തൃക്കാക്കര ബിജെപി എടുക്കുമോ ?; തിരക്കിട്ട ചർച്ചകൾ; സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും
കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ വേണ്ടിയുള്ള തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. എ എന്‍ രാധാകൃഷ്ണന്‍, എസ് ജയകൃഷ്ണന്‍, ടി പി. സിന്ധു മോള്‍ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ പരിഗണനയിൽ ഉളളത്. വിഷയം ചർച്ച ചെയ്യാൻ നാളെ കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി യോഗം ചേരും. ഇതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
ഒരു വനിതാ സ്ഥാനാർഥി എന്ന ആവശ്യമാണ് ഉയരുന്നതെങ്കിൽ ടി പി സിന്ധു മോൾ സ്ഥാനാർത്ഥിയാകും. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ , സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് സാധ്യത ലിസ്റ്റ് തയ്യാറാക്കിയത്. ഇതിന് വേണ്ടി മാത്രം ഒരു മാസം നീണ്ട ചർച്ചകൾ നടന്നിരുന്നു. എന്നിരുന്നാലും എ എൻ രാധാകൃഷ്ണനാണ് കൂടുതൽ മുൻ തൂക്കം ഉളളത്.
ജില്ലാ പ്രസിഡന്റെ എസ് ജയകൃഷ്ണന്‍റെ പേരും സജീവമായി പരിഗണിക്കുന്നു. അതേസമയം, തൃക്കാക്കരയിൽ യു ഡി എഫിന്റെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് ബി ജെ പിയുടെ നീക്കം.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ ഒരുക്കങ്ങൾ എല്ലാം പൂര്‍ത്തിയായെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നതായും നിലവിൽ കേരളത്തില്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ സ്ഥിതി ഗതികൾ വിലയിരുത്താൻ ഇന്നലെ എ എ പി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ യോഗം ചേർന്നിരുന്നു. രാത്രി കെജരിവാളിന്റെ വസതിയിൽ ആയിരുന്നു യോഗം. സോംനാഥ് ഭാരതിയടക്കം മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഉപ തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവിൽ ദേശീയ നേതൃത്വത്തിൻ്റെ മുന്നിലുണ്ട്. പക്ഷെ, ട്വിൻ്റി ട്വൻ്റിയുമായി ആലോചിച്ച നടത്തി മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കൂ. ഇന്നലെ നടന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു.
ഇതിന് പുറമേ കേരളത്തിന്റെ ചുമതലയുള്ള നേതാക്കൾ നൽകിയ റിപ്പോർട്ടുകളും പരിശോധിച്ചു. അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലേക്കുളള യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 3 -നായിരുന്നു പ്രഖ്യാപനം.
മുൻ കെ എസ് യു നേതാവായ ഉമാ തോമസ് ആണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കെ പി സി സിയുടെ നിർദ്ദേശത്തെ ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ഉമാ തോമസ് എന്ന പേര് മാത്രമാണ് കെ പി സി സി നിർദേശിച്ചതും പരിഗണിച്ചതും. കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രം ആണ് പരിഗണിച്ചത്.
എന്നാൽ, ഇനി സി പി എം, ബി ജെ പി സ്ഥാനാർത്ഥിത്വം സംബന്ധിച്ചാണ് ആശങ്കകൾ നിലനിൽക്കുന്നത് . എന്നാൽ, സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും എന്ന വാർത്തകൾ ഇന്നലെ പുറത്തു വന്നിരുന്നു. പക്ഷെ, തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കിയത്.
എൽ ഡി എഫിന്റേയും സി പി എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഈ പ്രഖ്യാപനം. പാർട്ടി തീരുമാനമാകുന്നതിന് മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകി എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് വരുന്ന മെയ് 31 നാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ മൂന്നിന് തന്നെ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കും എന്നാണ് വിവരം.
Recommended Video
'നീ ആണുങ്ങളുടെ അടുത്ത് വന്നിട്ടില്ല, പെണ്ണുങ്ങളോട് കാണിക്കുമ്പോലെ എന്റടുത്ത് വരരുതേ' - അഖിൽ
ഈ മാസം 11 നാണ് സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം, പത്രിക പിൻവലിക്കാൻ അനുവദിക്കുക മെയ് 16 വരെ ആണ്. അധികാരം ലക്ഷ്യമിട്ട് മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾ നേടിയ ആയിരുന്നു പി ടി തോമസ് ഇവിടെ വിജയിച്ചത്.