'എകെജിക്ക് മുൻപ് ഭാര്യ സുശീലയെ മത്സരിപ്പിക്കാഞ്ഞത് എന്താണ് എന്ന് ചോദിക്കുന്നതിൽ ഔചിത്യമുണ്ടോ?'
കൊച്ചി; ഒരാൾ എപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആ വ്യക്തിയും ആ വ്യക്തിയുടെ പ്രസ്ഥാനവുമല്ലേ തീരുമാനിക്കണ്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എഴുത്തുകാരി ശാരദക്കുട്ടിയുടെ വിമർശനത്തിനാണ് രാഹുലിന്റെ മറുപടി. ഉമാ തോമസ് അത്ര മിടുക്കിയാണെങ്കിൽ പിടിക്ക് മുൻപ് എന്തുകൊണ്ട് കോൺഗ്രസ്സ് അവസരം കൊടുത്തില്ലെന്നായിരുന്നു ശാരദ ചോദിച്ചത്. എന്നാൽ എകെജിക്ക് മുൻപ് ഭാര്യ സുശീലയെ മത്സരിപ്പിക്കാഞ്ഞത് എന്താണ് എന്ന് ചോദിക്കുന്നതിൽ ഔചിത്യമുണ്ടോയെന്ന് രാഹുൽ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, എന്തേ CITU സംസ്കാരിക തൊഴിലാളികളെ കാണാത്തത് എന്ന് വിചാരിച്ചതേയൊളളു, അപ്പോഴേക്കും ശാരദക്കുട്ടിയെത്തി.ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ UDF സ്ഥാനാർത്ഥിയുടെ മുടി മുതൽ നഖം വരെ ഓഡിറ്റ് ചെയ്യാൻ ഇക്കൂട്ടരില്ലെങ്കിൽ, കൊട്ടിക്കലാശമില്ലാത്ത തിരഞ്ഞെടുപ്പ് പോലെ ശോകമാണ്.ശാരദക്കുട്ടിയുടെ ആശങ്കകളിലേക്ക് കടക്കാം. ഒന്ന്, "ഉമാ തോമസ് അത്ര മിടുക്കിയാണെങ്കിൽ PTക്ക് മുൻപ് എന്തുകൊണ്ട് കോൺഗ്രസ്സ് അവസരം കൊടുത്തില്ല?"
കോൺഗ്രസ്സ് ആർക്ക് എപ്പോൾ അവസരം കൊടുക്കണമെന്ന് കോൺഗ്രസ്സ് തീരുമാനിച്ചോളാം എന്ന കടക്ക് പുറത്ത് മാതൃകയിൽ മറുപടി പറയാമെങ്കിലും, പറയുന്നില്ല.
അല്ലയോ മഹാനുഭാവലു, ഒരാൾ എപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആ വ്യക്തിയും, ആ വ്യക്തിയുടെ പ്രസ്ഥാനവുമല്ലേ തീരുമാനിക്കണ്ടത്? ഗോപാലേട്ടൻ (AKG) മത്സരിക്കും മുൻപ് ഭാര്യ സുശീലയേട്ടത്തിയെ മത്സരിപ്പിക്കാഞ്ഞത് എന്താണ് എന്ന് ചോദിക്കുന്നതിൽ ഔചിത്യമുണ്ടോ?
രണ്ട്, "സഹതാപത്തിനും കണ്ണുനീരിനും വേണ്ടിയാണ് ഉമാ തോമസ് മത്സരിക്കുന്നത്".
ജനപ്രതിനിധി മരിക്കുമ്പോൾ അവരുടെ ബന്ധുക്കൾ മത്സരിക്കുന്നതാണ് താങ്കളുടെ പ്രശ്നമെങ്കിൽ, LDFലെ തന്നെ റാന്നിയിലെ സണ്ണി പനവേലി മരിച്ചപ്പോൾ ഭാര്യ റേച്ചൽ സണ്ണിയും, ചവറയിൽ വിജയൻ പിള്ള മരിച്ചപ്പോൾ മകൻ സുജിതും, കുട്ടനാട്ടിൽ തോമസ് ചാണ്ടി മരിച്ചപ്പോൾ സഹോദരൻ തോമസ് K തോമസ് മത്സരിച്ചതിലും തൊട്ട് ഇതേ തൃക്കാക്കരയിൽ കോർപ്പറേഷൻ ഡിവിഷനിൽ ഈയടുത്ത് കൗൺസിലർ ശിവൻ മരിച്ചപ്പോൾ ബിന്ദു ശിവൻ മത്സരിച്ചപ്പോഴും ഒന്നും താങ്കൾ പ്രതികരിക്കാഞ്ഞത് മൊബൈൽ കീ പാഡ് കംപ്ലയിന്റ് ആയതു കൊണ്ടാണോ?
അതല്ല 'സ്ത്രീ' നേരിടുന്ന പ്രശ്നങ്ങളാണ് താങ്കളെ അലട്ടുന്നതെങ്കിൽ 50 ശതമാനം വനിതകൾ എന്ന വിഷയത്തിലെ കോടിയേരിയുടെ പ്രസ്താവന തൊട്ട് വിജയരാഘവന്റെ ഒട്ടുമുക്കാൽ പ്രസ്താവനകളും, പിണറായി സർക്കാർ അവഗണിച്ച പാലത്തായി, വാളയാർ തൊട്ട് എണ്ണമറ്റ പീഡനങ്ങളും ഒന്നും താങ്കളെ അലട്ടാത്തത് എന്താണ്?
അപ്പോൾ അതൊന്നുമല്ല കാരണം, ഉമാ തോമസ് UDF ആയി പോയി. അല്ലെങ്കിൽ കാണാമായിരുന്നു ഉമാ തോമസിനെ പറ്റി കാല്പനികതകൾ കൊണ്ടുള്ള സർഗ്ഗസൃഷ്ടി....കുട്ടി സ്റ്റേജിൽ എത്തി, ഇനി ചില ടീച്ചറുമാരുടെയും മാഷുമാരുടെയും വരവുണ്ട്...
വെയിറ്റിംഗ്