തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് മെയ് 31 ന്; വോട്ടെണ്ണൽ ജൂൺ 3 ന്
കൊച്ചി; പിടി തോമസ് എം എൽ എയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 31 നാണ് തിരഞ്ഞെടുപ്പ്. ജൂൺ 3 ന് വോട്ടെണ്ണൽ. പത്രിക സമർപ്പിക്കാനുള്ള അവസാന തീയത് മെയ് 11 നാണ്. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ ചേർത്ത് 2011 ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്. അന്ന് മുതൽ കോൺഗ്രസിന്റെ കോട്ടയാണ് തൃക്കാക്കര. ആദ്യ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എംഇ ഹസനാരെ പരാജയപ്പെടുത്തി 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബെന്നി ബെഹ്നാനായിരുന്നു വിജയിച്ചത് .2016 ലായിരുന്നു പിടി തോമസ് ആദ്യമായി മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരി രംഗൻ റിപ്പോർട്ടിന്റേ പേരിൽ ക്രൈസ്തവ സഭയുമായി നേരിട്ട് ഏറ്റുമുട്ടിയ പിടിയ്ക്കെതിരെ സഭ തന്നെ വിമർശനം ഉയർത്തിയ സാഹചര്യത്തിലായിരുന്നു ഇടുക്കിയിൽ നിന്നും മാറ്റി പിടിയെ തൃക്കാക്കരയിൽ മത്സരിപ്പിച്ചത്. അന്ന് മുൻ എം എൽ എയും എംപിയുമായ സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി 61,268 വോട്ടുകൾക്കായിരുന്നു പി ടിയുടെ വിജയം. 2021 ലെ തിരഞ്ഞെടുപ്പിലും പിടിയിലൂടെ കൂറ്റൻ ഭൂരിപക്ഷത്തിൽ തന്നെ മണ്ഡലം നിലനിർത്തി.
അതേസമയം ഇക്കുറി പിടിയുടെ അഭാവത്തിൽ ഭാര്യ ഉമ തോമസിനെയാണ് മണ്ഡലത്തിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് മത്സരിക്കുന്നില്ലെന്ന് ഉമ തീർത്ത് പറഞ്ഞിട്ടില്ല. പകരം ഹൈക്കമാന്റ് ആണ് ഇക്കാര്യത്തിൽ തിരുമാനം എടുക്കേണ്ടതെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം. അതേസമയം കെ പി സി സി ജനറൽ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്. നിർവാഹക സമിതി അംഗം ജയ്സണ്‍ ജോസഫ്, ഡി സി സി പ്രസിഡന‍്റ് മുഹമ്മദ് ഷിയാസ്, യു ഡി എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവരുടെ പേരുകളും ചർച്ചയിൽ ഉണ്ട്.
എന്നാൽ പിടിയുടെ അഭാവത്തിൽ ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്നാണ് സി പി എം വിലയിരുത്തൽ. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ സി പി എം പാർട്ടിയിലെത്തിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ തോമസിന്റെ മകൾ രേഖ തോമസിനെ സി പി എം സ്ഥാനാർത്ഥിയാക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ ആം ആദ്മി പാർട്ടിയും മത്സരിക്കുന്നുണ്ട്.മണ്ഡലത്തിൽ നിർണായകമായ സ്വാധീനം ഉള്ള ട്വന്റി 20 ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video