫ് സ്ഥാനാർത്ഥിയായപ്പോള്‍ ആദ്യ അങ്കത്തില്‍ സെബാസ്റ്റ്യന്‍ പോളായിരുന്നു പിടിയുടെ എതിരാളി. അധികം വിയർക്കാതെ തന്നെ തൃക്കാക്കരയിലെ കന്നിയങ്കത്തില്‍ പിടിക്ക് വിജയിക്കാന്‍ സാധിച്ചു. 11966 ആയിരുന്നു ഭൂരിപക്ഷം.

2021 ലേക്ക് വന്നപ്പോള്‍ പിടി തോമസിന് എതിരാളിയായി വീണ്ടും ഇടതിന്റെ സ്വതന്ത്ര പരീക്ഷണം. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായ ജെ ജേക്കബിനെതിരെ 2016 ലെ അതേ ഭൂരിപക്ഷം പിടിക്കാന്‍ പിടി തോമസിന് സാധിച്ചു. മാസങ്ങള്‍ക്കിപ്പുറം പിടി തോമസില്ലാതെ തൃക്കാക്കര മറ്റൊരു അങ്കത്തിലേക് കടക്കുമ്പോള്‍ മണ്ഡലം പിടിക്കാമെന്ന് തന്നെയാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications